കൊച്ചി: പതിച്ചു നല്കിയ ഭൂമിയിലെ അനധികൃത നിര്‍മാണം തടയാന്‍ റവന്യു വകുപ്പിന്റെ എന്‍ഒസി നിര്‍ബന്ധമാക്കി ചട്ടം ഭേദഗതി ചെയ്യണമെന്ന ഉത്തരവ് പാലിക്കാത്തതിനാൽ തദ്ദേശഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി.ഭൂമി സംരക്ഷിക്കാന്‍ സര്‍ക്കാരിന് ആത്മാര്‍ഥമായി ആഗ്രഹമുണ്ടെങ്കില്‍ അത് ചട്ടത്തില്‍ പ്രതിഫലിക്കണമെന്നു കോടതി പറഞ്ഞു.
പട്ടയഭൂമിയിലെ അനധികൃത നിര്‍മാണം തടയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആദ്യഘട്ടത്തില്‍തന്നെ നിര്‍മാണം തടയാന്‍ സംവിധാനം വേണം. അല്ലെങ്കില്‍ അനധികൃത നിര്‍മാണങ്ങളെ സര്‍ക്കാര്‍ പിന്തുണയ്ക്കുകയാണെന്നു പറയേണ്ടി വരും.
ബില്‍ഡിംഗ് പെര്‍മിറ്റ് ഉള്‍പ്പെടെ മതിയായ അനുമതി വാങ്ങി നിര്‍മാണം പൂര്‍ത്തിയാക്കിയവര്‍ക്ക് പിന്നീട് റവന്യു നടപടികള്‍ നേരിടേണ്ടി വരുന്നതാണു കേസുകള്‍ക്കു കാരണം. നിര്‍മാണത്തിന്റെ ആദ്യ ഘട്ടത്തില്‍തന്നെ ഇതു തടയാന്‍ സംവിധാനം വേണമെന്നും സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇടുക്കി ജില്ലയിലെ എട്ടു വില്ലേജുകളില്‍ നിര്‍മാണത്തിന് റവന്യു വകുപ്പിന്റെ എന്‍ഒസി നിര്‍ബന്ധമാക്കി 2019 സെപ്റ്റംബര്‍ 25നു സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
കെട്ടിട നിര്‍മാണത്തിന് അനുമതി തേടിയുള്ള അപേക്ഷ ഈ ഉത്തരവനുസരിച്ച് വില്ലേജ് അധികൃതര്‍ തള്ളിയതു ചോദ്യംചെയ്ത് ഇടുക്കി മുട്ടുകാട് സ്വദേശിനി ലാലി ജോര്‍ജ് നല്കിയ ഹര്‍ജിയില്‍ സര്‍ക്കാർ ഉത്തരവ് സംസ്ഥാനത്തൊട്ടാകെ ബാധകമാക്കാന്‍ സിംഗിള്‍ ബെഞ്ച് ജനുവരി 30ന് ഉത്തരവിട്ടിരുന്നു. നാലുമാസം കഴിഞ്ഞിട്ടും കെട്ടിട നിര്മാണചട്ടത്തില് ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തയാറായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. ഹര്‍ജി ജൂണ്‍ 16നു വീണ്ടും പരിഗണിക്കും.
പട്ടയഭൂമിയിലെ അനധികൃതനിര്‍മാണം: തദ്ദേശഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരേ കോടതിയലക്ഷ്യ നടപടി
12:15 AM May 30, 2020 | Deepika.com