പേരാവൂര്‍: വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിച്ചയാള്‍ പനിയെത്തുടര്‍ന്ന് പേരാവൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. പരിശോധനയില്‍ കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ലോറി ഡ്രൈവറായ ഇദ്ദേഹം ബംഗളൂരുവില്‍ പോയി വന്നശേഷം വീട്ടിൽ ക്വാറന്റൈനില്‍ കഴിയേണ്ടതാണ്. ബംഗളൂരുവില്‍നിന്ന് 11 ദിവസം മുമ്പാണെത്തിയതെന്ന് ഡോക്ടറോട് പറഞ്ഞിരുന്നു. പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെ പനിചികിത്സാകേന്ദ്രത്തില് ഇന്നലെ ഉച്ചയോടെയെത്തിയ ഇദ്ദേഹത്തെ പരിശോധിച്ചപ്പോഴാണ് കോവിഡ് ലക്ഷണങ്ങള്‍ കണ്ടത്. പരിശോധിച്ച ഡോക്ടറെ ഐസൊലേഷനിലാക്കി.
ഹോം ക്വാറന്റൈനില്‍ കഴിയുന്നയാള്‍ ശാരീരിക അവശതയോ പനിയോ കണ്ടാല്‍ ബന്ധപ്പെട്ട ആരോഗ്യവകുപ്പധികൃതരെ അറിയിക്കുകയാണു ചെയ്യേണ്ടത്. ഇദ്ദേഹം ആരോഗ്യവകുപ്പധികൃതരെ അറിയിക്കാതെ നേരിട്ട് പേരാവൂര്‍ താലൂക്കാശുപത്രിയിലെത്തിയതിനാല് ക്വാറന്റൈന് ലംഘനം നടത്തിയതായി കണക്കാക്കി ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രിഫിന് സുരേന്ദ്രന് പേരാവൂര്‍ പോലീസില്‍ പരാതി നൽകിയിട്ടുണ്ട്.
കണിച്ചാറിലെ ആരോഗ്യവകുപ്പധികൃതരെ അറിയിക്കാതെയാണ് ഇദ്ദേഹം ക്വാറന്റൈനില്‍ കഴിഞ്ഞതെന്നും പേരാവൂര്‍ ആശുപത്രിയില്‍ പോകുന്നത് തങ്ങളെ അറിയിച്ചിട്ടില്ലെന്നും കണിച്ചാര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അഗസ്റ്റിന് പറഞ്ഞു.
ക്വാറന്റൈൻ ലംഘിച്ച് ആശുപത്രിയിലെത്തിയ വ്യക്തിയെ പരിശോധിച്ച ഡോക്ടർ ഐസൊലേഷനിൽ
12:15 AM May 30, 2020 | Deepika.com