തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻകുതിപ്പ്. ഇന്നലെ 84 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ഒരാൾ മരിച്ചു. രാജസ്ഥാനിൽനിന്നു ട്രെയിനിൽ വഴിതെറ്റി കേരളത്തിലെത്തിയ തെലുങ്കാന സ്വദേശി അഞ്ജയ്യ എന്ന ആളാണു മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച 67 പേർക്കു രോഗബാധ ഉണ്ടായതാണ് ഇതിനുമുന്പുള്ള ഒരു ദിവസത്തെ ഉയർന്ന എണ്ണം. ഇന്നലെ രോഗം ബാധിച്ചവരിൽ 31 പേർ വിദേശത്തു നിന്നും 48 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നു. അഞ്ചു പേർക്കു സന്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.
കേരളത്തിൽ കോവിഡ് സമൂഹവ്യാപനത്തിലേക്കു നീങ്ങുന്നു എന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകുന്നതിനിടെ രോഗബാധയിലുണ്ടായ കുതിപ്പ് ആശങ്ക പരത്തുന്നു. എന്നാൽ സന്പർക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണം ഇപ്പോഴും കുറഞ്ഞു നിൽക്കുന്നത് സമൂഹവ്യാപനമില്ലെന്നതിന്റെ തെളിവാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇതുവരെ സംസ്ഥാനത്ത് 1088 പേർക്കാണ് രോഗം ബാധിച്ചത്. ഇന്നലെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓരോരു ത്തർ രോഗമുക്തരായി.
രോഗബാധിതരിൽ 31 പേർ മഹാരാഷ്ട്രയിൽ നിന്നു വന്നതാണ്. തമിഴ്നാട്ടിൽ നിന്നു വന്ന ഒന്പതു പേർക്കും കർണാടകത്തിൽ നിന്നു വന്ന മൂന്നു പേർക്കും ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങളിൽ നിന്നു വന്ന രണ്ടു പേർക്കു വീതവും ആന്ധ്രയിൽ നിന്നു വന്ന ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
1,15,297 പേർ നിരീക്ഷണത്തിലുണ്ട്. 60,655 പേരുടെ സാന്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. സംസ്ഥാനത്ത് ആകെ 82 ഹോട്ട് സ്പോട്ടുകളായി. ഇന്നലെ ആറു പ്രദേശങ്ങൾ ഹോട്ട് സ്പോട്ടായി. കാസർഗോഡ് മൂന്നും പാലക്കാട് രണ്ടും പഞ്ചായത്തുകളും കോട്ടയത്ത് ചങ്ങനാശേരി മുനിസിപ്പാലിറ്റിയുമാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത് പാലക്കാട് ജില്ലയിലാണ്- 105 പേർ. കണ്ണൂരിൽ 93 പേരും കാസർഗോട്ട് 63 പേരും ചികിത്സയിലുണ്ട്.
തെലുങ്കാന സ്വദേശി തിരുവനന്തപുരത്തു മരിച്ചു
തിരുവനന്തപുരം: തെലുങ്കാന സ്വദേശിയായ അറുപത്തെട്ടുകാരൻ ഇവിടെ കോവിഡ് ബാധിച്ചു മരിച്ചു. ആവശ്യമായ രേഖകളില്ലാതെ കുടുംബാംഗങ്ങൾക്കൊപ്പം എത്തിയ അഞ്ജയ്യയെ പൂജപ്പുരയിലെ ഐസിഎമ്മിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
രാജസ്ഥാനിൽനിന്നു തെലുങ്കാനയിലേക്കു പോകാൻ ശ്രമിച്ച ഇവർ ട്രെയിനിൽ തെറ്റിക്കയറി കേരളത്തിലെത്തുകയായിരുന്നു. രേഖകളില്ലാതിരുന്നതിനാൽ കുടുംബത്തെ നിരീക്ഷണത്തിലാക്കി. രോഗലക്ഷണങ്ങൾ ഉണ്ടായതിനെത്തുടർന്ന് അഞ്ജയ്യയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു. കോവിഡ് മാർഗനിർദേശമനുസരിച്ച് മൃതദേഹം മറ്റു സ്ഥലങ്ങളിലേക്കു കൊണ്ടുപോകാനാകില്ല.സ്രവപരിശോധനാ ഫലം പോസിറ്റീവാണ്. മതാചാരങ്ങൾ പാലിച്ച് ഇവിടെ സംസ്കരിക്കും. മരിച്ചയാളുടെ ഭാര്യയും രണ്ടു മക്കളും മറ്റു രണ്ടു കുടുംബാംഗങ്ങളും പൂജപ്പുരയിലെ കെയർ സെന്ററിൽ നിരീക്ഷണത്തിലാണ്.
സംസ്ഥാനത്ത് റിക്കാർഡ് കുതിപ്പ് 84 കോവിഡ് രോഗികൾ
01:19 AM May 29, 2020 | Deepika.com