മലപ്പുറം: ആലപ്പുഴ ആര്യാട് സ്വദേശിനി ജിൻസിക്ക് ജീവിതത്തിൽ ഇരട്ടിമധുരം. ഗർഭിണിയായിരിക്കെ, തന്നെ ബാധിച്ച കോവിഡിൽനിന്നു മുക്തമായതിനു പിന്നാലെ ജിൻസി പെണ്‍കുഞ്ഞിനു ജൻമംനൽകി. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗമാണ് ഈ അപൂർവ നിമിഷത്തിനു സാക്ഷ്യമായത്. ഇന്നലെ രാവിലെ പത്തിനാണ് ശസ്ത്രക്രിയയിലൂടെ 2.7 കിലോഗ്രാം ഭാരമുള്ള കുട്ടിയെ പുറത്തെടുത്തത്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്നു ആശുപത്രി അധികൃതർ അറിയിച്ചു.
ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ജേക്കബ്, ഹെഡ് നഴ്സ് മിനി കരുണാകരൻ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടുംകൂടിയായിരുന്നു ശസ്ത്രക്രിയ. കുവൈറ്റിൽ സ്റ്റാഫ് നഴ്സായ ജിൻസി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 13 ന് രാത്രി 10.15 നാണ് കരിപ്പൂരിലെത്തിയത്. ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്നു മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 20, 21 തീയതികളിൽ നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവായതിനെ തുടർന്ന് ഇവരെ സ്റ്റെപ് ഡൗണ്‍ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് പ്രസവത്തിന്റെ സമയമടുത്തതും കുഞ്ഞിനു ജന്മംനൽകിയതും.
ഭാര്യയുടെ രോഗം ഭേദമായതിലും പൂർണ ആരോഗ്യവതിയായ കുഞ്ഞിനെ ലഭിച്ചതിലും സന്തോഷമുണ്ടെന്നും മെഡിക്കൽ കോളജ് ആശുപത്രിയിലെ എല്ലാ ജീവനക്കാർക്കും ആരോഗ്യപ്രവർത്തകർക്കും തന്റെ നന്ദി അറിയിക്കുന്നുവെന്നും ജിൻസിയുടെ ഭർത്താവ് ലിജോ ജോസഫ് പറഞ്ഞു. എട്ടു വയസുകാരൻ ലിയോ ആണ് മൂത്തകുഞ്ഞ്. ആശുപത്രിയിലെ ഡോക്ടർമാരും മറ്റു ജീവനക്കാരും അമ്മയ്ക്കും നവജാത ശിശുവിനും ആശംസകൾ നേർന്നു. കോവിഡ് രോഗമുക്തി നേടിയ ആദ്യത്തെ യുവതിയുടെ പ്രസവ ശസ്ത്രക്രിയയാണ് മഞ്ചേരി മെഡിക്കൽ കോളജിൽ വിജയകരമായി പൂർത്തിയാക്കിയത്.
കോവിഡിനെ അതിജീവിച്ച യുവതിക്കു കുഞ്ഞ് പിറന്നു
01:07 AM May 29, 2020 | Deepika.com