തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾക്കിടെ ഓണ്‍ലൈൻ സംവിധാനത്തിലൂടെ സംസ്ഥാനത്തെ മദ്യശാലകൾ ഇന്നലെ തുറന്നെങ്കിലും ആപ്പിലെ പാകപ്പിഴകൾ മദ്യം വാങ്ങാനെത്തിയവരെ വലച്ചു. ഒടിപി ലഭിക്കാത്തതാണ് ഓണ്‍ലൈൻ ബുക്കിംഗിനു പ്രധാന തടസമായി ചൂണ്ടിക്കാണിക്കുന്നത്.
രജിസ്റ്റർ ചെയ്തവർക്ക് ഒടിപി ലഭിക്കാൻ മണിക്കൂറുകളാണു കാത്തിരിക്കേണ്ടിവന്നത്. കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് ആപ്, ഗൂഗിൾ പ്ലേസ്റ്റോറിലെത്തിയത്. ബെവ്ക്യു വഴി ഇന്നലെ രാവിലെ ആറ് മണി വരെ ബുക്കിംഗ് അനുവദിച്ചിരുന്നു. പക്ഷേ ബുക്ക് ചെയ്യാൻ നോക്കിയ പലർക്കും ഒടിപി കിട്ടുന്നില്ലെന്നും, ഒടിപി രണ്ടാമത് അയയ്ക്കാൻ നോക്കുന്പോൾ വീണ്ടും അയയ്ക്കുകയെന്ന ഓപ്ഷൻ വർക്കാകുന്നില്ലെന്നും പരാതിയുണ്ടായി. ഈ സാഹചര്യത്തിൽ കൂടുതൽ ഒടിപി സേവനദാതാക്കളെ തേടുകയാണ് ബെവ്ക്യു. ഇന്നലെ ഓണ്‍ലൈൻ വഴി രണ്ടേകാൽ ലക്ഷം പേർ ടോക്കണ്‍ വാങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിലും പാസ്വേഡ് ലഭിക്കുന്നതിലും സാങ്കേതിക പിഴവുകൾ വന്നതോടെ ഇന്നത്തെ ബുക്കിംഗിന്റെ കാര്യവും അനിശ്ചിതത്വത്തിലായി. ബാറുകൾക്ക് കൂടുതൽ ടോക്കണുകൾ ലഭിച്ചതിനാൽ സാമൂഹിക അകലം പാലിക്കാതെ ജനം കൂട്ടംകൂടി. നിലവിൽ ഒരു കന്പനിയാണ് ഒടിപി നൽകുന്നതെന്ന് ഫെയർകോഡ് ടെക്നോളജീസ് വ്യക്തമാക്കി. ഇതു മൂന്നെണ്ണമെങ്കിലും ആക്കും. ഇതിനുള്ള ചർച്ചകൾ നടത്തി വരികയാണ്. കൂടുതൽ ഒടിപി പ്രൊവൈഡേഴ്സ് വന്നാൽ നാല് മണിക്കൂറിനുള്ളിൽ നിലവിലുള്ള കാലതാമസം പരിഹരിക്കാനാകുമെന്നും ബെവ്ക്യു അധികൃതർ വ്യക്തമാക്കുന്നു.
മാത്രമല്ല പല ബാറുകൾക്കും യൂസർനെയിമും പാസ്വേഡും ലഭിക്കുന്നതും വൈകി. അതുകൊണ്ടു ക്യു ആർ കോഡ് സ്കാൻ ചെയ്യാനുള്ള സംവിധാനം പ്രവർത്തിപ്പിക്കുന്നതിൽ പ്രശ്നമുണ്ടായി.
ഇതുകാരണം രാവിലെ പല ബാറുകളിലെ കൗണ്ടറുകൾക്ക് മുന്നിലും ആളുകൾ കൂട്ടംകൂടി. അവസാനം ക്യു ആർ കോഡ് സ്കാൻ ചെയ്യുന്ന പരിപാടി ഉപേക്ഷിച്ച് ടോക്കണുമായി വന്നവരുടെ സമയം പരിശോധിച്ചശേഷം ടോക്കണ്‍ നന്പർ രേഖപ്പെടുത്തി മദ്യം വിൽക്കുകയായിരുന്നു.
ആപ്പിലെ പാകപ്പിഴകൾ; തുടക്കത്തിലേ താളം തെറ്റി മദ്യവിൽപ്പന
01:07 AM May 29, 2020 | Deepika.com