തിരുവനന്തപുരം: കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വികൃതമായി ചിത്രീകരിക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവം ശ്രമിക്കുന്നു എന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രോഗമുക്തിയിലും മരണനിരക്കിലുമുൾപ്പെടെ കേരളം രാജ്യത്തു മുൻനിരയിലാണെന്നും കണക്കുകൾ ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കി.
കോവിഡിന്റെ കാര്യത്തിൽ കേരളത്തിന്റേതു കള്ളക്കണക്കാണെന്നും ഐസിഎംആർ മാർഗനിർദേശങ്ങൾ കേരളം പിന്തുടരുന്നില്ലെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ വിമർശിച്ചിരുന്നു. ഇതിനു മറുപടിയായാണ് മുരളീധരന്റെ പേരെടുത്തു പറയാതെ മുഖ്യമന്ത്രി വിമർശനം ഉയർത്തിയത്.
ഐസിഎംആർ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാണു കേരളം മുന്നോട്ടു പോകുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇക്കാര്യം അംഗീകരിക്കുകയും കേരളത്തെ അഭിനന്ദിക്കുകയും ചെയ്തതാണ്. കേരള മാതൃക മറ്റു സംസ്ഥാനങ്ങൾക്കു പരിചയപ്പെടുത്തണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞിരുന്നു.
കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെടുന്പോൾ സ്രവപരിശോധന നടത്താൻ കേരളത്തിൽ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ സർക്കാർ മേഖലയിൽ 15 സ്ഥാപനങ്ങളുണ്ട്. സ്വകാര്യമേഖലയിൽ അഞ്ചു സ്ഥാപനങ്ങൾക്കും ഐസിഎംആറിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തിൽ പരിശോധനയ്ക്ക് വളരെക്കുറച്ചു കിറ്റുകൾ മാത്രമേ ഐസിഎംആറിൽ നിന്നു ലഭിച്ചിരുന്നുള്ളൂ. സംസ്ഥാനത്ത് വ്യാപകമായി ആന്റിബോഡി ടെസ്റ്റ് നടത്താൻ തീരുമാനിച്ചിരുന്നു. ഐസിഎംആറിൽനിന്നാണ് അതിനുള്ള കിറ്റ് ലഭിക്കേണ്ടത്. എന്നാൽ അവർ ലഭ്യമാക്കിയ കിറ്റുകൾക്കു വേണ്ട ഗുണനിലവാരമില്ലെന്ന് അവർതന്നെ അറിയിച്ചു. അത് ഉപയോഗിക്കരുതെന്നു നിർദേശിച്ചതും ഐസിഎംആർ തന്നെയാണ്.
സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാനാണ് സെന്റിനൽ സർവൈലൻസ് ടെസ്റ്റ് നടത്തുന്നത്. കേരളത്തിൽ അതു നല്ല നിലയിൽ നടക്കുന്നുണ്ട്. സമൂഹവ്യാപനമുണ്ടായിട്ടില്ലെന്ന് അങ്ങനെയാണു മനസിലാക്കാനായത്. എന്നുവച്ച് നാളെ സമൂഹവ്യാപനം ഉണ്ടാകില്ലെന്നു പറയാനാകില്ല.
സന്പർക്കത്തിലൂടെ രോഗവ്യാപനം ഏറ്റവും കുറച്ചുണ്ടാകുന്ന സംസ്ഥാനമാണ് കേരളം. ദേശീയതലത്തിൽ മരണനിരക്ക് 2.8 ശതമാനമാണ്. കേരളത്തിൽ അത് 0.5 ശതമാനം മാത്രവും. രോഗമുക്തിയിലും കേരളം മുന്നിലാണ്.
വ്യാജപ്രചാരണത്തിലൂടെയും കണക്കുകൾ പൂഴ്ത്തിവയ്ക്കുന്നു എന്ന് ആക്ഷേപിക്കുന്നതിലൂടെയും കേരളത്തിന്റെ മുന്നേറ്റത്തെ മറച്ചുവയ്ക്കാനാകില്ല.
ടെസ്റ്റുകളുടെ കണക്ക് തെറ്റായി പറഞ്ഞതിന്റെ പേരിൽ കേന്ദ്രം കുറ്റപ്പെടുത്തിയ സംസ്ഥാനങ്ങളുണ്ടാകാം. അതിൽ കേരളമില്ല. കേരളത്തെക്കുറിച്ച് അഭിനന്ദനവാക്കുകൾ മാത്രമേ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽനിന്നിടക്കം വന്നിട്ടുള്ളൂ- മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ വികൃതമായി ചിത്രീകരിക്കാൻ ചിലർ ശ്രമിക്കുന്നു: മുഖ്യമന്ത്രി
01:07 AM May 29, 2020 | Deepika.com