തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ, അണ്എയ്ഡഡ് സ്കൂളുകളിലെ ഫീസ് ഘടന നിശ്ചയിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സംവിധാനം ഏർപ്പെടുത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ പി. സുരേഷ്, അംഗങ്ങളായ ഫാ. ഫിലിപ്പ് പരക്കാട്ട്, കെ. നസീർ എന്നിവർ ഉൾപ്പെട്ട ഫുൾ ബെഞ്ച് സർക്കാരിന് ശിപാർശ നൽകി. നിയമനിർമാണം നടപ്പാകുന്നതുവരെ സ്വതന്ത്രമായി ഫീസ് ഘടന നിശ്ചയിക്കുന്നതിനു മോണിറ്ററിംഗ് സമിതി രൂപീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
കേരള സ്വാശ്രയ പ്രഫഷണൽ കോളജ് (ക്യാപ്പിറ്റേഷൻ ഫീസ് നിരോധനവും പ്രവേശനവും ഫീസ് നിർണയ നടപടിക്രമങ്ങളും) ആക്ട് 2004 ന്റെ മാതൃകയിലുള്ള സംവിധാനം നിയമനിർമാണം വഴിയോ മറ്റു രീതിയിലോ നടപ്പാക്കണം. ഇതിനുള്ള നടപടികൾ പൊതുവിദ്യാഭ്യാസ സെക്രട്ടറി ചെയ്യേണ്ട താണ്.
സംസ്ഥാനത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. ഇവയുടെ ഫീസ് നിർണയിക്കുന്ന കാര്യത്തിൽ മാനദണ്ഡമോ അടിസ്ഥാനമോ ഇല്ല. അടിസ്ഥാന സൗകര്യങ്ങളും സൽപ്പേരും മാനദണ്ഡമാക്കിയാണ് വർധിച്ച തോതിലുള്ള ഫീസ് ഇത്തരം സ്ഥാപനങ്ങൾ ഈടാക്കുന്നത്. സ്ഥാപനങ്ങൾ തമ്മിൽ പോലും വലിയ അന്തരമുണ്ട്. ആവശ്യപ്പെടുന്ന സംഖ്യ കൊടുക്കാൻ സാഹചര്യങ്ങളുടെ സമ്മർദങ്ങളാൽ കുട്ടികൾ നിർബന്ധിതരാകുന്നു.
കേരളം പോലുള്ള സംസ്ഥാനത്തു മാനദണ്ഡമില്ലാത്ത ഫീസ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈടാക്കുന്നത് ഒരു പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചോ നിയമ നിർമാണം മൂലമോ നിയന്ത്രിക്കേണ്ടതുണ്ടെ ന്നു കമ്മീഷൻ വിലയിരുത്തി.
സ്വാശ്രയ കോളജ് മാതൃകയിൽ സ്കൂളുകൾക്കു ഫീസ് നിയന്ത്രണ സംവിധാനം വേണം: ബാലാവകാശ കമ്മീഷൻ
01:06 AM May 29, 2020 | Deepika.com