കൊച്ചി: മണ്‍സൂണിനു മുമ്പു സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നതു ഗൗരവത്തോടെ കാണണമെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവന് രാമചന്ദ്രന് എഴുതിയ കത്ത് സ്വമേധയാ ഹര്‍ജിയായി ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് സ്വീകരിച്ചു. ഹർജിയിൽ ജൂണ്‍ അഞ്ചിനകം വിശദീകരണം നല്കാൻ സംസ്ഥാന സര്‍ക്കാരിനോടു കോടതി നിർദേശിച്ചു.
ഡാമുകളിലെ ജലനിരപ്പ് യഥാസമയം നിയന്ത്രിക്കാതിരുന്നത് മുന്‍വര്‍ഷത്തെ പ്രളയദുരന്തത്തിന്റെ കാരണങ്ങളിലൊന്നായി ഊഹിക്കാമെന്നു കത്തിൽ പറയുന്നു. അതേസമയം ആശങ്ക വേണ്ടെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാന ലോ സെക്രട്ടറി, പവര്‍ സെക്രട്ടറി, ചീഫ് എന്‍ജിനിയര്‍മാര്‍ തുടങ്ങിയവരുള്‍പ്പെട്ട ഉന്നതതല സമിതി മേയ് 12നു യോഗം ചേര്‍ന്ന് ഇക്കാര്യം പരിശോധിച്ചെന്നും എമര്‍ജന്‍സി ആക്ഷൻ പ്ലാന്‍ ഉള്‍പ്പെടെ നടപ്പാക്കാന്‍ നടപടിയെടുത്തെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ഡാമുകളിലെ ജലനിരപ്പ് നിയന്ത്രിക്കാതിരുന്നത് പ്രളയത്തിനു കാരണമായെന്ന് ഊഹിക്കാമെന്ന കത്തിലെ പരാമർശം കോടതിയുടെ പരിഗണനയിലാണെന്നും ഇതുവരെ തീര്‍പ്പു കല്പിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കും. ദുരന്തനിവാരണ അഥോറിറ്റിയെയും ഊര്‍ജ, ജലവിഭവ വകുപ്പ് സെക്രട്ടറിമാരെയും കേസില്‍ കക്ഷിചേര്‍ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
മണ്‍സൂണിനു മുമ്പുതന്നെ ഇടുക്കി ഡാമിൽ ഉള്‍പ്പെടെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നെന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രന് കഴിഞ്ഞ മേയ് 14നാണ് ചീഫ് ജസ്റ്റീസിനു കത്തെഴുതിയത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ വൈദ്യുതി ഉത്പാദനം കുറഞ്ഞതും ജനറേറ്ററുകളില്‍ ചിലതു പ്രവര്‍ത്തിക്കാത്തതും ഇടുക്കി ഡാമിലെ ജലനിരപ്പ് കൂടാന്‍ കാരണമായെന്നു കത്തില്‍ പറയുന്നു.
ഡാമുകളിലെ ജലനിരപ്പ് ഗൗരവത്തോടെ കാണാൻ ജഡ്ജിയുടെ കത്ത്; ആശങ്ക വേണ്ടെന്നു സര്‍ക്കാര്‍
01:06 AM May 29, 2020 | Deepika.com