തിരുവനന്തപുരം: സംസ്ഥാനത്തു മദ്യശാലകൾ ഇന്നു മുതൽ തുറന്നു പ്രവർത്തിക്കുമെന്നു മന്ത്രി ടി.പി.രാമകൃഷ്ണൻ. താത്കാലിക സംവിധാനമാണെങ്കിലും ബെവ് ക്യു എന്ന ആപ്പ് ഉപയോഗിച്ച് ഓണ്‍ലൈനായി ടോക്കണെടുത്ത് ഇനി മുതൽ മദ്യം വാങ്ങാം. അതേസമയം, കണ്ടെയ്ൻമെന്റ് സോണിലും റെഡ് സോണിലും മദ്യശാലകൾ തുറക്കില്ല. നിലവിൽ ഏർപ്പെടുത്തുന്ന ആപ്പ് സംവിധാനം പ്രയോജനകരമാണെങ്കിൽ തുടരുന്നത് ആലോചിക്കും.ആപ്പ് നിർമിച്ച കന്പനിയുടമ സിപിഎം സഹയാത്രികനാണോയെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.
രാവിലെ ആറു മുതൽ രാത്രി 10 വരെ ആപ്പിലൂടെ മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാം. പക്ഷേ, ഷോപ്പുകൾ രാവിലെ ഒൻപതു മുതൽ വൈകുന്നേരം അഞ്ചുവരെയെ പ്രവർത്തിക്കൂ. ബിവറേജസ് കോർപറേഷന്റെ ഔട്ട്ലെറ്റ്, കണ്‍സ്യൂമർ ഫെഡ്, ബാറുകൾ എന്നിവ മുഖാന്തിരം മദ്യം വിതരണം ചെയ്യും. ഓണ്‍ലൈൻ ബുക്കിംഗ് ലഭിക്കാത്ത ആരും മദ്യം വാങ്ങാൻ വരാൻ പാടില്ലെന്നും കോവിഡ് സുരക്ഷ പൂർണമായും പാലിച്ചായിരിക്കും മദ്യ വിൽപന നടത്തുന്നതെന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
മദ്യം വാങ്ങാൻ ഓണ്‍ലൈൻ സംവിധാനം ഒരുങ്ങിയതോടെ സംസ്ഥാനത്തു ബിവറേജസ് കോർപ്പറേഷന്റെ 265 ഒൗട്ട്ലെറ്റുകൾ, കണ്‍സ്യൂമർ ഫെഡിന്റെ 36 ഷോപ്പുകൾ എന്നിവയ്ക്കു പുറമേ 576 ബാറുകളിലൂടെയും 291 ബിയർ, വൈൻ പാർലറുകളിലൂടെയും മദ്യം വാങ്ങാം. ഒരു ടോക്കണിന് 50 പൈസ വീതം ബാറുകളും കണ്‍സ്യൂമർ ഫെഡിന്റെ വില്പന ശാലകളും ബിവറേജസ് കോർപറേഷനു നൽകണം. അറ്റകുറ്റപ്പണികൾ, സെർവർ വാടക, മറ്റു ചിലവുകൾക്കുമാണ് ഈ തുക വിനിയോഗിക്കുക. എസ്എംഎസ് സംവിധാനത്തിനുള്ള ചിലവിനത്തിൽ 15 പൈസ വീതം ആപ്പ് നിർമിച്ച ഫെയർ കോഡ് കന്പനിക്കു ബെവ്കോ നൽകണം. ആപ്പുമായി ബന്ധപ്പെട്ട പൊതു ചിലവുകളെല്ലാം നിർവഹിക്കുന്നത് ബെവ്കോ ആയിരിക്കുമെന്നും മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു.
അപ്പിലൂടെ ഒരു ഫോൺ നന്പറിൽ ബുക്കിംഗ് നടത്തിക്കഴിഞ്ഞാൽ നാലു ദിവസത്തിനു ശേഷമേ അയാൾക്കു പിന്നീടു ടോക്കണെടുക്കാൻ കഴിയൂ. സാമൂഹിക അകലം പാലിച്ചും സർക്കാർ നിർദേശങ്ങൾ അംഗീകരിച്ചും മാത്രമേ മദ്യം വാങ്ങാൻ നിൽക്കാവൂവെന്നും മന്ത്രി പറഞ്ഞു.
ആപ്പ് നിർമാണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ക്ലബുകളിലൂടെ എങ്ങനെ മദ്യം വില്പന നടത്തണം എന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും.
ടോക്കൺ ഇല്ലാത്തവർ വരരുതെന്നു മുന്നറിയിപ്പ്
തിരുവനന്തപുരം: ടോക്കൺ ഇല്ലാത്തവർ മദ്യശാലകൾക്കോ ബാറുകൾക്കോ മുന്നിലേക്ക് എത്തരുതെന്നു സർക്കാർ മുന്നറിയിപ്പ്. ബാർ ഹോട്ടലുകളിൽനിന്നും ബിയർ -വൈൻ പാർലറുകളിൽനിന്നും മദ്യം പാഴ്സൽ ആയി മാത്രം നൽകാനാണ് അനുമതി. ബിയർ- വൈൻ പാർലറുകളിൽനിന്നു ബിയറും വൈനും മാത്രമേ വില്‍ക്കാവൂ.
ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുന്ന സ്ഥലങ്ങൾ ഒഴികെയുളള സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ചില്ലറ വില്പനശാലകൾ, ബാർ ഹോട്ടലുകൾ, ബിയർ - വൈൻ പാർലറുകൾ എന്നിവ മാത്രമായിരിക്കും പ്രവർത്തിക്കുക. ടോക്കൺ വഴി കിട്ടിയ ഷോപ്പ് ഉൾപ്പെടുന്ന പ്രദേശം മദ്യം വാങ്ങുന്നതിനു മുന്‍പ് കണ്ടെയ്മെന്റ്/ റെഡ് സോൺ ആയി പ്രഖ്യാപിക്കപ്പെടുകയും മദ്യം വാങ്ങാൻ കഴിയാതെ വരികയും ചെയ്താൽ വീണ്ടും പുതിയ ടോക്കണ്‍ എടുക്കേണ്ടി വരും.
റെഡ്സോണുകളിൽ മദ്യശാല തുറക്കില്ല: മന്ത്രി
12:52 AM May 28, 2020 | Deepika.com