തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രോഗികളുടെ ആകെ എണ്ണം അഞ്ഞൂറു കടക്കുന്നത് ഈ മാസം ഏഴിനായിരുന്നു. അപ്പോഴേക്കും മറ്റു പല സംസ്ഥാനങ്ങളിൽനിന്നു വിഭിന്നമായി രോഗവ്യാപനം കേരളം ഫലപ്രദമായി നിയന്ത്രിക്കുകയും ചെയ്തിരുന്നു.
മേയ് ഒന്നു മുതൽ എട്ടു വരെയുള്ള ദിവസങ്ങളിൽ അഞ്ചു ദിവസവും സംസ്ഥാനത്ത് ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തില്ല. എട്ടു ദിവസത്തിനിടയിൽ രോഗം സ്ഥിരീകരിച്ചത് ആകെ ആറു പേർക്കു മാത്രം. രോഗനിയന്ത്രണത്തിൽ ലോകത്തിനുതന്നെ മാതൃകയായി കേരളം നിൽക്കുകയായിരുന്നു.
ആദ്യ കോവിഡ്
ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട ജനുവരി 30 മുതൽ മേയ് എട്ടു വരെയായി കേരളത്തിൽ 503 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിൽ അതിനു ശേഷമുള്ള 19 ദിവസത്തിൽ 501 പേർക്കു രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ഏഴു ദിവസത്തിനിടയിൽ രോഗം ബാധിച്ചത് 337 പേർക്ക്. ആകെ രോഗികളുടെ എണ്ണം ഇന്നലെ 1,004 ആയി.
രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നത് അപ്രതീക്ഷിതമല്ല. കേരളം ഇതു പ്രതീക്ഷിച്ചിരുന്നതു തന്നെയാണ്. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും മലയാളികൾ കൂട്ടത്തോടെ കേരളത്തിലേക്ക് എത്തുന്പോൾ രോഗബാധിതരുടെ എണ്ണത്തിൽ കുതിപ്പുണ്ടാകുമെന്ന് അറിയാമായിരുന്നു. അതു സമൂഹവ്യാപനത്തിലേക്കു മാറാതിരിക്കാനുള്ള ശ്രമങ്ങളാണു സർക്കാർ ഇപ്പോൾ നടത്തുന്നത്.
ജനുവരി 30 നായിരുന്നു കേരളത്തിൽ ആദ്യമായി കോവിഡ് രോഗം സ്ഥിരീകരിക്കുന്നത്. ചൈനയിലെ വുഹാനിൽനിന്നു വന്ന തൃശൂരിലെ മെഡിക്കൽ വിദ്യാർഥിനിക്കു കോവിഡ് സ്ഥിരീകരിച്ചപ്പോൾ അതു രാജ്യത്തെ ആദ്യ കേസ് ആയിരുന്നു. കൃത്യമായ പ്രതിരോധ പ്രവർത്തനത്തിലൂടെ രോഗബാധ അന്നു മൂന്നു പേരിൽ ഒതുക്കി നിർത്തുന്നതിൽ കേരളം വിജയിച്ചു. സന്പർക്കത്തിലൂടെ മറ്റാരിലേക്കും രോഗം പടരാതെ സൂക്ഷിക്കാൻ സാധിച്ചതിലായിരുന്നു കേരളത്തിന്റെ വിജയം. ആയിരക്കണക്കിനാളുകളെ നിരീക്ഷണത്തിൽ പാർപ്പിച്ചായിരുന്നു രോഗവ്യാപനം തടഞ്ഞു നിർത്തിയത്.
രണ്ടാം ഘട്ടം
മാർച്ച് എട്ടിനായിരുന്നു പിന്നീട് കേരളത്തിൽ കോവിഡ് തലപൊക്കിയത്. ഇറ്റലിയിൽ നിന്നു വന്ന റാന്നി സ്വദേശികൾക്കായിരുന്നു അന്നു കോവിഡ് സ്ഥിരീകരിച്ചത്. വിദേശരാജ്യങ്ങളിൽനിന്നു വന്ന പലർക്കും അവരുടെ ബന്ധുക്കൾക്കും രോഗബാധ സ്ഥിരീകരിച്ചതോടെ ഒരിക്കൽ കൂടി കേരളം ആശങ്കയിലായി. മാർച്ച് 23നു മുഖ്യമന്ത്രി പിണറായി വിജയൻ മാസാവസാനം വരെ സംസ്ഥാനത്തു ലോക്ക് ഡൗണ് പ്രഖ്യാപിക്കുന്പോൾ കേരളത്തിൽ കോവിഡ് ബാധിതർ 39 ആയിരുന്നു. തൊട്ടടുത്ത ദിവസം രാജ്യവ്യാപക ലോക്ക് ഡൗണും പ്രഖ്യാപിച്ചു.
മാർച്ച് 27 ന് ഒറ്റദിവസം 39 പേർക്കു രോഗം സ്ഥിരീകരിച്ചു. തുടർന്നുള്ള ദിവസങ്ങളിലും രോഗബാധിതരുടെ എണ്ണം വർധിച്ചു കൊണ്ടിരുന്നു. ഏപ്രിലിൽ രോഗബാധിതർക്കൊപ്പം രോഗമുക്തി നേടുന്നവരുടെ എണ്ണവും വർധിച്ചു. ഏപ്രിൽ ഒടുവിലോടെ ചികിത്സയിലുണ്ടായിരുന്നത് 120 പേർ മാത്രമായിരുന്നു.
കർശനമായ ലോക്ക് ഡൗണും ഫലപ്രദമായ രോഗപ്രതിരോധ പ്രവർത്തനങ്ങളും സംസ്ഥാനത്ത് രോഗബാധയെ ഫലപ്രദമായി പ്രതിരോധിക്കാൻ സഹായിച്ചു. മേയ് ഒന്നിന് പുതിയ രോഗബാധയൊന്നും സ്ഥിരീകരിച്ചില്ല. 45 ദിവസത്തിനു ശേഷമായിരുന്നു പുതിയ രോഗികളില്ലാത്ത ഒരു ദിവസം. തുടർന്നുള്ള ദിവസങ്ങളിലും പുതിയ രോഗികളുടെ എണ്ണം നാമമാത്രമായി.
മൂന്നാം വരവ്
മേയ് ഏഴിന് വിമാനത്തിലും ട്രെയിനിലും മറ്റുമായി അന്യദേശങ്ങളിൽനിന്നുള്ള മലയാളികൾ എത്തിത്തുടങ്ങിയതോടെ കോവിഡിന്റെ കേരളത്തിലെ മൂന്നാം വരവ് ആയി. ആദ്യഘട്ടത്തിൽ വിദേശത്തുനിന്നു വന്നവരിൽനിന്നായിരുന്നു രോഗബാധ തുടങ്ങിയതെങ്കിലും അന്നു വിദേശ രാജ്യങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും രോഗം തീവ്രമായിരുന്നില്ല. എന്നാൽ, ഇപ്പോൾ കേരളത്തിലേക്ക് എത്തുന്ന മലയാളികളിൽ നല്ലൊരു പങ്കും വരുന്നത് അതിതീവ്ര രോഗബാധിത സ്ഥലങ്ങളിൽനിന്നാണ്.
ഒരു ലക്ഷത്തിലേറെ പേരാണ് ഇതിനോടകം വന്നത്. ഇപ്പോഴും ആളുകൾ വന്നു കൊണ്ടിരിക്കുന്നു. ഈ പ്രവാഹം ഏതാനും മാസങ്ങൾ കൂടി തുടരാം. അതുകൊണ്ടു തന്നെ രോഗബാധിതരുടെ എണ്ണം വരും ദിനങ്ങളിലും ഉയർന്നു തന്നെ വരുമെന്നുറപ്പാണ്.
മുന്നിൽ പ്രതിസന്ധി
മൂന്നേകാൽ കോടിയലധികം മലയാളികൾ പാർക്കുന്ന കേരളത്തിൽ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത് ആറു പേർ മാത്രമാണ്.
ഏതാനും ലക്ഷം മലയാളികളുള്ള വിദേശങ്ങളിൽ ഇതുവരെ 173 മലയാളികൾ കോവിഡ് ബാധിച്ചു മരിച്ചു. അതിൽ ഭൂരിപക്ഷവും മരിച്ചത് ഗൾഫ് രാജ്യങ്ങളിൽ. കേരളം തന്നെ സുരക്ഷിതമെന്നു ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള മലയാളികൾ ചിന്തിക്കുന്നതു സ്വാഭാവികം.
ഇനിയുള്ള ദിവസങ്ങളിലും കേരളത്തിലേക്കു നാനാഭാഗങ്ങളിൽനിന്നുള്ള പ്രവാസികളുടെ ഒഴുക്കുണ്ടാകും. കോവിഡിന്റെ മൂന്നാം വരവിൽ മുന്പു നേരിട്ടതിനേക്കാൾ കൂടിയ പ്രതിസന്ധിയാണു സർക്കാരും ആരോഗ്യ പ്രവർത്തകരും നേരിടുന്നത്. ക്വാറന്റൈൻ കർക്കശമാക്കി ഈ ഘട്ടത്തിലും രോഗവ്യാപനം തടയാനുള്ള ശ്രമങ്ങളിലാണു സർക്കാർ.
സാബു ജോണ്
കോവിഡ് രോഗികൾ ആയിരം കടക്കുന്പോൾ...
12:49 AM May 28, 2020 | Deepika.com