തിരുവനന്തപുരം: സർക്കാർ ക്വാറന്റൈനു പാവപ്പെട്ടവരിൽനിന്നു പണം ഈടാക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചെലവു താങ്ങാൻ പറ്റുന്നവരിൽനിന്ന് ഈടാക്കുക എന്നതാണു സർക്കാർ ഉദ്ദേശിക്കുന്നത്.
പ്രവാസികളിൽ നല്ലൊരു പങ്ക് ആ ചെലവു വഹിക്കാൻ പ്രാപ്തരാണ്. ലക്ഷക്കണക്കിനാളുകൾ വിദേശങ്ങളിൽനിന്നെത്തും. ഇവർ എല്ലാവരും സർക്കാർ ക്വാറന്റൈനിൽ കഴിയണം.
ചികിത്സ സൗജന്യമായിരിക്കുമെന്നാണ് ആദ്യമേ പറഞ്ഞത്. അതിനു മാറ്റമില്ല. ഒരു പരിശോധന നടത്താൻ നാലായിരം രൂപയിൽ കൂടുതൽ ചെലവുണ്ട്. അതു സർക്കാരാണു വഹിക്കുന്നത്. സർക്കാർ ക്വാറന്റൈനിൽ കഴിയുന്നവർ ചെലവു വഹിക്കണമെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. വരുമാന വ്യത്യാസമില്ലാതെ എല്ലാവരും ചെലവു വഹിക്കേണ്ടി വരുമെന്നും പറഞ്ഞിരുന്നു. എന്നാൽ, ഇതിനെതിരേ പ്രതിപക്ഷത്തുനിന്നുൾപ്പെടെ വ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണു സർക്കാർ ചുവടു മാറ്റിയത്.
ക്വാറന്റൈന്റെ ചെലവ് ഈടാക്കുന്നതു സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. അതിൽ വിശദാംശങ്ങൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ ക്വാറന്റൈൻ: പാവപ്പെട്ടവരിൽനിന്നു പണം ഈടാക്കില്ലെന്നു മുഖ്യമന്ത്രി
12:06 AM May 28, 2020 | Deepika.com