തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുതിപ്പ്. ഇന്നലെ 67 പേർക്കു രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന എണ്ണമാണിത്.
കഴിഞ്ഞ ശനിയാഴ്ച 62 പേർക്കു രോഗം സ്ഥിരീകരിച്ചതാണ് മുന്‍പത്തെ ഏറ്റവും ഉയർന്ന രോഗബാധ. ഇതോടെ സംസ്ഥാനത്തു കോവിഡ് ബാധിതരുടെ എണ്ണം 963 ആയി.
പുതിയ രോഗികളിൽ 27 പേർ വിദേശത്തുനിന്നും 33 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. ഏഴു പേർക്കു സന്പർക്കത്തിലൂടെ രോഗം പിടിപെട്ടു. ഇന്നലെ പത്തു പേർ രോഗമുക്തി നേടി. ചികിത്സയിൽ കഴിയുന്നത് 415 പേരാണ്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വീണ്ടും ഒരു ലക്ഷം കവിഞ്ഞു.
മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്നവർ: മഹാരാഷ്ട്ര-15 , തമിഴ്നാട്-9, ഗുജറാത്ത് -5, കർണാടക- 2, പോണ്ടിച്ചേരി -1, ഡൽഹി - 1 എന്നിങ്ങനെയാണ് രോഗബാധിതർ.
ഇതുവരെ 56,704 പേരുടെ സാന്പിളുകൾ പരിശോധനയ്ക്കയച്ചു. 54,836 എണ്ണം നെഗറ്റീവ് ആയി. മുൻഗണനാ വിഭാഗത്തിൽ പെട്ടവരിൽനിന്നു ശേഖരിച്ച 8,599 സാന്പിളുകളിൽ 8,174 എണ്ണവും നെഗറ്റീവ് ആയി.
സംസ്ഥാനത്ത് സാന്പിൾ പരിശോധനയുടെ എണ്ണം വർധിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പ്രതിദിനം 3,000 സാന്പിളുകൾ പരിശോധിക്കാനാണ് ഇന്നലെ ചേർന്ന അവലോകനയോഗം തീരുമാനിച്ചത്.
ഒൻപതു പുതിയ ഹോട്ട്സ്പോട്ടുകൾ
ഒന്‍പതു പുതിയ ഹോട്ട്സ് പോട്ടുകൾ കൂടിയായി. കണ്ണൂരിൽ രണ്ടും കാസർഗോട്ട് മൂന്നും പാലക്കാട്, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിൽ ഓരോന്നും വീതം പഞ്ചായത്തുകളെയും പാലക്കാട്ടെ മണ്ണാർക്കാട് മുനിസിപ്പാലിറ്റിയെയുമാണ് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചത്. ആകെ ഹോട്ട്സ്പോട്ടുകൾ 68 ആയി.
ഇന്നലെ 67 പേർക്ക് കോവിഡ്
12:40 AM May 27, 2020 | Deepika.com