തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ലോക്ക് ഡൗണ് നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവിമാർക്കു നിർദേശം നൽകി.
വീട്ടുനിരീക്ഷണത്തിൽ കഴിയുന്നവർ നിർദേശങ്ങൾ ലംഘിച്ചു പുറത്തിറങ്ങുന്നതു കണ്ടെത്താൻ പോലീസ് മിന്നൽ പരിശോധന നടത്തും. ബൈക്ക് പട്രോൾ, ഷാഡോ ടീം എന്നിവയുടെ സേവനം ഇതിനായി ഉപയോഗിക്കും. വീട്ടിലെ നിരീക്ഷണം പാലിച്ചില്ലെങ്കിൽ അവരെ സർക്കാരിന്റെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കു മാറ്റും. കൂടാതെ കേസും രജിസ്റ്റർ ചെയ്യും. വാർഡ് തല സമിതികൾ, ബൈക്ക് പട്രോൾ, ജനമൈത്രി പോലീസ് എന്നിവരുടെ പരിശോധനയിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ നിർദേശങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയിരുന്നു. നിരീക്ഷണത്തിൽ കഴിയുന്നവരോട് അടുത്തിടപഴകുന്ന വീട്ടുകാർ മറ്റു വീടുകൾ സന്ദർശിക്കുന്നതും ശ്രദ്ധയിൽപ്പെട്ടു.
ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷ, കാറുകൾ എന്നിവയിൽ അനുവദനീയമായതിൽ കൂടുതൽ പേർ യാത്ര ചെയ്യുന്നത് നിരുത്സാഹപ്പെടുത്തും. ഗതാഗതത്തിനു കാര്യമായ തടസമുണ്ടാകാത്ത തരത്തിൽ ആവശ്യമായ സ്ഥലങ്ങളിൽ ബാരിക്കേഡ് സ്ഥാപിക്കും. ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്പോൾ ചിലർ മാസ്ക് ഉപയോഗിക്കുകയും ഹെൽമെറ്റ് ധരിക്കാതിരിക്കുകയും ചെയ്യുന്നതു ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഹെൽമെറ്റ് ഉപയോഗിക്കുന്നവർ മാസ്ക് ധരിക്കാത്തതായും കണ്ടുവരുന്നു. ഇത്തരം സംഭവങ്ങൾ തടയാൻ നടപടി സ്വീകരിക്കും.
അറസ്റ്റിലാകുന്നവരെ കൊണ്ടുവരാൻ പ്രത്യേക കേന്ദ്രങ്ങൾ തുറക്കും
തിരുവനന്തപുരം: തിരുവനന്തപുരത്തും കണ്ണൂരും അറസ്റ്റിലായവർക്കു കോവിഡ് -19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്പോൾ പാലിക്കേണ്ട മുൻ കരുതൽ വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
* ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം അറസ്റ്റിലാകുന്നവരെ കോടതിയിൽ ഹാജരാക്കുന്നതിനുമുൻപ് ഇനിമുതൽ പോലീസ് സ്റ്റേഷനിൽ കൊണ്ടുവരേണ്ട. ഇങ്ങനെ അറസ്റ്റിലാകുന്നവരെ കൊണ്ടുവരാനുള്ള സബ് ഡിവിഷണൽ ഡിറ്റെൻഷൻ കം പ്രൊഡക്ഷൻ സെന്ററായി ഉപയോഗിക്കാനുള്ള കെട്ടിടം ജില്ലാ പോലീസ് മേധാവിയും ഡിവൈഎസ്പിയും ചേർന്നു കണ്ടെത്തണം.
* കെട്ടിടം കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ഡിവൈഎസ്പിയുടെ ഓഫീസ് ഇതിനായി ഉപയോഗിക്കും. ഡിവൈഎസ്പിക്ക് അടുത്ത പോലീസ് സ്റ്റേഷനോ വസതിയോ കേന്ദ്രമാക്കി പ്രവർത്തിക്കാം.
* അറസ്റ്റിനു ശേഷമുള്ള വൈദ്യപരിശോധനയ്ക്കു കഴിഞ്ഞു പ്രതിയെ ഈ കേന്ദ്രത്തിലാണ് ഇനിമുതൽ കൊണ്ടുവരിക. പരമാവധി കുറച്ചു പോലീസ് ഉദ്യോഗസ്ഥർ മാത്രമേ ഈ നടപടികളിൽ പങ്കാളികളാകൂ. ഇത്തരം കേന്ദ്രങ്ങളിൽ ഒരു ജനറൽ ഡയറി സൂക്ഷിക്കും. ഒരു സബ് ഇൻസ്പെക്ടറെയും നിയോഗിക്കും.
* പ്രതിക്കു കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടായാൽ ഈ കേന്ദ്രത്തിലെ എസ്ഐക്കും അറസ്റ്റിനും തുടർനടപടികൾക്കും നേതൃത്വം നൽകിയ പോലീസുകാർക്കും മാത്രമേ നിരീക്ഷണത്തിൽ പോകേണ്ടിവരൂ.
* അറസ്റ്റ് ചെയ്യുന്പോൾ കുറ്റവാളികളെ സ്പർശിക്കുന്നതു പരമാവധി ഒഴിവാക്കണം.
ക്വാറന്റൈൻ ലംഘകരെ കണ്ടെത്താൻ മിന്നൽ പരിശോധന
12:40 AM May 27, 2020 | Deepika.com