കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിനും പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണം എന്ന ക്രൈംബ്രാഞ്ച് ആവശ്യം പരിഗണിച്ചാണ് കോടതി പ്രതികളെ നാലു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് തെളിവെടുപ്പിനു ശേഷം പ്രതികളായ ഉത്രയുടെ ഭര്‍ത്താവ് സൂരജ്, ഇയാളുടെ സുഹൃത്തും പാമ്പ് പിടിത്തക്കാരനുമായ സുരേഷ് എന്നിവരെ പുനലൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.
കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കം നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയാണ് അന്വേഷണ സംഘത്തിനുള്ളത്. സ്വത്തിന് വേണ്ടി ഉത്രയെ കൊലപ്പെടുത്തി എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഇതിനോടൊപ്പം തന്നെ സൂരജിന്റെ കുടുംബത്തിനെതിരേ ഗാര്‍ഹിക പീഡന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. സംസ്ഥാന വനിതാ കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് പോലീസ് ഇത്തരത്തില്‍ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഉത്രയെ കൊലപ്പെടുത്തിയതില്‍ സൂരജിനൊപ്പം കുടുംബത്തിലുള്ളവര്‍ക്കും പങ്കുണ്ടെന്ന ആരോപണവും പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. ചോദ്യം ചെയ്യലില്‍ ഇതുസംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
മൂര്‍ഖനു പോസ്റ്റ്മോര്ട്ടവുംഡിഎന്എ ടെസ്റ്റും
അഞ്ചല്‍: ഏറം വെള്ളിശേരില്‍ വീട്ടില്‍ ഉത്രയെ ഭര്‍ത്താവ് സൂരജ് കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി ക്രൈംബ്രാഞ്ച് സംഘം.
ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസില്‍ കൂടുതല്‍ സാഹചര്യ തെളിവുകള്‍ കണ്ടെത്തുക എന്നത് തന്നെയാണ് അന്വേഷണ സംഘത്തിന്റെ പ്രധാന ഉദ്യമം. ഉത്രയെ കൊലപ്പെടുത്താന്‍ സൂരജ് ഉപയോഗിക്കുകയും പിന്നീട് അടിച്ചു കൊല്ലുകയും ചെയ്ത മൂര്‍ഖന്‍ പാമ്പിന്റെ ജഡം ഇന്നലെ പുറത്ത് എടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. പോലീസ്, വനം, സയന്റിഫിക് വിദഗ്ധര്‍, വെറ്ററിനറി സര്ജന്മാര് എന്നിവരുടെ സാന്നിധ്യത്തിലാണ് കുഴിച്ചുമൂടിയ പാമ്പിനെ പുറത്ത് എടുത്ത് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്.
അതേസമയം, തന്നെ ഉത്രയെ കടിച്ചുവെന്നു കരുതുന്ന പാമ്പും ഇപ്പോള്‍ പുറത്ത് എടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയ പാമ്പും ഒന്ന് തന്നെയാണെന്ന നിഗമനത്തില്‍ അധികൃതര്‍ എത്തിയിട്ടുണ്ട്. ഉത്രയുടെ ശരീരത്തില്‍ പ്രവേശിച്ച വിഷവും കണ്ടെടുത്ത പാമ്പിന്റെ വിഷവും ഒന്നാണ് എന്ന് സ്ഥിരീകരിക്കാന്‍ ഉത്രയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലവുമായി ഒത്തു നോക്കും.
152 സെന്റീമീറ്റർ നീളമുള്ള മൂര്‍ഖന്‍ പാമ്പിന്റെ വിഷ പല്ല്, കശേരുക്കള്, ശരീര അവശിഷ്ടങ്ങള്‍ എന്നിവ അധികൃതര്‍ കൂടുതല്‍ പരിശോധനയ്ക്കായി ശേഖരിച്ചു. പാമ്പ് ഏത് ഇനത്തില്‍പ്പെട്ടതാണ് എന്ന് വ്യക്തമാക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും. പോസ്റ്റ്മോര്‍ട്ടം നടപടികൾ രണ്ട് മണിക്കൂറിലധികം നീണ്ടുനിന്നു.
പ്രായപൂര്‍ത്തിയായ ഉഗ്ര വിഷമുള്ള മൂര്‍ഖന്‍ ഇനത്തിലെ പാമ്പ് തന്നെയാണ് ഉത്രയെ കൊത്തിയതെന്ന് വ്യക്തമായതായി പോസ്റ്റ്മോര്‍ട്ടം നടത്തിയ വെറ്ററിനറി സര്ജന്മാര് പറഞ്ഞു. ജീര്‍ണിച്ച പാമ്പില്‍ നിന്നും ശേഖരിച്ച ഭാഗങ്ങള്‍ കൂടുതല്‍ പരിശോധനകള്‍ക്ക് അയയ്ക്കുമെന്നും ഇതിന്റെ ഫലം കൂടി പരിഗണിച്ച് മാത്രമേ അന്തിമ റിപ്പോര്‍ട്ട് തയാറാക്കുവെന്നും ഇവര്‍ അറിയിച്ചു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ. അശോകൻ, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ബി. വിനോദ്, അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബി.ആർ. ജയന്, വനംവകുപ്പ് അസിസ്റ്റന്റ് വെറ്ററിനറി സര്ജന് കിഷോര്‍ കുമാർ, തിരുവനന്തപുരം മൃഗശാല സീനിയര്‍ വെറ്ററിനറി സര്ജന് ജേക്കബ് അലക്സാണ്ടർ, പോലീസ് സയന്റിഫിക് വിദഗ്ധര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പാമ്പിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചത്.
ധ്രുവ് ഇനി അമ്മവീട്ടില്‍
അഞ്ചൽ: ഏറെ നാടകീയതയ്ക്ക് ഒടുവില്‍ അഞ്ചലില്‍ കൊല്ലപ്പെട്ട ഉത്രയുടെ ഒരു വയസുകാരന് ധ്രുവിനെ സൂരജിന്റെ കുടുംബം ഉത്രയുടെ കുടുംബത്തിനു കൈമാറി. ഇന്നലെയാണ് സംസ്ഥാന വനിതാ കമ്മീഷന്റെ നിര്‍ദേശപ്രകാരം ജില്ലാ ശിശുക്ഷേമ സമിതി ധ്രുവിനെ ഉത്രയുടെ മാതാപിതാക്കള്‍ക്കു കൈമാറാന്‍ ഉത്തരവിട്ടത്.
ഈ ഉത്തരവുമായി അഞ്ചല്‍ പോലീസ് അടൂര്‍ പറക്കോടുള്ള സൂരജിന്റെ വീട്ടില്‍ തിങ്കളാഴ്ച രാത്രിയോടെതന്നെ എത്തി. അടൂര്‍ പോലീസിന്റെ സഹായവും ഇവര്‍ തേടി. എന്നാൽ, ധ്രുവും സൂരജിന്റെ മാതാവ് രേണുകയും അവിടെയില്ലെന്നും ഇവരെകാണാനില്ലെന്നുമാ യിരുന്നു ബന്ധുക്കളുടെ പ്രതികരണം. ഇതോടെ പോലീസ് നിലപാട് കടുപ്പിക്കുകയും സൂരജിന്റെ പിതാവിനെ സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു.
രാത്രി ഏറെ വൈകിയും കുട്ടിയെ എത്തിക്കാന്‍ സൂരജിന്റെ ബന്ധുക്കള്‍ തയാറായില്ല. ഇതോടെ പോലീസ് ഇവരുടെ ബന്ധുവീടുകളില്‍ അടക്കം അന്വേഷണം ആരംഭിച്ചു. ഇതിനിടയില്‍ തന്റെ ചെറുമകന് ആപത്ത് സംഭവിക്കാന്‍ ഇടയുണ്ടെന്ന് ഉത്രയുടെ മാതാവ് മണിമേഖല ആരോപിച്ചു.
ഇതോടെ അടൂര്‍ പോലീസ് അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കി. സമീപത്തെ ബന്ധുവീട്ടില്‍ കുട്ടിയുണ്ടെന്നു മനസിലാക്കിയ പോലീസ് അന്വേഷണം ശക്തമാക്കിയതോടെ ചൊവ്വാഴ്ച പത്തരയോടെ കുഞ്ഞിനെ സൂരജിന്റെ വീട്ടില്‍ എത്തിച്ചു.
അടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കുഞ്ഞിന്റെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി പോലീസും അടൂര്‍ നഗരസഭാ ചെയര്‍പേഴ്സൺ, സൂരജിന്റെ പിതാവ് എന്നിവരും കുഞ്ഞുമായി അഞ്ചലിലേക്കു തിരിച്ചു. ഒടുവില്‍ ഏറെ നേരത്തെ നാടകീയതയ്ക്ക് അവസാനം കുറിച്ച് ധ്രുവിനെ ഉത്രയുടെ കുടുംബത്തിനു കൈമാറി.
കുഞ്ഞിനെ ഒളിപ്പിച്ചതിനും ശിശുക്ഷേമ സമിതിയുടെ ഉത്തരവ് വൈകിപ്പിച്ചതിനുമടക്കം സൂരജിന്റെ കുടുംബത്തിനെതിരേ നടപടിയുണ്ടാകുമെന്ന് അടൂര്‍ പോലീസ് അറിയിച്ചു.