തിരുവനന്തപുരം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനിളം 14,000 സംയോജിത കൃഷിത്തോട്ടങ്ങൾ സ്ഥാപിക്കാൻ കൃഷിവകുപ്പ് തീരുമാനിച്ചതായി മന്ത്രി വി.എസ്. സുനിൽകുമാർ. റീബിൽഡ് കേരള ഇനിഷിയേറ്റീവിന്റെ ഫണ്ടിൽനിന്നാണ് തുക വകയിരുത്തിയിട്ടുളളത്.
കാർഷിക വിളകൾക്കൊപ്പം മൃഗപരിപാലനം, കോഴി, മത്സ്യം, താറാവ്, തേനിച്ച എന്നിവയെല്ലാം ഉൾപ്പെടുത്തി കർഷകനു കുറഞ്ഞ ഭൂമിയിൽനിന്നും പരമാവധി ആദായം ഉറപ്പിക്കുന്ന രീതിയാണു സംയോജിത കൃഷിരീതി.
യോഗ്യത ഇങ്ങനെ
അഞ്ചു സെന്റ് എങ്കിലും കൃഷിയിടം ഉളള കർഷകർക്കു പദ്ധതിയുടെ ഗുണഭോക്താവാകാം. ഓരോ ഗുണഭോക്താവിനും തയാറാക്കുന്ന ഫാം പ്ലാൻ അനുസരിച്ചു കുറഞ്ഞത് അഞ്ചു സംരംഭങ്ങളെങ്കിലും തുടങ്ങണം. പദ്ധതിയുടെ സാന്പത്തിക സഹായം അനുവദിക്കുന്നത് യൂണിറ്റുകളുടെ സ്ഥലവിസ്തൃതിക്കും നടപ്പിലാക്കുന്ന എന്റർപ്രൈസുകളുടെ എണ്ണത്തിനും ആനുപാതികമായിരിക്കും. കൃഷിയിടത്തിൽ നടപ്പിലാക്കുന്ന ഘടകങ്ങളെ വിലയിരുത്തി അഞ്ചു മുതൽ 30 സെന്റ് വരെയുളളവർക്ക് 30,000 രൂപവരെയും 31 സെന്റ് മുതൽ 40 സെന്റ് വരെയുളളവർക്ക് 40,000 രൂപ വരെയും 40 സെന്റിനു മുകളിൽ രണ്ടു ഹെക്ടർ വരെയുളളവർക്ക് 50,000 രൂപവരെയും ആനുകൂല്യം ലഭിക്കും.
സ്വന്തമായി കുറഞ്ഞത് അഞ്ചു സെന്റ് ഭൂമിയുളളവരും മറ്റ് കൃഷികളായ വാഴ, പച്ചക്കറി, കിഴങ്ങുവർഗങ്ങൾ മുതലായവ വാടക ഭൂമിയിലോ കുടുംബാംഗങ്ങളുടെ ഭൂമിയിലോ കൃഷി ചെയ്യുന്നവർക്കും പദ്ധതി ഗുണഭോക്താവാകാം. സ്വന്തം ഭൂമിയിൽ പശു, ആട്, കോഴി മുതലായവ ചെയ്യുന്നതോടൊപ്പം വാടക ഭൂമിയിൽ സംയോജിത കൃഷി രീതി അവലംബിക്കുന്നതിനു പദ്ധതിയുടെ ഭാഗമായി സഹായം ലഭിക്കും. കുറഞ്ഞത് 14,000 കർഷക കുടുംബങ്ങൾക്കു പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഗുണഭോക്താവ് നടപ്പിലാക്കിയ/ മെച്ചപ്പെടുത്തിയ അഞ്ച് സംരംഭങ്ങളുടെ മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ സാന്പത്തിക സഹായം നൽകും.പോഷകത്തോട്ടം, മൃഗ-പക്ഷി പരിപാലന യൂണിറ്റ്, മത്സ്യകൃഷി, കൂണ്കൃഷി, തേനീച്ച വളർത്തൽ, ആസോള യൂണിറ്റ്/ തീറ്റപ്പുൽ കൃഷി, ജൈവമാലിന്യ സംസ്കരണ യൂണിറ്റ്, ജലസംരക്ഷണ യൂണിറ്റ്, പുഷ്പകൃഷി, തെങ്ങ് അധിഷ്ഠിത ബഹുനില /ഇടവിള കൃഷി എന്നീ യൂണിറ്റുകളിൽ നിന്ന് അഞ്ച് എണ്ണം തെരഞ്ഞെടുത്തു കർഷകർക്കു കൃഷിയിടത്തിൽ പദ്ധതി നടപ്പിലാക്കാം. അപേക്ഷകൾ കൃഷിഭവൻ തലത്തിൽ സ്വീകരിക്കും.
സംയോജിത കൃഷി: 14,000 പേർക്കു ധനസഹായം
12:40 AM May 27, 2020 | Deepika.com