കണ്ണൂർ/തലശേരി: പരിശോധനാഫലം വരുന്നതിനു മുമ്പേ നിരീക്ഷണ കാലാവധി പൂർത്തിയാക്കി വീട്ടിലേക്കു മടങ്ങിയ മൂന്നു പ്രവാസികൾക്ക് കോവിഡ്. ആരോഗ്യവകുപ്പിന്റെയും റവന്യു വകുപ്പിന്റെയും ഏകോപനത്തിൽ വന്ന ഗുരുതര വീഴ്ചയാണ് കാരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസ് ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നല്കി.
അബുദാബിയിൽനിന്ന് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയ കണ്ണൂർ ജില്ലക്കാരായ എട്ടു പ്രവാസികളെ കണ്ണൂർ നഗരത്തിലെ ഒരു ഹോട്ടലിൽ ക്വാറന്റൈനിലാക്കിയിരുന്നു. ഇവരുടെ നിരീക്ഷണ കാലാവധി ശനിയാഴ്ച അവസാനിച്ചപ്പോൾ വീടുകളിലേക്ക് വിടുകയായിരുന്നു. വെള്ളിയാഴ്ചയാണ് ഇവരുടെ സ്രവ പരിശോധന നടത്തിയത്. എന്നാൽ, ഫലം വരുന്നതിന് മുമ്പേ ഇവരെ വീടുകളിലേക്ക് വിട്ടയച്ചതാണ് വിവാദമായത്.
ഞായറാഴ്ച വൈകുന്നേരമാണ് ഫലം വന്നത്. എട്ടുപേരിൽ മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കണ്ണൂർ കക്കാട്, പിണറായി, ചൊക്ലി എന്നിവിടങ്ങളിലുള്ളവരുടെ ഫലമാണ് പോസിറ്റീവ് ആയത്. സർക്കാർ ക്വാറന്റൈൻ പൂർത്തിയാക്കിയ ഇവർ വീട്ടിലേക്ക് മടങ്ങിയ ശേഷം വീട്ടുകാരുമായി ബന്ധം സ്ഥാപിച്ചതായി പോലീസിന് മനസിലായിട്ടുണ്ട്. ഇവരുടെ സമ്പർക്ക ലിസ്റ്റ് ശേഖരിച്ചുവരികയാണ്.
ബന്ധപ്പെട്ട വകുപ്പുകളുടെ വീഴ്ചയുടെ ഫലമായിട്ടാണ് പരിശോധനാഫലം വരുന്നതിന് മുമ്പ് പ്രവാസികളെ വീടുകളിലേക്ക് അയച്ചതെന്ന ഗുരുതരമായ ആരോപണം ഉയർന്നിട്ടുണ്ട്. പോലീസും ആരോഗ്യ പ്രവർത്തകരും ഇവരുടെ വീടുകൾ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി.നിരീക്ഷണ കേന്ദ്രങ്ങളുടെ ചുമതല റവന്യു വകുപ്പിനും സ്രവ പരിശോധന ഉള്‍പ്പെടെയുള്ളവയുടെ ചുമതല ആരോഗ്യ വിഭാഗത്തിനുമാണ്.
പ്രവാസികളുടെ സ്രവം പരിശോധനയ്ക്ക് എടുത്ത വിവരം അറിയാതിരുന്നതുകൊണ്ടാണ് ഫലം വരുന്നതിനു മുമ്പ് ഇവരെ വീട്ടിലേക്കയച്ചതെന്നാണ് റവന്യു വകുപ്പ് പറയുന്നത്. എന്നാല്‍, പ്രവാസികളെ വീട്ടിലേക്ക് വിടുന്ന കാര്യം റവന്യു അധികൃതർ അറിയിച്ചില്ലെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ വിശദീകരണം. ഇരുവകുപ്പുകളും തമ്മിലുള്ള സഹകരണമില്ലായ്മയാണ് ഗരുതരമായ ഈ വീഴ്ചക്ക് കാരണമെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്.
പരിശോധനാഫലം വരുംമുമ്പേ ക്വാറന്റൈനിൽനിന്നു വിട്ടയച്ച പ്രവാസികൾക്ക് കോവിഡ് സ്ഥിരീകരിച്ചു
01:01 AM May 26, 2020 | Deepika.com