തിരുവനന്തപുരം: കേരളത്തിന് അർഹമായ കേന്ദ്രസഹായം ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം നേരിട്ട ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ ചെലവുകളിൽ ഗണ്യമായ വർധനയുണ്ടായി. ഇത്തരം സാഹചര്യങ്ങളിലാണ് സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ സഹായം ലഭ്യമാക്കേണ്ടത്. എന്നാൽ അതുണ്ടാകുന്നില്ലെന്നത് ഗുരുതരമായ അവസ്ഥയാണെന്നും എൽഡിഎഫ് സർക്കാർ നാലു വർഷം പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
പ്രകൃതിക്ഷോഭവും മഹാമാരികളും വന്നിട്ടും സംസ്ഥാനത്തിന്റെ വികസനരംഗം തളർന്നില്ല. വികസനലക്ഷ്യത്തിനൊപ്പം ദുരന്തനിവാരണവും സർക്കാരിന് ഏറ്റെടുക്കേണ്ടിവന്നു. അഞ്ചുവർഷം കൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിച്ച പദ്ധതികളിൽ ഭൂരിഭാഗവും നാലു വർഷംകൊണ്ടുപൂർത്തിയാക്കാൻ സർക്കാരിനു കഴിഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു.
നാലാം വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് ദിവസങ്ങൾക്കകം പ്രസിദ്ധീകരിക്കും. അഞ്ചുവർഷത്തിനിടെ രണ്ടുലക്ഷം പട്ടയം നൽകാനാണ് സർക്കാർ ലക്ഷ്യമിട്ടത്. അതിൽ 1.43 ലക്ഷം ഇതുവരെ നൽകി. ഈ വർഷം കോവിഡ് പ്രതിസന്ധി തടസങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. 35,000 പട്ടയം കൂടി ഈ വർഷം തന്നെ നൽകും.
പാവപ്പെട്ടവർക്ക് സൗജന്യനിരക്കിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാൻ തുടക്കമിട്ട കെ ഫോണ്‍ പദ്ധതി ഇക്കൊല്ലം ഡിസംബറിൽ പൂർത്തിയാക്കും. വിദ്യാഭ്യാസരംഗത്തുള്ള പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ കെഫോണ്‍ സൗകര്യം ഉപയോഗിക്കും. കേന്ദ്രം വിൽക്കാൻ തീരുമാനിച്ച പാലക്കാട് ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ്, ബിഎച്ച്ഇഎൽ ഇഎംഎൽ, കാസർകോട്, ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് (എച്ച് എൻഎൽ) എന്നീ പൊതുമേഖലാ സ്ഥാപനങ്ങൾ ഏറ്റെടുക്കാനുള്ള നടപടി പുരോഗമിക്കുന്നു. കേന്ദ്രത്തിൽനിന്നുള്ള ചില അനുമതി വൈകുന്നതാണ് ഇക്കാര്യം നീണ്ടുപോകാൻ ഇടയാക്കുന്നത്.
ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതി ജൂണ്‍ പകുതിയോടെ കമ്മീഷൻ ചെയ്യും. ലോക്ക് ഡൗണ്‍ തീരുന്ന മുറയക്ക് കൊച്ചി മെട്രോ ഫേസ്-ഒന്ന് അവസാന റീച്ചായ തൈക്കൂടം-പേട്ട റീച്ചും നാടിനു സമർപ്പിക്കും. കൊച്ചി മെട്രോ നഗരപ്രാന്ത പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും-.മുഖ്യമന്ത്രി പറ ഞ്ഞു.
അർഹമായ കേന്ദ്രസഹായം ലഭിക്കുന്നില്ല: മുഖ്യമന്ത്രി
01:00 AM May 26, 2020 | Deepika.com