തിരുവനന്തപുരം: കോവിഡിന്റെ കാലത്തുപോലും അഴിമതി നടത്താൻ ശാസ്ത്രീയമായി പഠിച്ച സർക്കാരാണു കേരളത്തിലേതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരം, ഐടി വകുപ്പുകളിലാണു കൂടുതൽ അഴിമതി നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
കിഫ്ബി അഴിമതിയുടെ കൂടാരമാണ്. 1754 കോടി രൂപ മാത്രമാണ് ഇതുവരെ കിഫ്ബിയിലൂടെ പൂർണമായും ചെലവഴിച്ചത്. ഒരു വൻകിട പദ്ധതി പോലും ഈ സർക്കാരിനു തുടങ്ങാൻ സാധിച്ചിട്ടില്ല. ഗെയിൽ പൈപ്പ് ലൈൻ, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂർ എയർപോർട്ട് തുടങ്ങി വലിയ പദ്ധതികളെല്ലാം ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ തുടങ്ങിയതാണെന്നും ഏറെ കൊട്ടിഘോഷിച്ചു ആരംഭിച്ച ലോക കേരളസഭ കൊണ്ട് കോവിഡ് കാലത്തു പോലും പ്രയോജനം ലഭിച്ചില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പാക്കേജുകൾ പ്രഖ്യാപിക്കുന്നതല്ലാതെ ഒരു പദ്ധതിയും ഇടതുസർക്കാർ കഴിഞ്ഞ നാലുവർഷം കൊണ്ടു നടപ്പിലാക്കിയിട്ടില്ല. കുട്ടനാട്, ഇടുക്കി, വയനാട് പാക്കേജുകൾക്കു കോടികളാണു പ്രഖ്യാപിച്ചതെങ്കിലും അതു പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി. ബജറ്റുകളുടെ ശവപ്പറന്പായിട്ടാണു കേരളത്തെ കാണാൻ കഴിയുന്നത്. സംസ്ഥാനത്തിന്റെ സാന്പത്തിക പ്രതിസന്ധിക്കു കാരണം കോവിഡല്ല. കോവിഡ് വന്നപ്പോൾ രക്ഷപ്പെട്ട ഏക വ്യക്തി മന്ത്രി തോമസ് ഐസക് മാത്രമാണ്. ഇത്രയും കടമെടുത്ത ഒരു സർക്കാർ കേരളത്തിൽ ഇതിനു മുന്പ് ഉണ്ടായിട്ടില്ല. മുടിയനായ പുത്രനെപ്പോലാണ് ഐസക് നിൽക്കുന്നത്.
കേരളത്തിൽ എപ്പോഴെല്ലാം വികസന പദ്ധതികൾ കൊണ്ടുവന്നിട്ടുണ്ടോ അപ്പോഴെല്ലാം അതിനെ തടസപ്പെടുത്തുന്ന നിലപാടാണു സിപിഎം സ്വീകരിച്ചിരുന്നത്. ആ സിപിഎമ്മാണ് ഇപ്പോൾ വികസനത്തെക്കുറിച്ച വാതോരാതെ സംസാരിക്കുന്നതും അവകാശ വാദങ്ങൾ ഉന്നയിക്കുന്നതും-രമേശ് ചെന്നിത്തല പറഞ്ഞു.
പിആർ ഏജൻസികളുടെ സഹായത്തോടെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാകില്ല. ഖജനാവിൽ നിന്നും കോടികൾ മുടക്കി കൊലയാളികളായ സിപിഎമ്മുകാരെ രക്ഷിക്കുന്നതിനായിരുന്നു സർക്കാരിനു താത്പര്യം. നാലു വർഷത്തെ ഭരണം കൊണ്ടു കേരളത്തിലെ ജനങ്ങൾക്കു ഒരു നേട്ടവും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ പരാജയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കോവിഡ് കാലത്തുപോലും കേരളസർക്കാർ അഴിമതി നടത്തി: രമേശ് ചെന്നിത്തല
01:00 AM May 26, 2020 | Deepika.com