കോട്ടയം: കോവിഡിന്റെ പ്രത്യാഘാതങ്ങൾ ആശങ്കാജനകവും ദീർഘകാല ഭീഷണി ഉയർത്തുന്നതാണെന്നും പട്ടിണിമരണം ഉൾപ്പെടെയുള്ളവയെ മുന്നിൽ കാണുന്ന സാഹചര്യത്തിൽ ഒറ്റക്കെട്ടായ മുന്നേറ്റമാണ് പരിഹാരമെന്നും തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. കത്തോലിക്ക കോൺഗ്രസ് സമഗ്ര കാർഷിക വികസന വെബിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക, രാഷ്ട്രീയ, സംഘടനാതലങ്ങളിലും കൂട്ടായ്മയ്ക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം ഒാർമിപ്പിച്ചു.
കാർഷിക ഉത്പന്നങ്ങൾക്കും ന്യായവില ഉറപ്പാക്കാൻ കത്തോലിക്ക കോൺഗ്രസ് രൂപീകരിച്ചിട്ടുള്ള ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി, ഉത്പന്നങ്ങൾ ബ്രാൻഡ് ചെയ്തു രാജ്യത്തും വിദേശത്തും വിപണനം നടത്തുമെന്നു പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു .
പി.ജെ. ജോസഫ് എംഎൽഎ വിഷയാവതരണം നടത്തി. ജോസ് കെ.മാണി എംപി, ഡീൻ കുര്യാക്കോസ് എംപി, ജെയിംസ് മാത്യു എംഎൽഎ എന്നിവർ കാർഷിക മേഖല കൂടുതൽ ശക്തിപ്പെടേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. ജോമി മാത്യു (ഷിമോഗ), പിഡിഎസ് മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഹബ്ബി മാത്യു മാളിയേക്കൽഎംഎസ്ടി, ഹോംഗ്രൗൺ നേഴ്സറി എംഡി ജോസ് ജേക്കബ് എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. ഈ ആശയങ്ങളെല്ലാം ദീർഘവീക്ഷണത്തോടെ ഉള്ളതാണെന്നും സഭയുടെ സോഷ്യൽ സർവീസ് ഡിപ്പാർട്ട്മെന്റുമായി ചേർന്നു നടപ്പാക്കാനുള്ള ഇടപെടൽ നടത്തുമെന്നും സമാപന സന്ദേശത്തിൽ കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ പറഞ്ഞു.
വിവിധ പ്രോജക്ടുകളുടെ രൂപരേഖ ഗ്ലോബൽ സെക്രട്ടറി ഡോ.ജോസുകുട്ടി ജെ. ഒഴുകയിൽ അവതരിപ്പിച്ചു. ബിഷപ്പുമാരും വൈദികരും 23 രാജ്യങ്ങളിലുള്ള പ്രതിനിധികളും രൂപത നേതാക്കളും പങ്കെടുത്ത വെബിനാറിൽ ഭദ്രാവതി രൂപത മെത്രാൻ മാർ ജോസഫ് അരുമച്ചാടത്ത്, ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഡോ. മോഹൻ തോമസ്, ബെന്നി പുളിക്കക്കര എന്നിവരും സംസാരിച്ചു.
കാർഷികോത്പന്നങ്ങൾ ബ്രാൻഡ് ചെയ്തു വിപണിയിലെത്തിക്കും: കത്തോലിക്ക കോൺഗ്രസ്
12:32 AM May 26, 2020 | Deepika.com