കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ഡേറ്റ വിശകലനത്തിനായി കൈമാറിയ കോവിഡ് രോഗികളുടെ വിവരങ്ങള്‍ ഹൈക്കോടതി നിര്‍ദേശമനുസരിച്ചു തിരിച്ചെടുക്കാന്‍ കഴിയാത്തവിധം നശിപ്പിച്ചുകളഞ്ഞെന്നു വ്യക്തമാക്കി യുഎസ് കമ്പനിയായ സ്പ്രിങ്ക്ളര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
തങ്ങളുടെ കൈവശമുണ്ടായിരുന്ന ഡേറ്റകള്‍ നശിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി കമ്പനിക്കുവേണ്ടി ജനറല്‍ കൗണ്‍സലും പ്രതിനിധിയുമായ ഡാന്‍ ഹേലി ആണു സത്യവാങ്മൂലം നല്‍കിയത്. ഡേറ്റ അനാലിസിസ് നടത്താന്‍ സര്‍ക്കാര്‍ കൈമാറിയ കോവിഡ് രോഗികളുടെ വിവരങ്ങള്‍ മൂന്നാമതൊരു കക്ഷിക്കു കൈമാറരുതെന്നും ഡേറ്റകള്‍ ദുരുപയോഗം ചെയ്യുകയോ മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയോ ചെയ്യരുതെന്നും ഏപ്രില്‍ 24 ലെ ഉത്തരവില്‍ ഹൈക്കോടതി കമ്പനിയോടു നിര്‍ദേശിച്ചിരുന്നു.
സ്പ്രിങ്ക്ളര്‍ കമ്പനിയുടെ പക്കല്‍ നിലവില്‍ കോവിഡ് രോഗികളുടെ ഡേറ്റയില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കുന്ന സാഹചര്യത്തില്‍ ഏതെങ്കിലും തരത്തില്‍ വിവരങ്ങള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അവ തിരിച്ചു നല്‍കണമെന്നും ഇടക്കാല ഉത്തരവില്‍ പറഞ്ഞിരുന്നു.
ഈ ഉത്തരവില്‍ കമ്പനിയുടെ കൈവശമുള്ള ബാക്ക്അപ് ഡേറ്റ (ശേഖരത്തിലുള്ള ഡേറ്റ) നശിപ്പിക്കണമെന്നു വ്യക്തമാക്കിയിരുന്നില്ല. സര്‍ക്കാർ അനുമതിയില്ലാതെ ഈ ഡേറ്റ തിരിച്ചു ലഭിക്കാനാവാത്ത വിധം നശിപ്പിക്കുന്നത് കരാര്‍ ലംഘനമാകുമെന്നതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി മേയ് 14നു കത്തു നല്കി.
ബാക്ക് അപ്പ് ഡേറ്റ നശിപ്പിക്കുന്ന കാര്യത്തില്‍ വ്യക്തത തേടി മറ്റൊരു ഹര്‍ജി മേയ് 16നും നല്കി. തുടർന്നു ഹൈക്കോടതി ഉത്തരവനുസരിച്ചു സര്‍ക്കാരിന്റെ അനുമതി ലഭിക്കുകയും ബാക്ക് അപ്പ് ഡേറ്റ നശിപ്പിച്ചശേഷം സ്പ്രിങ്ക്ളര്‍ കന്പനി സത്യവാങ്മൂലം സമർപ്പിക്കുകയുമായിരുന്നു. സ്പ്രിങ്ക്ളറുമായി സര്‍ക്കാരുണ്ടാക്കിയ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്, തിരുവനന്തപുരം സ്വദേശി ബാലു ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ നല്കിയ ഹര്‍ജികളിലാണു സത്യവാങ്മൂലം നല്‍കിയത്.
കോവിഡ് രോഗികളുടെ വിവരങ്ങള്‍ നശിപ്പിച്ചെന്നു സ്പ്രിങ്ക്ളര്‍
01:07 AM May 24, 2020 | Deepika.com