തിരുവനന്തപുരം: ഇനി കേരളത്തിലെ പ്രധാന ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനാ സംഘവും. ഇതിനു ക്രമീകരണം ഏര്‍പ്പെടുത്തി ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ ഓപ്പറേഷന് സാഗര്‍ റാണിയില്‍ പഴകിയതും കേടുവന്നതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ ഇരുന്നൂറിലധികം മെട്രിക് ടണ്‍ മത്സ്യം നശിപ്പിച്ചിരുന്നു. ചെക്ക് പോസ്റ്റുകളിൽ ഇത്തരം പരിശോധന സ്ഥിരം സംവിധാനമാക്കും,എല്ലാ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും ക്ലാര്‍ക്കുമാരും ഓഫീസ് അറ്റന്‍ഡര്‍മാരും റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ചെക്ക് പോസ്റ്റ് ഡ്യൂട്ടിയില്‍ പങ്കെടുക്കും. ഓരോ പരിശോധനാ സ്ക്വാഡിനും ഒരു ക്ലാര്‍ക്ക്, ഒരു ഓഫീസ് അറ്റന്‍ഡന്റ് എന്നിവരുടെ സഹായത്തോടെ ഒരു ഫുഡ് സേഫ്റ്റി ഓഫീസര്‍ നേതൃത്വം നല്‍കും.
ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ അവരുടെ അധികാരപരിധിയിലുള്ള ജില്ലയില്‍നിന്നു റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ചെക്ക് പോസ്റ്റ് ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരെ വിന്യസിക്കും. വാളയാര്‍ ചെക്ക് പോസ്റ്റില്‍ എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലുള്ള ജീവനക്കാരെ എറണാകുളം ഡെപ്യൂട്ടി കമ്മീഷണര്‍ നിയോഗിക്കും.
ഈ ചെക്ക് പോസ്റ്റുകളോടനുബന്ധിച്ചു മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറിയും സ്ഥാപിക്കും. ഓരോ ചെക്ക് പോസ്റ്റിലും ഒരേസമയം രണ്ട് പരിശോധനാ ടീമുകളെയാണ് നിയോഗിക്കുന്നത്. ഇവര്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ രാത്രിയും പകലുമായി രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെയും വൈകുന്നേരം ഏഴു മുതല്‍ രാവിലെ ഏഴു വരെയും ജോലി ചെയ്യും.
ഒരു സ്ക്വാഡിനെ ഏഴു ദിവസത്തേക്കാണ് നിയമിക്കുന്നത്. നിയമാനുസൃതമായ ഭക്ഷണ സാമ്പിളുകള്‍ പതിവായി എടുക്കുകയും മൊബൈല്‍ ലാബുകള്‍ ഉപയോഗിച്ചു ദ്രുതപരിശോധന നടത്തുകയും ചെയ്യും. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ ചെക്ക് പോസ്റ്റിനായി പ്രത്യേകം വാഹനങ്ങളും അനുവദിക്കും.
ഇനി ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്ഥിരം പരിശോധന
01:07 AM May 24, 2020 | Deepika.com