തൃശൂർ: ലോക്ക് ഡൗണ്‍ മൂലം കേരളത്തിലെ 3500 ഡ്രൈവിംഗ് സ്കൂളുകളിൽ പ്രവർത്തിക്കുന്നവരുൾപ്പെടുന്ന അര ലക്ഷത്തോളം കുടുംബങ്ങൾ പ്രതിസന്ധിയിലായി. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധന കാരണം ഫെബ്രുവരി രണ്ടാംവാരം മുതൽ ഡ്രൈവിംഗ് സ്കൂളുകൾ പൂട്ടിയിട്ടിരിക്കുകയാണ്.
ഇൻസ്ട്രക്ടർമാർ, ഓഫീസ് സ്റ്റാഫ് എന്നിവരുൾപ്പെടെയുള്ള ജീവനക്കാർക്കു തൊഴിൽ നഷ്ടപ്പെട്ടു. ഡ്രൈവിംഗ് സ്കൂൾ മേഖലയിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനു മുഖ്യമന്ത്രിക്കും കേന്ദ്ര-സംസ്ഥാന ഗതാഗത മന്ത്രിമാർക്കും നിവേദനം നൽകിയിരുന്നു.
നിബന്ധനകൾക്കു വിധേയമായി ഡ്രൈവിംഗ് സ്കൂൾ വാഹനത്തിൽ ഒരാളെയെങ്കിലും ഇരുത്തി പഠിപ്പിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നു ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. നിർത്തിവച്ച ലേണിംഗ് ടെസ്റ്റ്, ഡ്രൈവിംഗ് ടെസ്റ്റ് എന്നിവ പുനരാംരംഭിക്കണമെന്നും വായ്പകൾക്കു പലിശ ഇളവ് അനുവദിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ സംസ്ഥാന രക്ഷാധികാരി ബിന്നി ഇമ്മട്ടി, സംസ്ഥാന പ്രസിഡന്റ് കെ.എം. ലെനിൻ, സെക്രട്ടറി ജയശങ്കർ വിളക്കപ്പിള്ളി എന്നിവർ പങ്കെടുത്തു.
3,500 ഡ്രൈവിംഗ് സ്കൂളുകളും ജീവനക്കാരും പ്രതിസന്ധിയിൽ
11:50 PM May 22, 2020 | Deepika.com