തിരുവനന്തപുരം: ലോക്ക്ഡൗൺ ഏപ്രിൽ 14നു ശേഷം കേന്ദ്ര സർക്കാർ നീട്ടിയാൽ കേരളം അനുകൂലിക്കും. എന്നാൽ, സംസ്ഥാനങ്ങൾക്കു പ്രാദേശിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ഇളവ് അനുവദിക്കാൻ അനുമതി വേണമെന്നാണു കേരളത്തിന്റെ നിലപാട്. ലോക്ക്ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നടത്തുന്ന വീഡിയോ കോൺഫറൻസിൽ കേരളം ഇക്കാര്യം ചൂണ്ടിക്കാട്ടുമെന്നാണു സൂചന.
ലോക്ക്ഡൗൺ നീട്ടുന്നതിനെ തത്കാലം എതിർക്കേണ്ടതില്ലെന്നാണു സംസ്ഥാനത്തെ ആരോഗ്യ വിദഗ്ധർ അടക്കമുള്ളവരുടെ പൊതു അഭിപ്രായം. സംസ്ഥാനത്തു കോവിഡ് നിയന്ത്രണവിധേയമാണെങ്കിലും ലോക്ക്ഡൗൺ പിൻവലിച്ചാൽ രോഗവ്യാപനമുള്ള അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം മലയാളികളുടെ തള്ളിക്കയറ്റം കേരളത്തിനു ഭീഷണിയാകുമെന്നാണു വിലയിരുത്തൽ. ഇതിനാലാണ് ലോക്ക്ഡൗൺ രണ്ടാഴ്ചവരെ നീട്ടുന്നതിനെ എതിർക്കേണ്ടതില്ലെന്ന വിലയിരുത്തൽ.
എന്നാൽ, സംസ്ഥാനത്തിന്റെയും വ്യവസായ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും സാമ്പത്തികസ്ഥിതിയിൽ പ്രതിസന്ധി നേരിടുന്ന അവസ്ഥയിൽ ഇളവും നിയന്ത്രണങ്ങളും അനുവദിക്കാൻ സംസ്ഥാനങ്ങൾക്കു പൂർണ സ്വാതന്ത്ര്യം അനുവദിക്കണം എന്നാവശ്യപ്പെടും. സംസ്ഥാനത്തിന്റെ ദിനംപ്രതിയുള്ള ധനാഗമമാർഗങ്ങൾ വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി തുറന്നുകൊടുക്കാൻ കഴിയണമെന്നാണ് കേരളം ആഗ്രഹിക്കുന്നത്.
കോവിഡ് സ്ഥിതി വിലയിരുത്തിയാകും ഓരോ ജില്ലയിലും നിയന്ത്രണം ഏർപ്പെടുത്തുക.
സങ്കീർണ അവസ്ഥയിൽ കാര്യമായ മാറ്റം വരാത്ത കാസർഗോഡ് അടക്കമുള്ള ജില്ലകളിൽ ഒരു സ്ഥാപനവും തുറക്കാൻ അനുമതി നൽകില്ലെന്നാണു വിവരം. കേന്ദ്രം ലോക്ക്ഡൗൺ പിൻവലിച്ചാലും അവിടെ നിയന്ത്രണങ്ങൾ തുടരും. ഘട്ടംഘട്ടമായി മാത്രമേ മറ്റിടങ്ങളിലും നിയന്ത്രണം പിൻവലിക്കുകയുള്ളൂ. ഇതുസംബന്ധിച്ച കർമസമിതി റിപ്പോർട്ട് കേന്ദ്രത്തിനു കൈമാറിയിരുന്നു.
പൊതുഗതാഗതം അടക്കമുള്ള സംവിധാനങ്ങൾ ആദ്യഘട്ടത്തിൽ അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങൾക്കും നിയന്ത്രണമുണ്ടാകും.
കെ. ഇന്ദ്രജിത്ത്
ലോക്ക് ഡൗൺ നീട്ടിയാൽ കേരളം കൂടുതൽ ഇളവു തേടും
10:49 PM Apr 09, 2020 | Deepika.com