തിരുവനന്തപുരം: ലോക്ക് ഡൗണ്‍ മൂലം വിദ്യാഭ്യാസ മേഖലയിൽ നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിൽ തുടർനടപടികൾക്കായി വിദഗ്ധ അഭിപ്രായം തേടി വിദ്യാഭ്യാസ വകുപ്പ്. മൂല്യനിർണയം, പരീക്ഷാ നടത്തിപ്പ്, കോഴ്സ് നടത്തിപ്പ് എന്നിവ സംബന്ധിച്ചാണ് വിദഗ്ധാഭിപ്രായം തേടിയത്.
പരീക്ഷാ നടത്തിപ്പും മൂല്യനിർണയവും ഓണ്‍ലൈൻ ആക്കുന്നത് എത്രമാത്രം പ്രായോഗികമാണെന്ന അഭിപ്രായവും സംസ്ഥാനത്തെ സർവകലാശാലകൾ തേടുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ് എല്ലാ സർവകലാശാലകളോടും പരീക്ഷാ നടത്തിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അടിയന്തരമായി അഭിപ്രായം അറിയിക്കാനുള്ള നിർദേശം നല്കി ക്കഴിഞ്ഞു.
നിലവിലെ സാഹചര്യത്തിൽ ഓണ്‍ലൈനായി മൂല്യനിർണയവും പരീക്ഷാ നടത്തിപ്പും നടത്താൻ സാങ്കേതിക സർവകലാശാലയിൽ മാത്രമേ കഴിയൂ എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിഗമനം.
ബാക്കി സർവകലാശാലകൾക്ക് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ എന്തൊക്കെ ക്രമീകരണങ്ങൾ ഒരുക്കാമെന്നതിനെക്കുറിച്ചു റിപ്പോർട്ട് നല്കാൻ സർവകലാശാലകളോടു നിർദേശിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഈ റിപ്പോർട്ട് ലഭ്യമാകുമെന്നാണ് സൂചന. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും തുടർനടപടികൾ.
പ്ലസ്ടു മുതൽ പിജി വരെയുള്ള അധ്യയനം ജൂണ്‍ ഒന്നിനു തന്നെ ആരംഭിക്കണമെന്നുള്ള ആഗ്രഹം നിലവിലെ സാഹചര്യത്തിൽ നടക്കാൻ സാധ്യതയില്ലെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ലോക്ക്ഡൗണ്‍ എന്നു തീരും എന്നതിനെ അടിസ്ഥാനപ്പെടുത്തി മാത്രമേ തുടർ നടപടികൾ ആലോചിക്കാൻ കഴിയൂ.
പൊതുവിദ്യാഭ്യാസ വകുപ്പ് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എസ്എസ്എൽസി, പ്ലസ് വണ്‍, പ്ലസ് ടു എന്നിവയിൽ നടക്കാനുള്ള ബാക്കി പരീക്ഷകൾ നടത്തുകയെന്നതാണ്. ഇക്കാര്യത്തിൽ പെട്ടെന്ന് ഒരു തീരുമാനം കൈക്കൊള്ളുകയില്ലെന്നു കഴിഞ്ഞ ദിവസം തന്നെ പൊതുവിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു. പല സ്കൂളുകളിലും കമ്യൂണിറ്റി കിച്ചണ്‍ പ്രവർത്തിക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ കാലാവധി കഴിഞ്ഞാൽ മാത്രമേ ഈ സ്ഥലങ്ങൾ തിരികെ ലഭിക്കുകയുള്ളൂ.
കേരളത്തിനു പുറത്തു ഗൾഫ് രാജ്യങ്ങളിലും ലക്ഷദ്വീപിലും പരീക്ഷാ സെന്ററുകളുണ്ട്. ഇതിൽ ഗൾഫ് രാജ്യങ്ങളിൽ പരീക്ഷാ ഡ്യൂട്ടിക്കുപോയ അധ്യാപകർ തിരികെയെത്തി. ലക്ഷദ്വീപിൽ പോയ ആറ് അധ്യാപകർക്കും രണ്ടു ജീവനക്കാർക്കും തിരികെ എത്താൻ സാധിച്ചിട്ടില്ല. ലോക്ക്ഡൗണിനെത്തുടർന്ന് ഇവർ ലക്ഷദ്വീപിൽ കുടുങ്ങിയിരിക്കയാണ്. ഇന്ത്യയിൽ ലോക്ക്ഡൗണ്‍ പിൻവലിച്ചാൽ തന്നെ ഗൾഫ് രാജ്യങ്ങളിലെ കൊറോണാ വ്യാപ്തി കുറഞ്ഞാൽ മാത്രമേ എസ്എസ്എൽസി പരീക്ഷ നടത്താൻ കഴിയൂ എന്ന സ്ഥിതിയുണ്ട്.
തോമസ് വർഗീസ്
പരീക്ഷ, മൂല്യനിർണയം, കോഴ്സ് നടത്തിപ്പ്: വിദഗ്ധാഭിപ്രായം തേടി വിദ്യാഭ്യാസ വകുപ്പ്
10:40 PM Apr 09, 2020 | Deepika.com