തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി മാധ്യമസ്ഥാപനങ്ങളെയും മാധ്യമ പ്രവർത്തകരെയും കടുത്ത പ്രതിസന്ധിയിലേക്കു തള്ളിവിട്ടിരിക്കുന്ന സാഹചര്യത്തിൽ സർക്കാർ പരസ്യ ഇനത്തിൽ നൽകാനുള്ള കോടികളുടെ കുടിശിക തീർത്തു മാധ്യമസ്ഥാപനങ്ങളെ തകർച്ചയിൽ നിന്നു രക്ഷിക്കണമെന്നു കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.
കോവിഡ് ഭീതിയും നിയന്ത്രണങ്ങളും മാധ്യമങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്. പരസ്യങ്ങൾ പൂർണമായി നിലച്ചു. വിതരണത്തിലെ പ്രതിസന്ധികളും ജനങ്ങൾക്കിടയിലെ ഭീതിയും കാരണം സർക്കുലേഷനും ഇടിയുന്നു. പല സ്ഥാപനങ്ങളിലും കോവിഡ് പ്രതിസന്ധി കാരണം ശന്പളം മുടങ്ങുകയോ അനിശ്ചിതത്വത്തിലാവുകയോ ചെയ്യുന്ന സാഹചര്യമാണ്. വരും മാസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാവുമെന്നാണ് സൂചന.
ജീവനോപാധികൾ നിലച്ചുപോയ തൊഴിലാളികൾക്കും വിവിധ ജനവിഭാഗങ്ങൾക്കുമായി സർക്കാർ വിവിധ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മാധ്യമ പ്രവർത്തകരുടെ കാര്യത്തിൽ നടപടിയുണ്ടായിട്ടില്ല. കടുത്ത പ്രതിസന്ധി നേരിടുന്ന മാധ്യമപ്രവർത്തകർക്ക് മൂന്നു മാസത്തേക്കെങ്കിലും പ്രതിമാസം 10,000 രൂപയുടെ സാന്പത്തിക സഹായം അനുവദിക്കണം.
വൻ വരുമാന നഷ്ടത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമ സ്ഥാപനങ്ങൾക്കു മൂന്നു മാസത്തേക്ക് വൈദ്യുതി നിരക്കിൽ ഇളവ് അനുവദിക്കണം. തുറമുഖങ്ങളിലടക്കം നിയന്ത്രണങ്ങൾ നിലനിൽക്കുന്നതു പത്രക്കടലാസിന്റെ ലഭ്യതയ്ക്കും പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിൽ പത്രക്കടലാസിനു ചുമത്തിയിരിക്കുന്ന ഇറക്കുമതി തീരുവ പിൻവലിച്ച് 25 ശതമാനം സബ്സിഡി അനുവദിക്കുന്നതിനു കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയനു സമർപ്പിച്ച നിവേദനത്തിൽ യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജിയും ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും അഭ്യർഥിച്ചു.
മാധ്യമങ്ങളുടെ പരസ്യ കുടിശിക തീർക്കണം: കെയുഡബ്ല്യുജെ
10:39 PM Apr 09, 2020 | Deepika.com