തിരുവനന്തപുരം: സാലറി ചലഞ്ച് നിർബന്ധിച്ചു നടപ്പാക്കുന്നത് ഒരു കാരണവശാലും പ്രതിപക്ഷം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജീവനക്കാർ സ്വമേധയാ സാലറി ചലഞ്ചിൽ പങ്കെടുക്കുന്നതിൽ പ്രതിപക്ഷത്തിന് എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഇത് രണ്ടാമത്തെ സാലറി ചലഞ്ചാണ്. പ്രളയകാലത്തെ സാലറി ചലഞ്ചിന്റെ അവസാന ഗഡു ഈ മാസമാണ് ജീവനക്കാർ അടച്ചുതീർത്തത്. തൊട്ടുപിന്നാലെ പുതിയ നിർബന്ധിത സാലറി ചലഞ്ചുമായി ഇടതുസർക്കാർ മുന്നോട്ടുപോവുകയാണ്. ജീവനക്കാരുടെ കഴുത്തിന് പിടിക്കുന്ന നടപടിയാണിത്.
പ്രളയഫണ്ടിൽ സിപിഎം നടത്തിയ തട്ടിപ്പ് പുറത്തുവന്നതാണ്. സിപിഎം നേതാക്കളുടെ പേരിൽ തട്ടിപ്പിന്റെ കേസ് നിലനിൽക്കുന്പോഴാണ് അങ്ങനൊന്നും സംഭവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത്. ഇനി കോവിഡ് ഫണ്ടിന്റെ പേരിലും തട്ടിപ്പ് നടക്കുമോയെന്ന് ജനങ്ങൾക്ക് ആശങ്കയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
സാലറി ചാലഞ്ചിൽ മുഖ്യമന്ത്രി തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. രാജസ്ഥാനിൽ ജീവനക്കാരുടെ ശന്പളം വെട്ടിക്കുറച്ചുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് ശരിയല്ല. രാജസ്ഥാനിലെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സാലറി 60 ശതമാനം ഡിഫർ ചെയ്തുവെന്നാണ് രാജസ്ഥാൻ ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. ഡിഫർ ചെയ്തുവെന്നാൽ സാലറി കട്ട് എന്നല്ല. പിടിക്കുന്ന ശന്പളം പിന്നീട് കൊടുക്കും. മറ്റു സീനിയർ ഉദ്യോഗസ്ഥരുടെ ശമ്പളത്തിന്റെ 50 ശതമാനവും ഡിഫർ ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്രയിലെ കാര്യങ്ങൾ പരിശോധിച്ചപ്പോൾ അവിടെയും ഗ്രൂപ്പ് എ ജീവനക്കാരുടെ ശന്പളം 50 ശതമാനം മാറ്റിവച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാർ ഇക്കാര്യത്തിൽ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത് സർക്കാർ ജീവനക്കാരും അധ്യാപകരും ഒരുദിവസത്തെ ശന്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നാണ്. കേന്ദ്രസർക്കാരും ജീവനക്കാരുടെ ഒരു ദിവസത്തെ ശന്പളമാണു ദുരിതാശ്വാസ നിധിയിലേക്ക് വാങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാന്പത്തിക മാനേജ്മെന്റിലെ പാളിച്ച കോവിഡിന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്. കമ്യൂണിറ്റി കിച്ചൻ, സന്നദ്ധ സേന എന്നിവയിൽ സർക്കാരിന്റെ രാഷ്ട്രീയം പ്രകടമാണ്: അദ്ദേഹം പറഞ്ഞു.
"കോവിഡ് ഫണ്ട് ഗതാഗതമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക്'
കോവിഡ് ഫണ്ട് തുക ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ പേരിൽ അനുവദിച്ചത് ന്യായീകരിച്ച ഗതാഗത മന്ത്രിയുടെ വാദം ഗുരുതരമായ തെറ്റാണ്. കേന്ദ്രത്തിൽ നിന്ന് ഗതാഗത വകുപ്പിനു ലഭ്യമാക്കിയ 2.22 കോടി രൂപയുടെ കോവിഡ് ഫണ്ട് സംസ്ഥാനത്തെ വിവിധ ആർടിഒ ഓഫീസുകൾക്കായി ട്രാൻസ്പോർട്ട് ഗാരേജുകളുടെയും ബസുകളുടെയും മറ്റു വാഹനങ്ങളുടെയും അണുനശീകരണത്തിനും കോവിഡിനെതിരേയുള്ള പ്രചാരണത്തിനുമാണ് അനുവദിച്ചത്. ഇതിൽ നിന്നാണ് അഞ്ചു ലക്ഷം രൂപ തന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ പേരിൽ സെക്രട്ടേറിയറ്റിലെ ഓഫീസ് അണുവിമുക്തമാക്കാനും മറ്റും അനുവദിച്ചത്. ഇത് ചട്ടങ്ങളുടെ കടുത്ത ലംഘനവും നിയമവിരുദ്ധവുമാണ്.
ഇത്തരം പ്രവൃത്തികൾ ചെയ്യാൻ സെക്രട്ടേറിയറ്റിൽതന്നെ മറ്റു സംവിധാനങ്ങൾ നിലവിലുണ്ട്. ചട്ടവിരുദ്ധ നടപടി അടിയന്തരമായി പിൻവലിച്ച് തെറ്റ് തിരുത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
നിർബന്ധിത സാലറി ചലഞ്ച് അംഗീകരിക്കില്ല: ചെന്നിത്തല
01:24 AM Apr 09, 2020 | Deepika.com