തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ കാലത്തു കാസർഗോഡ് മെഡിക്കൽ കോളജിനായി കെട്ടിടം നിർമാണം പൂർത്തീകരിച്ചിട്ടും ആശുപത്രിയുടെ പ്രവർത്തനം തുടങ്ങാൻ ഇപ്പോഴും വൈകുന്നത് ഇടതുസർക്കാരിന്റെ വീഴ്ചയാണെന്നു കോണ്ഗ്രസ് നേതാക്കൾ.
സർക്കാർ ശ്രദ്ധിച്ചിരുന്നുവെങ്കിൽ സംസ്ഥാന അതിർത്തിയിൽ ഇപ്പോൾ ചികിത്സ ലഭിക്കാതെ പത്തു പേർക്കു മരിക്കേണ്ട ഗതികേട് വരില്ലായിരുന്നു. രണ്ടുവർഷം കൊണ്ട് നിർമിക്കേണ്ട കെട്ടിടം ഇതേവരെ പൂർത്തിയായിട്ടില്ല. ഇക്കാര്യത്തിൽ ഇടതുസർക്കാരിന് ഗുരുതരമായ വീഴ്ചയാണു സംഭവിച്ചതെന്നും കോൺഗ്രസ് നേതാക്കളായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് എല്ലാ ജില്ലകളിലും ഒരു സർക്കാർ മെഡിക്കൽ കോളജ് സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു സ്ഥലമെടുപ്പും കെട്ടിടങ്ങളുടെ നിർമാണ പ്രവർത്തനങ്ങളും ദ്രുതഗതിയിൽ മുന്നോട്ടു പോയതാണ്. എന്നാൽ, ഇടതുസർക്കാർ ഈ പ്രവർത്തനങ്ങളെല്ലാം അട്ടിമറിക്കുകയായിരുന്നു. എന്തിനാണ് ഇത്രയും മെഡിക്കൽ കോളജെന്ന് ആക്ഷേപിക്കുക പോലും ചെയ്തു. മെഡിക്കൽ കോളജുകൾ യാഥാർഥ്യമായിരുന്നുവെങ്കിൽ കോവിഡിന്റെ ഈ ഘട്ടത്തിൽ ഏറെ സഹായകമാകുമായിരുന്നൂവെന്നും കല്യാണ മണ്ഡപങ്ങൾ തിരിക്കി നടക്കേണ്ടി വരില്ലായിരുന്നുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു. സാലറി ചലഞ്ചിനെ പിന്തുണയ്ക്കുന്നുവെങ്കിലും നിർബന്ധപൂർവം പിരിക്കുന്നതിനോടു കോണ്ഗ്രസിനു യോജിപ്പില്ലെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഉദ്യോഗസ്ഥരിൽനിന്നും പണം പിരിക്കുന്നതിനു മുന്പു സർക്കാർ ധൂർത്ത് അവസാനിപ്പിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
കടം വാങ്ങിയും ധൂർത്തടിച്ചും എല്ലാം തകർത്ത സർക്കാർ ഇപ്പോൾ കൈനീട്ടി നിൽക്കുകയാണെന്നും സിപിഎമ്മിന്റെ ബക്കറ്റ് പിരിവ് രീതി ഭരണത്തിലും തുടരുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രളയകാലവുമായി താരതമ്യം ചെയ്താൽ കേരളത്തിന്റെ ധനസ്ഥിതി ഇന്നു മെച്ചമാണ്. കേന്ദ്ര സർക്കാരിൽ നിന്നും വിവിധ ഏജൻസികളിൽ നിന്നും ലഭിച്ച 1,894 കോടി രൂപ സർക്കാരിന്റെ കൈവശമുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ 1,717 കോടിയുമുണ്ട്. കൂടാതെ സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഉയർത്താനും കേന്ദ്രം ആലോചിക്കുന്നു. പ്രളയകാലത്തേതു പോലെ കോടികളുടെ നാശനഷ്ടവും കോവിഡിൽ ഇല്ല. അതിനാൽത്തന്നെ നിർബന്ധ പിരിവിന്റെ ആവശ്യവുമില്ല. പ്രളയത്തിന്റെ പേരിൽ ലഭിച്ച പണത്തിന്റെയും അതിന്റെ വിനിയോഗത്തിന്റെയും കണക്കുകൾ അറിയാൻ എല്ലാവർക്കും അവകാശമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കോവിഡ് മുൻനിർത്തി നടക്കുന്ന സന്നദ്ധപ്രവർത്തനങ്ങളെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമം സർക്കാർ ഉപേക്ഷിക്കണം. സന്നദ്ധ പ്രവർത്തനത്തിൽ നിന്ന് യുഡിഎഫ് പ്രവർത്തകരെ തടയുന്ന പോലീസ് സിപിഎമ്മുകാർക്ക് യഥേഷ്ടം പാസ് അനുവദിച്ച് സഹായിക്കുന്നൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കാസർഗോഡ് മെഡിക്കൽ കോളജ് : ഇടതുസർക്കാർ ജാഗ്രത കാണിച്ചില്ലെന്നു കോണ്ഗ്രസ്
01:05 AM Apr 09, 2020 | Deepika.com