തിരുവനന്തപുരം: കാസര്‍ഗോഡ് ഗവൺമെന്റ് മെഡിക്കല്‍ കോളജിനായി 273 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കാസര്‍ഗോഡ് മെഡിക്കല്‍ കോളജില്‍ 300 കിടക്കകളോടുകൂടിയ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ഒപി, ഐപി സേവനങ്ങളോടുകൂടിയ ആശുപത്രി പ്രവര്‍ത്തനക്ഷമമാക്കുന്നതിനാണ് തസ്തിക സൃഷ്ടിച്ചത്. പ്രതിവര്‍ഷം 14.61 കോടി രൂപയുടെ അധികച്ചെലവാണ് ഇതുവഴി പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് രോഗം സ്ഥിരീകരിച്ചത് കാസര്‍ഗോഡ് ജില്ലയിലാണ്. കേരളത്തില്‍ ആകെ ചികിത്സയിലുള്ള 263 കോവിഡ് രോഗികളില്‍ 131 പേരും കാസർഗോഡ് ജില്ലയിലുള്ളവരാണ്. ഈ മേഖലയില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് അടിയന്തരമായി തസ്തിക സൃഷ്ടിച്ച് ചികിത്സാ സൗകര്യം തുടങ്ങുന്നത്. മെഡിക്കല്‍ കോളജിന്റെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് കോവിഡ് ആശുപത്രിയായി പരിവര്‍ത്തനപ്പെടുത്തിയിട്ടുണ്ട്. ഇവിടേക്ക് 50 ശതമാനം തസ്തികകളില്‍ ഉടന്‍ നിയമനം നടത്തും. ബാക്കിയുള്ള തസ്തികകളില്‍ ആശുപത്രി ബ്ലോക്ക് സജ്ജമാക്കുന്ന മുറയക്കായിരിക്കും നിയമനം.
91 ഡോക്ടര്‍മാര്‍, 182 അനധ്യാപക ജീവനക്കാര്‍ എന്നിവരുടെ തസ്തികകളാണ് സൃഷ്ടിക്കുന്നത്. നാല് അസോസിയേറ്റ് പ്രഫസര്‍, 35 അസി. പ്രഫസര്‍, 28 സീനിയര്‍ റസിഡന്റ്, 24 ജൂണിയര്‍ റസിഡന്റ് എന്നിങ്ങനെയാണ് അധ്യാപക തസ്തിക. ഒരു നഴ്സിംഗ് സൂപ്രണ്ട് ഗ്രേഡ് ഒന്ന്, രണ്ട് നഴ്സിംഗ് സൂപ്രണ്ട് ഗ്രേഡ് രണ്ട്, അഞ്ച് ഹെഡ് നഴ്സ്, 75 സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട്, 10 നഴ്സിംഗ് അസിസ്റ്റന്റ്, 10 ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് ഒന്ന്, 20 ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് രണ്ട് തുടങ്ങിയ തസ്തികകളും ഭരണ, സാങ്കേതികവിഭാഗം ജീവനക്കാരുടെ തസ്തികകളും അനുവദിച്ചിട്ടുണ്ട്.
കാസർഗോഡ് മെഡിക്കൽ കോളജിന് 273 തസ്തികകൾ
01:05 AM Apr 09, 2020 | Deepika.com