തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കൾ ഒന്നിച്ച് നടത്തിയ പത്രസമ്മേളനത്തിൽ നിന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ മാത്രം തെരഞ്ഞുപിടിച്ച് മുഖ്യമന്ത്രി ആക്രമിച്ചിച്ചത് അങ്ങേയറ്റം നിർഭാഗ്യകരമായിപ്പോയെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി.
മുഖ്യമന്ത്രിയുടെ ചുവടുപിടിച്ച് സിപിഎമ്മിന്റെ സൈബർ പോരാളികൾ കെപിസിസി പ്രസിഡന്റിനെതിരേ രൂക്ഷമായ ആക്രമണം നടത്തുന്നു. ഇത്തരം നടപടികൾ കേരളത്തിൽ നിലനില്‍ക്കുന്ന യോജിപ്പിന്റെ അന്തരീക്ഷം തകർക്കുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
പല വിധത്തിലുള്ള ഏകപക്ഷീയ തീരുമാനങ്ങൾ ഉണ്ടെങ്കിലും അതെല്ലാം മറന്നുകൊണ്ടാണ് സർക്കാർ നേതൃത്വം നല്കുന്ന കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുമായി യുഡിഎഫും കോണ്‍ഗ്രസും സഹകരിക്കുന്നത്. കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കുന്ന സമയമാണ്. അതിനിടിയിൽ ചെറിയ വിഷയങ്ങൾ ഏറ്റുപിടിച്ച് യോജിപ്പിന്റെ അന്തരീക്ഷം ഇല്ലാതാക്കരുതെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം കെപിസിസി ആസ്ഥാനത്തുവച്ച് 14 ഡിസിസി പ്രസിഡന്റുമാരുമായും വീഡിയോ കോണ്‍ഫറൻസിലൂടെ തങ്ങൾ മൂന്നു പേരും സംസാരിച്ചിരുന്നു. അവർ ചില പരാതികൾ ഉയർത്തിയെങ്കിലും എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന സന്ദേശമാണ് നല്‍കിയത്.
പ്രവാസി സമൂഹത്തോട് കേരളത്തിനു വലിയ കടപ്പാടുണ്ട്. കേരളം പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ കൈയയച്ച് സഹായിച്ചവരാണവർ. അവരുടെ പ്രതിസന്ധികളിലും കേരളം അവരോടൊപ്പം ഉണ്ടായിരിക്കുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
യോജിപ്പിന്റെ അന്തരീക്ഷം തകർക്കരുത്: ഉമ്മൻ ചാണ്ടി
01:05 AM Apr 09, 2020 | Deepika.com