തിരുവനന്തപുരം: ലോക്ക്ഡൗൺ ലംഘനത്തിനു പിടികൂടുന്ന വാഹനങ്ങൾ സൂക്ഷിക്കുന്നത് വലിയ പ്രശ്നമാണെന്നും വാഹനം പിടിച്ചെടുക്കുന്ന രീതിക്കു പകരം ലൈസൻസ് പിടിച്ചുവയ്ക്കുകയോ പിഴ ഈടാക്കുകയോ ചെയ്യണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണട ഷോപ്പുകൾക്ക് ആഴ്ചയിൽ ഒരുദിവസം പ്രവർത്തിക്കാൻ ഇളവുനൽകുന്ന കാര്യം പരിഗണിക്കും. ലോക്ക്ഡൗൺ കാലത്ത് അവസാനിക്കുന്ന കെട്ടിട നിർമാണ പെർമിറ്റുകൾ നീട്ടിക്കൊടുക്കും.
വേനൽ മഴ ലഭിക്കുന്നതിനാൽ കൃഷി തുടങ്ങാനുള്ള സമയമാണ്. അതിന് വളവും കാർഷിക ഉപകരണങ്ങളും അവശ്യഘടകമാണ്. ഇതു രണ്ടും ലഭ്യമാക്കാൻ സൗകര്യം ഒരുക്കും. കൊയ്ത്ത് തടസ്സമില്ലാതെ നടക്കാൻ കളക്ടർമാർ ഇടപെടും.
ആശുപത്രികളിൽ അടിയന്തര ചികിത്സകൾക്ക് രക്തം ലഭിക്കാൻ രക്തദാനത്തിന് സന്നദ്ധരായവർ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. മൊബൈൽ യൂണിറ്റ് വഴിയും രക്തം ശേഖരിക്കും. നേരത്തേ തന്നെ രക്തദാന സേന രൂപീകരിച്ച സംഘടനകളും സ്ഥാപനങ്ങളും ഇക്കാര്യത്തിൽ സത്വരശ്രദ്ധ പതിപ്പിക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കാസർകോട് അതിർത്തിയിൽ നമ്മുടെ ഡോക്ടർമാർ സജീവമായി രംഗത്തുണ്ട്. കോവിഡ് സർട്ടിഫിക്കറ്റ് കിട്ടാത്ത പ്രശ്നം ഉണ്ടാവില്ല. അത്യാസന്ന നിലയിലുള്ളവരും കർണാടകത്തിലെ ആശുപത്രികളിൽ ലഭ്യമാകുന്ന ചികിത്സ അനിവാര്യമായവരുമാണ് അങ്ങോട്ടു പോകേണ്ടത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
ഉപയോഗിച്ച മാസ്കും ഗ്ലൗസും പൊതു ഇടങ്ങളിൽ വലിച്ചെറിയരുത്. അവയിൽ ഏറെനേരം വൈറസുകൾ തങ്ങിനിൽക്കാം. ഇത് ആരോഗ്യഭീഷണി സൃഷ്ടിക്കുന്നു. ഒരു സ്ഥലത്തും മാസ്കോ ഗ്ലൗസോ അലക്ഷ്യമായി വലിച്ചെറിയുന്നില്ല എന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
വൃദ്ധവികലാംഗ സദനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന നഴ്സുമാർ, മൾട്ടി ടാസ്ക് വർക്കർമാർ എന്നിവർക്ക് ആറുമാസമായി ശമ്പളമില്ല എന്ന പരാതിയുണ്ടായിരുന്നു. അവർക്ക് ശമ്പളം നൽകാൻ തീരുമാനമായിട്ടുണ്ട്. റിസർച്ച് സ്കോളർമാർക്കുള്ള ഫെലോഷിപ്പ് കുടിശിക വിതരണം ചെയ്യാൻ നിർദേശം നൽകി.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രണ്ടുമാസമായി ശമ്പളം ലഭിക്കുന്നില്ല എന്ന പരാതി പരിഹരിക്കാൻ ഇടപെടും. സന്നദ്ധം വളണ്ടിയർമാർ രജിസ്ട്രേഷൻ ഊർജിതമായിട്ടുണ്ടെങ്കിലും 119 തദ്ദേശസ്ഥാപനങ്ങളിൽ 50ൽ താഴെ മാത്രം വളണ്ടിയർമാരാണുള്ളത്. ഈ വിഷയത്തിൽ പ്രത്യേക ഇടപെടലിന് തീരുമാനിച്ചു. ജീവനക്കാർ കോവിഡ് പ്രതിരോധ പ്രവർത്തനത്തിലായതുകൊണ്ട് പല സർക്കാർ ഓഫീസുകളും അടഞ്ഞുകിടക്കുന്നുണ്ട്. കൃഷിഭവനുകൾ ഉൾപ്പെടെയുള്ളവ ആവശ്യാനുസരണം പ്രവർത്തനം ക്രമീകരിക്കണം.
കലാകാരൻമാരെ സഹായിക്കാൻ സാംസ്കാരിക പ്രവർത്തക ക്ഷേമനിധി അംഗത്വത്തിന് അപേക്ഷ നൽകിയിട്ടുള്ള പതിനായിരം പേർക്ക് പ്രതിമാസം ധനസഹായം നൽകും. 1000 രൂപ നിരക്കിൽ രണ്ടു മാസക്കാലത്തേക്കാണ് ധനസഹായം. പൊതു, സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന 1,07,564 കശുവണ്ടിത്തൊഴിലാളികൾ കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളാണ്. ഇവർക്ക് 1000 രൂപ വീതം നൽകും. സംസ്ഥാനത്തെ 85,000പരം തോട്ടം തൊഴിലാളികൾക്ക് 1000 രൂപ വീതം നൽകാൻ 8.53 ലക്ഷം രൂപ അനുവദിച്ചു. ആധാരമെഴുത്ത്, കൈപ്പട, വെണ്ടർമാർ എന്നിവരുടെ ക്ഷേമനിധിയിൽനിന്നും ക്ഷേമനിധി അംഗങ്ങൾക്കും പെൻഷൻകാർക്കും 3000 രൂപ ധനസഹായം വിതരണം തുടങ്ങി.
സംസ്ഥാനത്തെ കേബിൾ ടിവി ഓപ്പറേറ്റർമാർ വൈദ്യുതി ബോർഡിനു നൽകുന്ന പോസ്റ്റുകളുടെ വാടകയിൽ ഇളവുകൾക്ക് വൈദ്യുതി ബോർഡിനോട് നിർദേശിച്ചു. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ വാടക പലിശരഹിതമായി അടയ്ക്കാൻ ജൂൺ 30 വരെ സാവകാശം നൽകാമെന്ന് വൈദ്യുതി ബോർഡ് അറിയിച്ചിട്ടുണ്ട്.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സ്ഥിരം കാറ്ററിങ് സംഘങ്ങളിൽ വിളമ്പുകാരായും പാചക സഹായികളായും തൊഴിലെടുക്കുന്ന മൂന്നു ലക്ഷത്തോളം തൊഴിലാളികൾക്ക് വരുമാനമില്ലാതായി. ഫോട്ടോവീഡിയോ ഗ്രാഫർമാർ, തെങ്ങുപന കയറ്റ തൊഴിലാളികൾ, ടെക്സ്റ്റയിൽ ഷോപ്പുകളിലെയും മറ്റും ജീവനക്കാർ ഇവരൊക്കെ ലോക്ക്ഡൗൺ കാലത്തെ പ്രയാസങ്ങളെക്കുറിച്ച് ശ്രദ്ധയിൽപ്പെടുത്തുന്നുണ്ട്. ക്ഷേമനിധി ഉള്ള മേഖലകളിൽ അതു മുഖേനയാണ് സഹായം ലഭ്യമാക്കുന്നത്.
ഒരു ക്ഷേമനിധിയും ബാധകമല്ലാത്ത വിഭാഗങ്ങൾക്ക് പ്രത്യേക സഹായം നൽകും. ലോക്ക്ഡൗൺ കാലത്ത് തൊഴിലാളികൾക്ക് അവശ്യംവേണ്ട സൗകര്യങ്ങൾ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാഹനം പിടിച്ചെടുക്കുന്നതിനു പകരം ലൈസൻസ് പിടിച്ചുവയ്ക്കുകയോ പിഴ ഈടാക്കുകയോ ചെയ്യും
12:27 AM Apr 09, 2020 | Deepika.com