കോട്ടയം: ലോക്ക്ഡൗണിന്റെ പേരില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും റിസര്‍വ് ബാങ്കും പ്രഖ്യാപിച്ച ബാങ്ക് വായ്പകളിന്മേലുള്ള മോറട്ടോറിയം കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കും യാതൊരു നേട്ടവുമുണ്ടാക്കില്ലെന്നു ഇൻഫാം.
കര്‍ഷകരെ കബളിപ്പിച്ചു വന്‍ പ്രതിസന്ധിയിലേക്കാണ് സര്‍ക്കാരും ബാങ്കുകളും തള്ളിയിട്ടിരിക്കുന്നതെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മോറട്ടോറിയം നിബന്ധനകള്‍ വായ്പയെടുത്തവര്‍ക്കു ആശ്വാസവുമേകുന്നില്ല. ബാങ്കുകള്‍ക്കു കൂടുതല്‍ സംരക്ഷണവും വരുമാനവും ഉറപ്പിക്കുന്ന തന്ത്രമാണിത്. മാര്‍ച്ച് ഒന്ന് മുതല്‍ മേയ് 31 വരെ മൂന്നു മാസങ്ങളിലെ തിരിച്ചടവ് ഒഴിവാക്കുമെന്നു പറയുമ്പോഴും ഇക്കാലയളവിലെ മുതലും പലിശയും മാസം തോറും പലിശയ്ക്കു പലിശയും ജൂണ്‍ മുതല്‍ അടയ്ക്കേണ്ടി വരും. സ്വര്ണപ്പണയത്തിന്മേല് ബാങ്കുകളില്‍നിന്നു കുറഞ്ഞ പലിശയിൽ ലഭിച്ചിരുന്ന വായ്പ കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ നിയന്ത്രിച്ചിരിക്കുന്നത് ഒട്ടേറെ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. റബര്‍, നെല്ല്, പൈനാപ്പിള്‍, കശുവണ്ടി, സുഗന്ധ വ്യഞ്ജനങ്ങള്‍, നാളികേരം, ക്ഷീരമേഖല തുടങ്ങി സമസ്ത കൃഷി മേഖലകളിലും രൂപപ്പെട്ടിരിക്കുന്ന പ്രതിസന്ധികള്‍ മോറട്ടോറിയം പ്രഖ്യാപനത്തിലൂടെ പരിഹൃതമാകില്ലെന്നും കാര്‍ഷിക ഇടപെടലുകളും ഉല്‍പ്പന്ന സംഭരണങ്ങളും കേടുകൂടാതെ ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കാനുള്ള പദ്ധതി നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മോറട്ടോറിയത്തിന്റെ മറവില്‍ കര്‍ഷകര്‍ കബളിപ്പിക്കപ്പെട്ടു: ഇന്‍ഫാം
12:27 AM Apr 09, 2020 | Deepika.com