കോഴിക്കോട്: നാടക, ചലച്ചിത്ര നടൻ കലിംഗ ശശി (59) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് കുന്നമംഗലം സ്വദേശിയായ ശശി പിലാശേരിയിലായിരുന്നു താമസം. യഥാർഥ പേര് വി. ചന്ദ്രകുമാര്‍.
കോഴിക്കോട് വെസ്റ്റ്ഹില്ലിൽ ചന്ദ്രശേഖരന്‍നായരുടെയും സുകുമാരിയുടെയും മകനായി 1961ൽ ജനിച്ചു. സ്റ്റേജ് ഇന്ത്യ നാടക ട്രൂപ്പിന്റെ സാക്ഷാത്കാരത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്. അഞ്ഞൂറിലധികം നാടകങ്ങളിലും സീരിയലുകളിലും ഏഷ്യാനെറ്റ് ന്യൂസിന്റെ മുന്‍ഷി എന്ന പരമ്പരയിലും അഭിനയിച്ചു.
1998ൽ തകരച്ചെണ്ടയിലൂടെയാണ് സിനിമയിലെ തുടക്കം. പാലേരി മാണിക്യം, പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റ്, പുലിമുരുകന്, കസബ, ഇന്ത്യൻ റുപ്പി, ആമേന്‍, അമർ അക്ബർ അന്തോണി, കേരള കഫേ, വെള്ളിമൂങ്ങ തുടങ്ങിയവയാണ് ഹിറ്റ് ചിത്രങ്ങള്‍. ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. പ്രഭാവതിയാണ് ഭാര്യ. കുന്നമംഗലത്തെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു.
കലിംഗ ശശി അന്തരിച്ചു
12:45 AM Apr 08, 2020 | Deepika.com