കോഴിക്കോട്: നാടകവേദിയില്‍നിന്ന് മലയാള സിനിമാലോകത്തിന് കോഴിക്കോടിന്റെ സംഭാവനയായിരുന്നു കലിംഗ ശശി . 25 വർഷം നാടകരംഗത്ത് നിറഞ്ഞു നിന്ന അദ്ദേഹം ഒരു നാടകത്തിന്റെ സംവിധായകനുമായി. പഠനത്തിനുശേഷം കോഴിക്കോട് സിടിസിയില്‍നിന്ന് ഓട്ടോമൊബൈല്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം അമ്മാവന് വിക്രമന് നായരുടെ നേതൃത്വത്തിലുള്ള സ്റ്റേജ് ഇന്ത്യയിൽ എത്തിയത്. സ്റ്റേജ് ഇന്ത്യയുടെ ആദ്യ നാടകമായ സൂത്രം എഴുതി സംവിധാനം ചെയ്തത് വിക്രമന് നായര്‍തന്നെയായിരുന്നു.
വിക്രമൻ നായർ രണ്ടാമത്തെ നാടകമായ, കെ.ടി. മുഹമ്മദിന്റെ സാക്ഷാത്കാരത്തിൽ ശശിക്ക് പോലീസുകാരന്റെ വേഷം നല്കി. തുടര്‍ന്ന് സാക്ഷാത്കാരം, സ്ഥിതി, പി.എം. താജിന്റെ അഗ്രഹാരം തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. അഗ്രഹാരത്തിലെ ശേഷാമണി ജനപ്രിയ കഥാപാത്രമായി. ഈ നാടകം തൊള്ളായിരത്തിലേറെ വേദികളിലാണ് അവതരിപ്പിച്ചത്. താജിന്റെ അമ്പലക്കാള, അഡ്വ. വെണ്‍കുളം ജയകുമാറിന്റെ ജപമാല, ഗുരു, ക്ഷത്രിയന്, എഴുത്തച്ഛന്, ചിലപ്പതികാരം, കൃഷ്ണഗാഥ എന്നിവയിലും അദ്ദേഹം മികച്ച വേഷങ്ങള്‍ ചെയ്തു.
ജയപ്രകാശ് കൂളൂരിന്റെ ബൊമ്മക്കൊലു, ഭാഗ്യദേവത, സ്വര്‍ഗവാതില്‍, അപൂര്‍വനക്ഷത്രം, സ്യമന്തകം, ജമാല്‍ കൊച്ചങ്ങാടിയുടെ ക്ഷുഭിതരുടെ ആശ എന്നീ നാടകങ്ങളിലും അദ്ദേഹം തിളങ്ങി.
2000 ൽ സ്റ്റേജ് ഇന്ത്യയിൽനിന്നു മാറിയ അദ്ദേഹം ആറ്റിങ്ങല്‍ രചന, തിരുവനന്തപുരം അക്ഷരകല, വടകര സങ്കീര്‍ത്തന, വടകര വേദവ്യാസ എന്നീ സമിതികളുമായി സഹകരിച്ചു. തൃശൂർ അഭിനയയ്ക്കുവേണ്ടി സ്വപ്നമുദ്ര എന്ന നാടകമാണ് സംവിധാനംചെയ്തത്. 1998ൽ പളനിച്ചാമിയെന്ന കഥാപാത്രമായാണ് സിനിമയിൽ എത്തിയത്.
ടി.പി. രാജീവന്റെ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന നോവല്‍ സിനിമായാക്കാന്‍ തീരുമാനിച്ച രഞ്ജിത്ത് സിനിമയിലേക്ക് അഭിനേതാക്കളെ കണ്ടെത്തുന്നതിനായി കോഴിക്കോട്ട് ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. കോഴിക്കോട്ടും പുറത്തുമുള്ള നിരവധി നാടക കലാകാരന്മാർ ക്യാമ്പിലെത്തിയിരുന്നു. ക്യാമ്പിലുണ്ടായിരുന്ന നടനും സംവിധായകനുമായ വിജയൻ വി. നായരെ കാണാനാണ് ശശി ഒരു ദിവസം ക്യാമ്പിലെത്തിയത്. രഞ്ജിത്തിന് വിജയൻ വി. നായർ ശശിയെ പരിചയപ്പെടുത്തി. ബാക്കിയുള്ള ദിവസം ക്യാമ്പിൽ പങ്കെടുക്കുവാൻ ശശിയോട് രഞ്ജിത്ത് ആവശ്യപ്പെട്ടു.
ക്യാമ്പിൽ നിരവധി ശശിമാരുണ്ടായിരുന്നതിനാല്‍ അവരെ തിരിച്ചറിയാനായി പേരിനൊപ്പം ബ്രാക്കറ്റിൽ സമിതിയുടെ പേരു കൂടി ചേര്‍ക്കാൻ രഞ്ജിത്ത് നിർദേശിച്ചു. ശശിയുടെ പേരിന്റെ കൂടെ ആരോ കലിംഗ എന്നെഴുതി കൊടുത്തു. പിന്നീട് തെറ്റ് മനസിലാക്കി തിരുത്താന്‍ ശ്രമിച്ചെങ്കിലും ആ പേര് മാറ്റേണ്ടെന്ന് രഞ്ജിത്ത്തന്നെ നിര്‍ദ്ദേശിക്കുകയായിരുന്നു. കെ.ടി. മുഹമ്മദ് നേതൃത്വം നല്കിയ കലിംഗ തീയറ്റേഴ്സിന്റെ നാടകത്തിൽ ശശി അഭിനയിച്ചിരുന്നില്ല എന്നതാണ് യാഥാർഥ്യം. പാലേരി മാണിക്യത്തിലെ ഡിവൈഎസ്പിയെന്ന കഥാപാത്രത്തിനുശേഷം സിനിമയില്‍ കലിംഗ ശശിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സഹദേവന് ഇയ്യക്കാട് സംവിധാനം ചെയ്ത ഹലോ ഇന്ന് ഒന്നാം തീയതിയാണ് എന്ന സിനിമയില്‍ നായകനുമായി.
നാടകവേദികളിലൂടെ വെള്ളിത്തിരയിലേക്ക്
12:14 AM Apr 08, 2020 | Deepika.com