തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്ക് നൽകുന്ന സൗജന്യ കിറ്റിലെ ഉത്പ ന്നങ്ങളുടെ വില സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ തെറ്റിദ്ധാരണാജനകമാണെന്നു സപ്ലൈകോ സിഎംഡി പി.എം. അലി അസ്ഗർ പാഷ. രണ്ടു തരത്തിലുള്ള കിറ്റ് വിതരണം നടത്തുന്നതിനാണ് സപ്ലൈകോയോട് സർക്കാർ നിർദേശിച്ചിട്ടുള്ളത്.
കോവിഡുമായി ബന്ധപ്പെട്ട് ക്വാറന്റൈനിൽ കഴിയുന്നവർക്കുള്ള 1000 രൂപ വിലവരുന്ന കിറ്റാണ് ഒന്ന്. അതതു ജില്ലകളിലെ കളക്ടർമാർ നൽകുന്ന ലിസ്റ്റ് പ്രകാരം ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾക്കാണ് കിറ്റ് നൽകുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഇവ ക്വാറന്റൈനിൽ കഴിയുന്നവർക്കു നൽകുന്നത്.
റേഷൻ കാർഡുടമകൾക്ക് നൽകാനുള്ള സൗജന്യ ഭക്ഷ്യവസ്തുക്കളുടെ കിറ്റിൽ നിശ്ചിത അളവിലുള്ള 17 ഇനം നിത്യോപയോഗ സാധനങ്ങൾ നൽകണമെന്നാണ് സർക്കാർ നിർദേശം. പഞ്ചസാര (ഒരു കിലോ), ചായപ്പൊടി (250 ഗ്രാം), ഉപ്പ് (ഒരു കിലോ), ചെറുപയർ (ഒരു കിലോ), കടല (ഒരു കിലോ), വെളിച്ചെണ്ണ (അര ലിറ്റർ), ആട്ട (രണ്ടു കിലോ), റവ (ഒരു കിലോ), മുളകുപൊടി (100 ഗ്രാം), മല്ലിപ്പൊടി (100 ഗ്രാം), പരിപ്പ് (250 ഗ്രാം), മഞ്ഞൾപ്പൊടി (100 ഗ്രാം), ഉലുവ (100 ഗ്രാം), കടുക് (100 ഗ്രാം), സോപ്പ് (രണ്ടെണ്ണം), സൺ ഫ്ളവർ ഓയിൽ (ഒരു ലിറ്റർ), ഉഴുന്ന് (ഒരു കിലോ) എന്നിവയാണവ. സൗജന്യ കിറ്റ് തയാറാക്കി വിതരണം ചെയ്യുന്നതിനു വേണ്ടി വരുന്ന ചെലവ് വിതരണം പൂർത്തിയാക്കിയ ശേഷം മാത്രമേ കൃത്യമായി കണക്കാക്കാൻ സാധിക്കൂ.
എഎവൈ കാർഡുടമകൾക്കുള്ള ഭക്ഷ്യവസ്തുക്കളുടെ സൗജന്യ കിറ്റ് വിതരണം ഏപ്രിൽ 14 നകം പൂർത്തിയാക്കും. മറ്റു കാർഡുടമകൾക്കുള്ള കിറ്റ് വിതരണം തുടർന്നുള്ള ദിവസങ്ങളിൽ നടത്തുമെന്നും സിഎംഡി അറിയിച്ചു.
സൗജന്യ കിറ്റിലെ വിഭവങ്ങളുടെ വില പ്രചാരണം തെറ്റിദ്ധാരണാജനകം: സപ്ലൈകോ സിഎംഡി
12:38 AM Apr 07, 2020 | Deepika.com