പത്തനംതിട്ട: പത്തനംതിട്ടയിൽ ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ചയാൾക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ആരോഗ്യവകുപ്പ്. കഴിഞ്ഞ മാർച്ച് 19ന് ദുബായിലെ ദയാറയിൽനിന്നെത്തിയ ഇലന്തൂർ നെല്ലിക്കാല സ്വദേശിയായ 60കാരനാണ് രോഗം സ്ഥിരീകരിച്ചത്. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തിന്റെ സ്രവം കഴിഞ്ഞ ദിവസമാണ് പരിശോധനയ്ക്ക് അയച്ചത്. ദുബായ് ദയാറയിൽനിന്നെത്തിയ പലരിലും കോവിഡ് സ്ഥിരീകരിച്ചതോടെയാണു നെല്ലിക്കാല സ്വദേശിയുടെ സ്രവവും പരിശോധിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.
നിരീക്ഷണത്തിൽ 14 ദിവസത്തിലേറെ കഴിഞ്ഞിട്ടും രോഗലക്ഷണങ്ങൾ പ്രകടപ്പിക്കാതിരുന്നതു ശ്രദ്ധേയമാകേണ്ടതാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ഇതു സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്ന ആശങ്കയുണ്ട്.
ഞായറാഴ്ച പന്തളത്തു രോഗം സ്ഥിരീകരിച്ച 19കാരിയിലും സമാനമായ സാഹചര്യമായിരുന്നു. ഡൽഹിയിൽ നിന്നെത്തി 18 ദിവസത്തോളം വീട്ടിൽ നിരീക്ഷണത്തിലായിരുന്ന വിദ്യാർഥിനിയിലും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലും ഇതേപോലെ രോഗലക്ഷണങ്ങളില്ലാത്തവരിൽ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ വിഷയം ഗൗരവത്തിലെടുത്തു നിരീക്ഷിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്നു പത്തനംതിട്ട ഡിഎംഒ ഡോ.എ.എൽ. ഷീജ പറഞ്ഞു. നിരീക്ഷണത്തിലുള്ളവരെ 28 ദിവസത്തിനു മുന്പ് വിടുതൽ നൽകരുതെന്ന നിർദേശവും ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്.
പത്തനംതിട്ടയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചയാൾക്കും ലക്ഷണങ്ങളില്ല
12:13 AM Apr 07, 2020 | Deepika.com