കൊച്ചി: ശുദ്ധസംഗീതത്തിന്റെ അതുല്യരാഗങ്ങള് മലയാളിക്കു സമ്മാനിച്ച അര്ജുനന് മാഷിന്റെ ഹാര്‍മോണിയത്തില്‍ വിശുദ്ധ ചാവറയച്ചന്റെ വരികള്‍ക്കും ഈണം പിറന്നു. ചാവറ കുര്യാക്കോസ് ഏല്യാസച്ചന് രചിച്ച ധ്യാനസല്ലാപത്തിലെ വരികളാണു എം.കെ. അര്‍ജുനന്റെ ഈണത്തില്‍ മനോഹരഗീതമായത്.
സിനിമകള്‍ക്കായി നിരവധി ഭക്തിഗാനങ്ങള്‍ക്കു സംഗീതം നല്‍കിയിട്ടുള്ള അര്ജുനന് മാഷ് പൂര്‍ണമായി ഈണമിട്ട ഏക ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ പേരും ധ്യാനസല്ലാപം എന്നായിരുന്നു. ചാവറയച്ചന്റെ വിശുദ്ധപദവി പ്രഖ്യാപനത്തോടനുബന്ധിച്ചു സിഎഐ, സിഎംസി സന്യാസസമൂഹങ്ങള്‍ ചേര്‍ന്നു 2014ലാണ് ആല്‍ബം പുറത്തിറക്കിയത്.
ധ്യാനസല്ലാപത്തിലെ ‘പരമോന്നതാ സുതാ കരുണാനിധേ നാഥാ’എന്നാരംഭിക്കുന്ന രചനയ്ക്കായിരുന്നു അര്ജുനന് മാഷിന്റെ ഈണം. വില്സന് പിറവവും വാണി ജയറാമും ഗാനം ആലപിച്ചു. കേരളത്തിനകത്തും പുറത്തും നിരവധി വേദികളില്‍ ഈ ഗാനം കൈയടി നേടി. ആല്‍ബത്തിനായി ചാവറയച്ചനെക്കുറിച്ച് ഒഎന്‍വി, അക്കിത്തം, റഫീക് അഹമ്മദ് എന്നിവര്‍ എഴുതിയ പാട്ടുകള്‍ക്കും അര്ജുനന് മാഷ് സംഗീതം പകര്‍ന്നു.
ഒഎന്‍വിയുടെ ജ്ഞാനത്തിന് ഭാസുര ദീപം നീ, അക്കിത്തത്തിന്റെ വിദ്യയരുളുക തമ്പുരാനേ എന്നീ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. തിരക്കഥാകൃത്ത് ജോണ്‍പോള്‍, എറണാകുളത്തെ ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ, സെബി നായരമ്പലം എന്നിവരാണ് ആല്‍ബത്തിന്റെ ഏകോപനം നിര്‍വഹിച്ചത്. വിശുദ്ധനായ ചാവറയച്ചന്റെ വരികള്‍ക്ക് ഈണം നല്‍കാനായതു ജീവിതത്തിലെ അനുഗ്രഹമാണെന്ന് അര്ജുനന് മാഷ് പറഞ്ഞിരുന്നു. ചാവറ ചലച്ചിത്ര സംഗീത ഗുരുവന്ദന പുരസ്കാരവും മാഷിനു ലഭിച്ചിട്ടുണ്ട്.
നിരവധി സിനിമകളിലും അര്ജുനന് മാഷ് ഈണമിട്ട ക്രിസ്തീയ ഭക്തിഗാനങ്ങളുണ്ടായിരുന്നു. 1973ല്‍ റിലീസ് ചെയ്ത റാഗിംഗ് എന്ന ചിത്രത്തിലെ ‘സ്നേഹസ്വരൂപനാം എന്‍ ജീവദായകാ നിന് തിരുമുമ്പില്‍ വരുന്നൂ...’, ഇതേ വര്‍ഷം പുറത്തിറങ്ങിയ പത്മവ്യൂഹത്തിലെ ആദാമിന്റെ സന്തതികള്‍...’, പ്രവാഹം (1975) സിനിമയിലെ ”സ്നേഹത്തിന് പൊന്‍വിളക്കേ..., തുറമുഖം (1979) സിനിമയിലെ ”ശാന്തരാത്രി തിരുരാത്രി..., 2009 ല്‍ പുറത്തിറങ്ങിയ അനാമിക എന്ന ചിത്രത്തിലെ ’ലോകൈക നാഥനു ജന്മം നല്കിയ അമ്മേ നീയെത്ര ധന്യ...’ എന്നീ പാട്ടുകൾക്ക് അര്ജുനന് മാഷാണ് ഈണം പകർന്നത്.
ക്രിസ്തീയ ഗാനങ്ങള്‍ക്കു പുറമേ മലയാള സിനിമയില്‍ ഹിന്ദു, മുസ് ലിം ഭക്തിഗാനങ്ങളും മാഷിന്റെ ഈണത്തില്‍ മലയാളി ആസ്വദിച്ചിട്ടുണ്ട്.
സിജോ പൈനാടത്ത്
ചാവറയച്ചന്റെ ധ്യാനസല്ലാപത്തിനും അര്ജുനന് മാഷിന്റെ അതുല്യരാഗം
11:29 PM Apr 06, 2020 | Deepika.com