കൊച്ചി: അമ്മയുടെ ഉദരത്തില്‍ 24 ആഴ്ച പിന്നിട്ട കുഞ്ഞിനെ കൊല്ലാനുള്ള അനുവാദം കഴിഞ്ഞദിവസം ഹൈക്കോടതി നല്‍കിയത് സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചുവെന്നു കെസിബിസി പ്രോ ലൈഫ് സമിതി. കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ ഇടയായ സാഹചര്യം അമ്മയ്ക്കും കുഞ്ഞിനും മാനഹാനി ഉണ്ടാകുമെന്ന കാരണത്താല്‍ കുഞ്ഞിനു ജനിക്കാനുള്ള അവകാശം നിഷേധിക്കരുതെന്നും സമിതി ആവശ്യപ്പെട്ടു.
കൗമാര ഗര്‍ഭധാരണം ആണെങ്കിലും കുഞ്ഞിന്റെ ജനനത്തിനു തടസമുണ്ടാകില്ല. ഇത്തരം പ്രത്യേക സാഹചര്യത്തില്‍ കുഞ്ഞിനു ജനിക്കുവാന്‍ കഴിയും. കേരള ഹൈക്കോടതി ഗര്‍ഭം അലസിപ്പിക്കാന്‍ അനുവാദം നല്കിയ കുഞ്ഞിനെ സംരക്ഷിക്കാന്‍ കെസിബിസി പ്രോ ലൈഫ് സമിതി തയാറാണെന്നു പ്രോലൈഫ് സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ മാടശേരിയും പ്രസിഡന്റ് സാബു ജോസും അറിയിച്ചു.
അമ്മയ്ക്കോ കുടുംബാംഗങ്ങള്‍ക്കോ കുഞ്ഞിനെ വളര്‍ത്താന്‍ കഴിയില്ലെങ്കില്‍ പ്രസവം വരെ അമ്മയ്ക്ക് സുരക്ഷിത താമസം ഉറപ്പുവരുത്താമെന്നും തുടര്‍ന്നു സര്‍ക്കാരിന്റെ നിയമപ്രകാരം കുഞ്ഞിനെ ദത്തു നല്‍കാനുള്ള നടപടികൾ സ്വീകരിക്കാമെന്നും അവര്‍ അറിയിച്ചു.
കുഞ്ഞിനെ സംരക്ഷിക്കാന്‍ തയാറെന്നു പ്രോ ലൈഫ് സമിതി
11:25 PM Apr 06, 2020 | Deepika.com