തിരുവനന്തപുരം: ഓച്ചിറയില്‍നിന്ന് കഴിഞ്ഞ ദിവസം ഒരു ടെലിഫോണ്‍ കോള്‍ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലെ കണ്ട്രോള് റൂമിലേക്ക് എത്തുന്നു. കിഡ്നി മാറ്റിവച്ച മൂന്നു പേര്‍ക്കുള്ള ജീവന്‍രക്ഷാ മരുന്ന് തീര്‍ന്നുപോയി. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത മരുന്ന് കൊച്ചിയിലെ വിതരണക്കാര്‍ക്ക് എത്തിയിട്ടുണ്ട്. ലോക്ക്ഡൗൺ കാരണം ഓച്ചിറയിലെത്തിക്കാനാവുന്നില്ല.
മരുന്ന് സമയത്തിന് കിട്ടിയില്ലെങ്കില്‍ മൂന്നു പേരുടെ ജീവന് അപകടത്തിലാവുമെന്ന് ഫോണിലൂടെ ഭയപ്പെട്ട ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍. കൃഷ്ണകുമാറിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമാധാനിപ്പിച്ചു. നമുക്ക് വഴി ഉണ്ടാക്കാം. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് കൊച്ചി സിറ്റി പോലീസ് കമ്മീഷണറെ ഫോണില്‍ വിളിച്ചു. കാര്യത്തിന്റെ ഗൗരവം മനസിലായതോടെ കമ്മീഷണര്‍ മരുന്ന് വിതരണക്കമ്പനിയുമായി സംസാരിച്ചു.
പിന്നെ എല്ലാം വേഗത്തിലായി. കൊച്ചിയില്‍ നിന്ന് ഓച്ചിറ വരെയുള്ള പോലീസ് സ്റ്റേഷനുകളിലൂടെ മരുന്ന് കൈമാറി വെള്ളിയാഴ്ച രാത്രി തന്നെ മരുന്ന് ഓച്ചിറ സ്റ്റേഷനിലെത്തി. അവിടെ നിന്ന് പോലീസ് സംഘം രോഗികളായ ഓച്ചിറ കൊറ്റംമ്പള്ളി ഗൗരിഭവനത്തില് ഉദയഭാനു, തഴവ മണിപ്പള്ളിയിലെ റഹീം, കുരീപ്പുഴയിലെ അശോക് കുമാര്‍ എന്നിവരുടെ വീടുകളില്‍ മരുന്ന് എത്തിച്ചു.
ലോക്ക്ഡൗൺ പതിനൊന്നു ദിവസം പിന്നിടുന്നതോടെ ഇതുപോലെ നിരവധി കോളുകളാണ് പ്രതിപക്ഷ നേതാവിന്റെ കണ്ട്രോള് റൂമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. എല്ലാത്തിനും പ്രതിപക്ഷ നേതാവ് നേരിട്ടുതന്നെ ഇടപെട്ട് പരിഹാരമുണ്ടാക്കുന്നു. നിരവധി കാന്‍സര്‍ രോഗികള്‍ക്കുള്ള മരുന്നും ഇതേപോലെ ഇടപെടലിലൂടെ എത്തിക്കാന്‍ കഴിഞ്ഞു. പൂച്ചാക്കല്‍ തോവര്‍വട്ടം ജിഎച്ച്എസിലെ എയ്ഞ്ചല്‍ മരിയ എന്ന ഏഴുവയസുള്ള കുട്ടിക്ക് ഫിസിയോതെറാപ്പിക്കുള്ള മരുന്ന് തീര്‍ന്നുപോയി. തിരുവനന്തപുരത്ത് ഒരു മെഡിക്കല്‍ സ്റ്റോറില്‍ മാത്രമേ മരുന്നുള്ളൂ. പ്രതിപക്ഷ നേതാവ് തന്നെ മരുന്ന് വാങ്ങി പോലീസ് സഹായത്തോടെ പൂച്ചാക്കലിലേക്ക് അയച്ചു.
ഡല്‍ഹിക്കു സമീപം യുപി അതിര്‍ത്തിയായ ഗാസിയാബാദില്‍ കുടുങ്ങിപ്പോയതാണ് പല്ലന സ്വദേശി വിഷ്ണുവും ഗര്‍ഭിണിയായ ഭാര്യ വൃന്ദയും. വൃന്ദയ്ക്ക് ഡോക്ടര്‍മാര്‍ വിധിച്ചത് പൂര്‍ണ വിശ്രമം. അന്യനാട്ടില്‍ ആരോരും തുണയില്ലാതെ ദമ്പതികള്‍ വിഷമത്തിലായി. മരുന്നും ഭക്ഷണവും വാങ്ങാന്‍ പുറത്തിറങ്ങിയ വിഷ്ണുവിനെ പോലീസ് മര്‍ദിക്കുകയും ചെയ്തതോടെ ജീവിതം വഴിമുട്ടി. നാട്ടിലേക്ക് ആംബുലന്‍സും വൈദ്യസഹായവും ലഭ്യമാക്കാന്‍ ആശുപത്രി തയാറായെങ്കിലും 1.20 ലക്ഷം രൂപ ഉടന്‍ എടുക്കാന്‍ വീട്ടുകാര്‍ക്കായില്ല. മത്സ്യത്തൊഴിലാളിയായ അച്ഛന് ഉണ്ണിയും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ശോഭയും ബന്ധുക്കളും ചേര്‍ന്നു കുറച്ചു തുക കണ്ടെത്തി. ബാക്കി കണ്ടെത്താനാവാതെ വിഷമിക്കുന്ന ഇവരുടെ കഥ കാര്‍ത്തികപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എസ്.വിനോദ്കുമാര്‍ പ്രതിപക്ഷ നേതാവിനെ വിളിച്ചറിയിച്ചു. അദ്ദേഹം ഉടന്‍ ബാക്കി തുക ഏര്‍പ്പാടാക്കി. 53 മണിക്കൂര്‍ കൊണ്ടു മൂവായിരത്തിലധികം കിലോമീറ്റര്‍ താണ്ടി വൃന്ദയുമായി ആംബുലന്‍സ് നാട്ടിലെത്തി. വാളയാറില്‍ പോലീസ് ആംബുലന്‍സ് തടഞ്ഞപ്പോഴും പ്രതിപക്ഷ നേതാവിന്റെ ഇടപെടല്‍ ഉണ്ടായി.
ഒറ്റപ്പെട്ടുപോയ വൃദ്ധരുടെ ഫോണ്‍ കോളുകള്‍ മരുന്നിനു പുറമെ ഭക്ഷണം ആവശ്യപ്പെട്ടുകൊണ്ട് മിക്കവാറും എത്തുന്നു. അവയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴിയോ സന്നദ്ധ സംഘടനകള്‍ വഴിയോ ഔദ്യോഗിക സംവിധാനങ്ങള്‍ വഴിയോ ഉടനുടന്‍ പരിഹാരമുണ്ടാവുന്നു.
ലോക്ക്ഡൗണിൽ താങ്ങായി പ്രതിപക്ഷ നേതാവിന്റെ കണ്ട്രോള് റൂം
12:40 AM Apr 06, 2020 | Deepika.com