കൊച്ചി: ജനങ്ങൾ തമ്മിലുള്ള ഒരുമയും സ്വരുമയും ഉൗട്ടിയുറപ്പിച്ചും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ മാർഗനിർദേശങ്ങളും ഉത്തരവുകളും വിട്ടുവീഴ്ചയില്ലാതെ അനുസരിച്ചും കൊറോണ മഹാമാരിയെ അതിജീവിക്കാൻ സമൂഹം കരുത്തു നേടണമെന്നു കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി.സി. സെബാസ്റ്റ്യൻ.
രാജ്യത്തോടും ഭരണനേതൃത്വങ്ങളോടും ഏറെ പ്രതിബദ്ധതയോടെ പൗരന്മാർ വർത്തിക്കേണ്ട സന്ദർഭമാണിത്. കൊറോണ വ്യാപനത്തെ തടയാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളും സന്നദ്ധ പ്രസ്ഥാനങ്ങളും രാപകലില്ലാതെ അക്ഷീണം ശ്രമിക്കുന്പോൾ ചില കേന്ദ്രങ്ങൾ ബോധപൂർവം നടത്തുന്ന അട്ടിമറി ശ്രമങ്ങൾ ആശങ്കാജനകമാണ്. ഇത്തരം ശ്രമങ്ങളെ കർക്കശമായി നേരിടണം. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ആൾക്കൂട്ട സമ്മേളനങ്ങൾ നടത്തിയും പൊതുനിരത്തിലേക്കു ജനങ്ങളെ തള്ളിവിട്ടും പ്രവർത്തിച്ച രാജ്യവിരുദ്ധ ശക്തികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. സംസ്ഥാനങ്ങൾ തമ്മിൽ കലഹങ്ങൾ സൃഷ്ടിച്ച് അരക്ഷിതാവസ്ഥയിലേക്കു തള്ളിവിടാൻ ആരെയും അനുവദിച്ചുകൂടാ. പരസ്പരം വിട്ടുവീഴ്ചകൾക്കു തയാറാകണം.
ഭാരത കത്തോലിക്കാ സഭയിലെ 14 റീജണുകളിലുള്ള 174 രൂപതകളിലെയും ആരോഗ്യ, സാമൂഹ്യ വിഭാഗങ്ങളും അല്മായ സംഘടനകളും സേവനസന്നദ്ധ പ്രസ്ഥാനങ്ങളും കേന്ദ്ര, സംസ്ഥാന സർക്കാരുകളുമായി സഹകരിച്ചു പ്രവർത്തനത്തിൽ സജീവമാണ്. കൊറോണയെ അതിജീവിക്കാൻ പ്രധാനമന്ത്രിയുടെയും സംസ്ഥാന മുഖ്യമന്ത്രിമാരുടെയും നേതൃത്വത്തിലുള്ള നടപടികൾ അഭിനന്ദനാർഹമാണ്. രാജ്യം ദിവസങ്ങൾക്കുള്ളിൽ കോവിഡ് -19നെ അതിജീവിക്കുമെന്നും പൂർവസ്ഥിതിയിലെത്തിച്ചേരുമെന്നും വി.സി. സെബാസ്റ്റ്യൻ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഒരുമയും സ്വരുമയും ശക്തമാക്കി രാജ്യത്തിനു കരുത്തേകണം: ലെയ്റ്റി കൗണ്‍സിൽ
12:24 AM Apr 06, 2020 | Deepika.com