തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 11 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയിൽനിന്നുള്ള ആറു പേർക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിൽനിന്നുള്ള ഓരോരുത്തർക്കുമാണു രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
അഞ്ചു പേർ ദുബായിൽനിന്നും മൂന്നു പേർ നിസാമുദീനിൽനിന്നും ഒരാൾ നാഗ്പൂരിൽനിന്നും എത്തിയതാണ്. ദുബായിൽനിന്നെത്തിയ മൂന്നു പേർ കാസർഗോഡ് ജില്ലയിലുള്ളവരും ഒരാൾ കണ്ണൂർ സ്വദേശിയും ഒരാൾ എറണാകുളം സ്വദേശിയുമാണ്. ആലപ്പുഴ, കൊല്ലം, കാസർഗോഡ് ജില്ലകളിൽനിന്നുള്ള ഓരോരുത്തരാണു നിസാമുദീനിൽനിന്നെത്തിയത്. പാലക്കാട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചയാൾ നാഗ്പൂരിൽനിന്നു കേരളത്തിലെത്തിയതാണ്. മറ്റു രണ്ടു പേർക്കു സന്പർക്കത്തിലൂടെയാണ് രോഗം.
ഇതോടെ സംസ്ഥാനത്തു രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 306 ആയി. ഇതിൽ 50 പേർ രോഗമുക്തി നേടി. രണ്ടു പേർ മരിച്ചു. നിലവിൽ 254 പേരാണു വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. രോഗലക്ഷണങ്ങളുള്ള 174 പേരെ ഇന്നലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇന്നലെ എട്ടു പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂർ ജില്ലയിൽനിന്നുള്ള ഏഴു പേരുടെയും തിരുവനന്തപുരം ജില്ലയിലെ ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.
206 ലോകരാജ്യങ്ങളിൽ കോവിഡ്-19 പടർന്നുപിടിച്ച സാഹചര്യത്തിലും കേരളത്തിൽ രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,71,355 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,70,621 പേർ വീടുകളിലും 734 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. രോഗലക്ഷണങ്ങൾ ഉള്ള 9744 വ്യക്തികളുടെ സാന്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ലഭ്യമായ 8586 സാന്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണെന്നും മന്ത്രി അറിയിച്ചു.
11 പേർക്കുകൂടി കോവിഡ്; രോഗികളുടെ എണ്ണം 306
12:56 AM Apr 05, 2020 | Deepika.com