തിരുവനന്തപുരം: കോവിഡ്19 കേസുകൾ കൂടുന്ന സാഹചര്യത്തിൽ ഹൈ റിസ്കിലുള്ള 60 നു മുകളിൽ പ്രായമുള്ളവർക്കു പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ.
മറ്റ് അസുഖങ്ങൾക്ക് മരുന്നുകഴിക്കുന്നവരും ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. അവർ യാതൊരു കാരണവശാലും മറ്റുള്ളവരുമായി ബന്ധപ്പെടാൻ പാടില്ല. ലോകത്തെമ്പാടും ഏറ്റവുമധികം അത്യാഹിതം സംഭവിച്ചിരിക്കുന്നത് ഇത്തരത്തിലുള്ള ആൾക്കാരിലാണ്. കേരളത്തിൽ ഏതാണ്ട് 1.60 ലക്ഷത്തിലധികം ആൾക്കാർ വീടുകളിൽ നിരീക്ഷണത്തിലാണ്.
ഇത്തരത്തിൽ കഴിയുന്നവരുടെ വീടുകളിൽ പ്രായമായവർ ഉണ്ടെങ്കിൽ അവരെ പ്രത്യേകം ശ്രദ്ധിക്കണം. കേരളത്തിൽ രണ്ടു ലക്ഷത്തോളം വയോജനങ്ങൾ വീടുകളിൽ ഒറ്റയ്ക്കു താമസിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
55 ലക്ഷത്തോളം വരുന്ന വയോജനങ്ങളെ സംരക്ഷിക്കാനായി അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ അങ്കണവാടി ജീവനക്കാർ ഫോൺ മുഖാന്തരം ബന്ധപ്പെടും. അങ്കണവാടി പ്രവർത്തകർ ഇവരെ ഓരോരുത്തരുമായി ബന്ധപ്പെട്ട് മരുന്നുകൾ, ഭക്ഷണം, മറ്റ് എന്തെങ്കിലും ആവശ്യങ്ങളുണ്ടോ എന്ന് അന്വേഷിച്ചു കണ്ടെത്തും. എല്ലാ ജില്ലകളിലും സീനിയർ സിറ്റിസൺ സെൽ ആരംഭിച്ചിട്ടുണ്ട്.
ജില്ലാ സാമൂഹ്യനീതി ഓഫീസർമാർ, പ്രൊബേഷൻ ഓഫീസർമാർ, ടെക്നിക്കൽ അസിസ്റ്റൻസ്, ഐസിഡിഎസ് പ്രോഗ്രാം ഓഫീസർ എന്നിവരാണ് സെല്ലിനു നേതൃത്വം നൽകുന്നത്. ഇവരെ സഹായിക്കാനായി രണ്ട് വകുപ്പുകളിലെയും ജീവനക്കാരും ഉണ്ടായിരിക്കും.
രണ്ടു ലക്ഷത്തോളം വയോജനങ്ങൾ വീടുകളിൽ ഒറ്റയ്ക്ക്; അവരെ സഹായിക്കാൻ പദ്ധതി
12:42 AM Apr 05, 2020 | Deepika.com