ആലപ്പുഴ : മാധ്യമ പ്രവർത്തകർ ശരീരം വിറ്റു ജീവിക്കുന്നതാണ് നല്ലതെന്ന യു. പ്രതിഭ എംഎൽഎ പരാമർശം വിവാദമായി. ഡിവൈഎഫ്ഐ പ്രവർത്തകരും എംഎൽഎയുമായി നവമാധ്യമങ്ങളിലുണ്ടായ ഏറ്റുമുട്ടലുകൾ വാർത്തയായ പശ്ചാത്തലത്തിലായിരുന്നു എംഎൽഎയുടെ അതിരുകടന്ന ഫേസ്ബുക്ക് പ്രയോഗം.
ഏതെങ്കിലും സംഘടന പ്രവർത്തകൻ പറയുന്നതു സംഘടനയുടെ അഭിപ്രായം എന്ന തരത്തിൽ വാർത്ത നൽകുന്നതിലും നല്ലതു ശരീരം വിറ്റു ജീവിക്കുന്നതാണ്. തെരുവിൽ ചില സ്ത്രീകൾ നിവൃത്തികേടുകൊണ്ടു ശരീരം വിറ്റു ജീവിക്കുന്നുണ്ട്. അവരുടെ കാലുകഴുകിയ വെള്ളം കുടിക്കണമെന്നും ഫേസ് ബുക്ക് ലൈവിൽ ആക്ഷേപിക്കുന്നുണ്ട്. എംഎൽഎ ഓഫീസ് പൂട്ടി എംഎൽഎ വീട്ടിലിരിക്കുകയാണെന്നു കായംകുളത്തെ ഡിവൈഎഫ്ഐ നേതാക്കൾ നേരത്തെ വിമർശിച്ചിരുന്നു.
കോവിഡിന് ശേഷം ചില വിഷ വൈറസുകളെ വാവ സുരേഷിനെ വിട്ടു പിടികൂടാനുണ്ടെന്ന് എംഎൽഎയും വിമർശിച്ചിരുന്നു. ഇതു വാർത്തയായതാണ് എംഎൽഎ ചൊടിപ്പിച്ചത്. എംഎൽഎയുടെ പ്രതികരണത്തിൽ കെയുഡബ്ല്യൂജെ സംസ്ഥാന കമ്മിറ്റിയും ആലപ്പുഴ ജില്ലാ കമ്മിറ്റിയും പ്രതിഷേധിച്ചു. അതേസമയം, പിന്നീട് തന്റെ വാചകങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടതിൽ ഖേദമുണ്ടെന്നും ചില മാധ്യമ പ്രവർത്തകർക്കെതിരായുള്ള നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും അവർ വീണ്ടും പോസ്റ്റ് ചെയ്തു.
പദപ്രയോഗം പാടില്ലായിരുന്നു: സിപിഎം നേതൃത്വം
ആലപ്പുഴ : മാധ്യമ പ്രവർത്തകർക്കെതിരേ കായംകുളം എംഎൽഎ നടത്തിയ പദ പ്രയോഗങ്ങൾ പൊതുപ്രവർത്തകർക്കു യോജിച്ചതല്ലെന്നു സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
പാർട്ടി വിഷയങ്ങൾ സോഷ്യൽ മീഡിയയിൽ അല്ല ചർച്ച ചെയ്യേണ്ടത്. അങ്ങനെ വന്നത് അടക്കം എല്ലാ കാര്യങ്ങളും പരിശോധിക്കും.
മാധ്യമപ്രവർത്തകർക്കെതിരേ യു. പ്രതിഭ എംഎൽഎയുടെ വിവാദ പരാമർശം
11:40 PM Apr 04, 2020 | Deepika.com