കൊച്ചി: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സിബിഎസ്ഇ സ്കൂളുകൾ നേരിടുന്ന പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണമെന്ന് കൗണ്‍സിൽ ഓഫ് സിബിഎസ്ഇ സ്കൂൾസ് കേരള പ്രതിനിധികൾ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിനോടും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനോടും ആവശ്യപ്പെട്ടു.
സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മാർച്ചിൽ സ്കൂൾ പൂട്ടേണ്ടി വന്നതും കഴിഞ്ഞ അധ്യയന വർഷത്തെ ഫീസ് കുടിശിക പിരിച്ചെടുക്കൽ നിർത്തിവച്ചതും പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ നീട്ടിവച്ചതും സിബിഎസ്ഇ സ്കൂളുകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ വഴിയാണ് ഏപ്രിൽ, മേയ് മാസങ്ങളിലെ അവധിക്കാല ശന്പളം നല്‍കിയിരുന്നത്.
അഡ്മിഷന് നിർത്തിവയ്ക്കാനുള്ള സർക്കാർ തീരുമാനം അധ്യാപകരുടെ അവധിക്കാല ശന്പളത്തെ സാരമായി ബാധിക്കും. കൂടാതെ ഈ മേഖലയിൽ തുടരുന്ന അനിശ്ചിതത്വം അവരുടെ ജോലി ഭദ്രതയെ കൂടി ബാധിക്കുമെന്നതിനാൽ എല്ലാ മേഖലകൾക്കും ലഭിക്കുന്ന സാന്പത്തിക സഹായം പോലെ ഈ മേഖലയും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനമാണ് നാഷണൽ കൗണ്‍സിൽ ഓഫ് സിബിഎസ്ഇ സ്കൂൾസ് ജനറൽ സെക്രട്ടറി ഡോ. ഇന്ദിരാ രാജൻ, ജോസ് തോമസ്, ഇ. രാമൻകുട്ടി വാര്യർ, സുചിത്ര ഷൈജിന്ത്, ജനറൽ സെക്രട്ടറി എന്നിവർ ചേർന്ന് കേന്ദ്ര സർക്കാരിനു നൽകിയത്.
സിബിഎസ്ഇ സ്കൂളുകൾക്ക് സാന്പത്തിക സഹായം അനുവദിക്കണമെന്ന്
11:40 PM Apr 04, 2020 | Deepika.com