തിരുവനന്തപുരം/കോട്ടയം: ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന കോവിഡ്-19ന് എതിരേയുള്ള പോരാട്ടത്തിൽ തികഞ്ഞ ആത്മവിശ്വാസത്തോടെ മുന്നേറുകയാണ് കോട്ടയം മെഡിക്കൽ കോളജ്. ഇവിടെ കോവിഡ് ബാധിച്ചു പ്രവേശിപ്പിക്കപ്പെട്ട എല്ലാവരെയും സുഖപ്പെടുത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആശുപത്രി അധികൃതർ.
പ്രത്യേകിച്ച് നിരവധി ആരോഗ്യപ്രശ്നങ്ങൾക്കൊപ്പം കോവിഡ് കടന്നാക്രമിച്ച റാന്നിയിൽനിന്നുള്ള വയോധിക ദന്പതികളെ ജീവിതത്തിലേക്കു തിരിച്ചെത്തിക്കാൻ കഴിഞ്ഞതാണ് ഏറ്റവും അഭിമാനം പകർന്നിരിക്കുന്നത്. ഇവരെ പരിചരിക്കുന്നതിനിടയിൽ നഴ്സിനു കോവിഡ് ബാധിച്ച വാർത്ത ആദ്യം ഏവരെയും ആശങ്കപ്പെടുത്തിയിരുന്നു. എന്നാൽ, ആ ആശങ്കകളെയും തോൽപിച്ചു ഇപ്പോൾ ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് കോട്ടയം മെഡിക്കൽ കോളജും ആരോഗ്യപ്രവർത്തകരും.
ആത്മവിശ്വാസം
നമ്മുടെ ആശുപത്രികളില്‍ കൊറോണ ചികിത്സയ്ക്ക് എല്ലാ സൗക്യങ്ങളുമുണ്ട്. ഒരുപാടു ജീവനക്കാര്‍ സന്നദ്ധതയോടെ ജോലി ചെയ്യുന്നു. അതിനാല്‍ത്തന്നെ ആശങ്കയില്ലാതെ ജോലി ചെയ്യണം. നമ്മൾ കൊറോണയെ അതിജീവിക്കുക തന്നെ ചെയ്യുമെന്നു രോഗവിമുക്തിനേടിയ നഴ്സ് രേഷ്മ മോഹൻദാസ് പറയുന്നു. ഡിസ്ചാര്‍ജ് സമയത്ത് ആരോഗ്യമന്ത്രി കെ.കെ. ശൈലജ രേഷ്മയെ വിളിച്ചു സന്തോഷം പങ്കുവച്ചിരുന്നു.
ചെറിയ പനി
ഡ്യൂട്ടി ടേണ്‍ അവസാനിച്ച ശേഷം രേഷ്മയ്ക്ക് മാര്‍ച്ച് 23ന് ചെറിയ പനി ഉണ്ടായതോടെയാണ് സംശയം ഉയർന്നത്. ഉടന്‍തന്നെ ഫീവര്‍ ക്ലിനിക്കല്‍ കാണിച്ചു. കൊറോണ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ സാമ്പിളുകളെടുത്തു പരിശോധയ്ക്കായി അയച്ചു. കൂടാതെ കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മാര്‍ച്ച് 24നാണ് രോഗം സ്ഥിരീകരിച്ചത്. ചെറിയ തലവേദനയും ശരീരവേദനയുമൊഴിച്ചാല്‍ മറ്റൊരു ബുദ്ധിമുട്ടും രേഷ്മയ്ക്കു കോവിഡ് ഉണ്ടാക്കിയില്ല. കൊറോണ സ്ഥിരീകരിച്ചപ്പോള്‍ ആദ്യമൊക്കെ ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നെങ്കിലും ആരോഗ്യമന്ത്രിയും ആശുപത്രിയിലെ സഹപ്രവര്‍ത്തകരും വലിയ പിന്തുണയാണു നല്‍കിയതെന്നു രേഷ്മ പറഞ്ഞു. എറണാകുളം തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയാണ് രേഷ്മ മോഹന്‍ദാസ്. ഭര്‍ത്താവ് ഉണ്ണികൃഷ്ണന് എൻജിനിയറാണ്. ഭര്‍ത്താവിന്റെ അമ്മയും വീട്ടിലുണ്ട്.
കോവിഡ് -19 ബാധയെത്തുടര്‍ന്നു കോട്ടയം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന റാന്നിയിലെ വയോധിക ദന്പതികളായ തോമസ് (93), മറിയാമ്മ (88)സന്തോഷത്തോടെയാണ് വീട്ടിലേക്കു മടങ്ങിയത്.
വിപുല സൗകര്യങ്ങൾ
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്കായി വിപുലമായ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. കോവിഡ് അക്കഡേമിക് സെല്‍, കോവിഡ് എഡ്യൂക്കേഷന്‍ സെല്‍, കണ്ട്രോള് റൂം, സംശയനിവാരത്തിനു ടെക്നിക്കല്‍ ഹെല്‍ത്ത് ഗ്രൂപ്പ്, പരാതി പരിഹാരത്തിനു ഗ്രിവന്‍സ് സെല്‍, സ്റ്റാഫിന്റെ ക്ഷേമത്തിനായി പ്രത്യേക ടീം, ജീവനക്കാരുടെ പ്രചോദനത്തിനു മോട്ടിവേഷന്‍ സെല്‍ എന്നിവ രൂപീകരിച്ചു. ഈ സംഘങ്ങളുടെ സജീവ പ്രവര്‍ത്തനഫലം കൂടിയാണ് ഈ വിജയം.
കോട്ടയം ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു, ഡിഎംഒ ഡോ. ജേക്കബ് വര്‍ഗീസ്, ഡിപിഎം ഡോ. വ്യാസ് എന്നിവരുടെ നേതൃത്വത്തില്‍ വലിയ പ്രവര്‍ത്തനമാണ് കോട്ടയം ജില്ലയില്‍ നടന്നത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ്, സൂപ്രണ്ട് ടി.കെ. ജയകുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രാജേഷ്, ആര്‍എംഒ ഡോ. ആര്.പി. രെഞ്ജിന്‍, എആര്‍എംഒ ഡോ. ലിജോ, നഴ്സിംഗ് ഓഫീസര്‍ ഇന്ദിര എന്നിവരുടെ ഏകോപനത്തില്‍ ഡോ. സജിത്കുമാര്‍, ഡോ. ഹരികൃഷ്ണന്, ഡോ. അനുരാജ് തുടങ്ങിയ ഏഴംഗ ഡോക്ടര്‍മരുടെ സംഘമാണ് ചികിത്സയ്ക്കു നേതൃത്വം നല്‍കിയത്. 25 നഴ്സുമാരുള്‍പ്പെടെ 40 അംഗ മറ്റ് ജീവനക്കാരും ചികിത്സയില്‍ സജീവ പങ്കാളികളായി.
ആത്മവിശ്വാസത്തോടെ കോട്ടയം മെഡിക്കൽ കോളജ്
01:03 AM Apr 04, 2020 | Deepika.com