തിരുവനന്തപുരം: കോവിഡ്-19 ബാധിതരായിരുന്ന വയോധിക ദന്പതികൾ ഇന്നലെ ആശുപത്രി വിട്ടപ്പോൾ അതിനു മറ്റൊരു അഭിമാന നേട്ടത്തിന്റെ തിളക്കംകൂടി. കോവിഡ് വിമുക്തരായ ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ ദന്പതികളാണ് ഇവരെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ലോകമെന്പാടും കോവിഡ് ബാധിച്ച നിരവധി വയോധികരെ രക്ഷിക്കാനാവാതെ പോകുന്ന കഥകൾക്കിടയിലാണ് കേരളത്തിൽനിന്ന് ഒരുവിജയഗാഥ. പത്തനംതിട്ടയിലെ തോമസ് (93), മറിയാമ്മ (88) ദമ്പതികളാണു കൃത്യമായ പരിചരണത്തിൽ കോവഡിനെ തോൽപിച്ചു വീട്ടിലേക്കുമടങ്ങിയത്.
ഇറ്റലിയില്‍നിന്നു വന്ന സ്വന്തം കുടുംബാംഗങ്ങളില്‍നിന്നു രോഗം പിടിപെട്ട ഇവരെ മറ്റു പല രോഗങ്ങളും അലട്ടിയിരുന്നു. 60 വയസിനു മുകളില്‍ കോവിഡ്-19 ബാധിച്ചവരെ ഹൈ റിസ്കിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരുഘട്ടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇവരെയാണു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്കു തിരിച്ചെത്തിച്ചത്. ചികിത്സയ്ക്കു നേതൃത്വം നല്കിയ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എല്ലാ ജീവനക്കാരെയും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അഭിനന്ദനം അറിയിച്ചു.
ഫെബ്രുവരി 29ന് ഇറ്റലിയില്‍നിന്നെത്തിയ പത്തനംതിട്ട ജില്ലയിലുള്ള മൂന്നംഗ കുടുംബത്തിനും അവരുമായി അടുത്തു സമ്പര്‍ക്കം പുലര്‍ത്തിയ ഈ വയോധിക ദമ്പതികള്‍ക്കുമാണ് മാര്‍ച്ച് എട്ടിനു കോവിഡ്- 19 സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവരെ പത്തനംതിട്ട ജനറല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കി. പരമാവധി ചികിത്സ നല്കി ജീവിതത്തിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കണമെന്നു മന്ത്രി നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് മാര്‍ച്ച് ഒമ്പതിന് ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നു ചുമയും പനിയും കോവിഡിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്ന ഇവരെ പേ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തു. ആദ്യ പരിശോധനയില്‍ പ്രായാധിക്യമുള്ള അവശതകളോടൊപ്പം ഡയബെറ്റിസും ഹൈപ്പര്‍ ടെന്‍ഷനും ഉള്ളതായി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചികിത്സ ക്രമീകരിച്ചത്.
തോമസിന് ആദ്യ ദിവസങ്ങളില്‍തന്നെ നെഞ്ചുവേദനയുണ്ടെന്നു മനസിലാക്കി ഹൃദ്രോഗ സംബന്ധമായ പ്രശ്നങ്ങള്‍ക്കു സാധ്യത കൂടുതലാണെന്നും കണ്ടെത്തി. അതിനാല്‍ ഇവരെ മെഡിക്കല്‍ ഐസിയുവില്‍ വിഐപി റൂമിലേക്കു മാറ്റിയിരുന്നു. ഇടയ്ക്കുവച്ച് തോമസിനു ചുമയും കഫക്കെട്ടും കൂടുതല്‍ ആവുകയും ഓക്സിജന്‍നില കുറവായി കാണപ്പെടുകയും അതീവ ഗുരുതരാവസ്ഥയിലേക്കു പോകുകയും ചെയ്തു. തുടർന്നു തോമസിനെ വെന്റിലറേറ്ററിലേക്കു മാറ്റി 24 മണിക്കൂറും സൂക്ഷ്മമായി നിരീക്ഷിച്ചു. അതിനിടയ്ക്ക് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുകയും ചെയ്തു.
വിദഗ്ധ ചികിത്സയെത്തുടര്‍ന്നു നാലു ദിവസങ്ങള്‍ക്ക് മുമ്പ് ഓക്സിജന്റെ നില മെച്ചപ്പെടുകയും ശ്വാസംമുട്ടും ചുമയും കുറയുകയും ചെയ്തതിനാല്‍ വെന്റിലേറ്ററില്‍നിന്നു മാറ്റി. ആരോഗ്യനില മെച്ചപ്പെട്ടതിനു ശേഷം ഒരിക്കല്‍ക്കൂടി കൊറോണ ടെസ്റ്റ് എടുക്കുകയും ടെസ്റ്റ് നെഗറ്റീവ് ആവുകയും ചെയ്തു. തുടര്‍ന്നാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്തത്. ഇപ്പോള്‍ രണ്ടു പേരുടെയും നില പ്രായാധിക്യമുള്ള അവശതകള്‍ ഒഴിച്ചാല്‍ തൃപ്തികരമാണ്.
ഇവർ രാജ്യത്തു കോവിഡിനെ തോല്പിച്ച ഏറ്റവും പ്രായമുള്ള ദന്പതികൾ
01:03 AM Apr 04, 2020 | Deepika.com