കോവിഡ്-19 ന്റെ ബാധയെത്തുടർന്നു കേരളത്തിൽ സംഭവിച്ച രണ്ടു മരണങ്ങളും ഹൃദ്രോഗാനന്തരമായിരുന്നുവെന്നു സ്ഥിരീകരിക്കപ്പെട്ടു. ഹൃദ്രോഗമുണ്ടായിരുന്ന രോഗികളിൽ വൈറസിന്റെ ക്ഷണാക്രമണം രോഗതീവ്രതയിലേക്കു നയിക്കുകയും അവസാനം നിയന്ത്രണാതീതമായ ഹൃദയപരാജയത്തിനു കീഴ്പ്പെടുകയും ചെയ്തു. കേരളത്തിലെന്നല്ല ലോകമെന്പാടുമുള്ള നല്ലൊരു ശതമാനം രോഗികൾ കൊറോണബാധയെത്തുടർന്ന് ഹൃദ്രോഗാനന്തരമാണ് മരിക്കുന്നതെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
മാർച്ച് 17-ന് ഇറ്റലിയിലെ ഒ റിഗൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പ്രസിദ്ധീകരിച്ച ഗവേഷണഫലങ്ങളാണ് കൊറോണാമരണം സംബന്ധിച്ച കാണാപ്പുറങ്ങളിലേക്കു നമ്മെ കൈപിടിച്ചുകൊണ്ടുപോകുന്നത്. വൈറസ്ബാധ മൂലം മരിച്ച 99 ശതമാനം രോഗികളും മറ്റേതെങ്കിലും തരത്തിലുള്ള രോഗത്തിന് ചികിത്സിക്കപ്പെടുന്നവരാണ്, മരണപ്പെട്ട 50 ശതമാനം ആളുകളിൽ മറ്റു രോഗാതുരതകൾ കാണപ്പെട്ടിരുന്നു. അമിത രക്തസമ്മർദം (76.1 ശതമാനം), ഹൃദ്രോഗം (33 ശതമാനം), കൃത്യമല്ലാത്ത ഹൃദയമിടിപ്പ് (25 ശതമാനം), പ്രമേഹം (35 ശതമാനം), അർബുദബാധ (20 ശതമാനം), വൃക്കരോഗം (18 ശതമാനം), വിവിധ ശ്വാസകോശരോഗങ്ങൾ (13.2 ശതമാനം), സ്ട്രോക്ക് (9.6 ശതമാനം), മറവിരോഗം (6.8 ശതമാനം). ബാക്കിയുള്ളവർ കരൾ രോഗികൾ. കോവിഡ് രോഗം ബാധിച്ച 44,000 പേരെ ഉൾപ്പെടുത്തി ചൈനയിൽ നടത്തിയ മറ്റൊരു പഠനത്തിൽ ഭൂരിഭാഗം പേരും മരണത്തിലേക്കു വലിച്ചിഴയ്ക്കപ്പെട്ടത് വഷളായ ഹൃദ്രോഗം കൊണ്ടാണെന്നു തെളിഞ്ഞു.
കൊറോണാബാധ രണ്ടുതരത്തിലാണ് ഹൃദ്രോഗ തീവ്രത ഉണ്ടാക്കുന്നത്. ഒന്ന്, നേരത്തേ ഹൃദയസംബന്ധമായ യാതൊരു രോഗവുമില്ലാത്തവരിൽ പുതുതായുണ്ടാക്കുന്ന ഹൃദയാഘാതം. രണ്ടാമത്തേത്, ഹൃദ്രോഗമുള്ളവരിൽ വൈറസ് ബാധകൂടി ഉണ്ടായാൽ ഹൃദയാഘാതം മൂർച്ഛിച്ച് അപകടാവസ്ഥയിലേക്കു പതിക്കുന്നു.
കോവിഡ്-19 വൈറസ്ബാധയെത്തുടർന്ന് വുഹാൻ ആശുപത്രിയിൽ മരണപ്പെട്ടവരെ ആധാരമാക്കി നടത്തിയ ബൃഹത്തായ പഠനഫലം ലാൻസെറ്റ് ജേർണലിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. അക്കൂട്ടരിൽ 59 ശതമാനം പേരും മൃത്യുവിനിരയായത് മയോകാർഡൈറ്റിസ് എന്ന ഗുരുതരമായ ഹൃദ്രോഗത്തെത്തുടർന്നാണ്. ന്യുമോണിയ സംബന്ധമായ രോഗലക്ഷണങ്ങളുമായി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിക്കപ്പെട്ടവരിൽ നടന്ന വിശദമായ പരിശോധനകൾ തീവ്രമായ ഹൃദയപരാജയമുള്ള രോഗികളെയാണ് കണ്ടെത്തിയത്. ഇക്കൂട്ടർക്കു കൊറോണബാധയ്ക്കു മുന്പ് യാതൊരുതരത്തിലുള്ള ഹൃദ്രോഗവുമില്ലായിരുന്നു.
വൈറസ്ബാധ ഉണ്ടായപ്പോൾ ന്യുമോണിയയ്ക്കൊപ്പം ഹൃദയപേശികളുടെ സമൂലമായ പ്രവർത്തനക്ഷയത്തിനു നിദാനമായ വീക്കമാണ് ഹൃദയ അറകളിൽ ഉണ്ടായത്. അങ്ങനെ ഹൃദയകോശങ്ങളിലെ ഉപാപചയ പ്രവർത്തനങ്ങൾക്കു ഭംഗം വന്ന് ഹൃദയത്തിന്റെ പന്പിംഗ് ശേഷി നഷ്ടപ്പെടുന്നു. ഇതു ഗുരുതരമായ ഹൃദയപരാജയത്തിലേക്കു നയിക്കുന്നു. ഇത് ഹാർട്ട് അറ്റാക്കല്ല എന്നു മനസിലാക്കണം. ഹാർട്ട് അറ്റാക്കിനു ഹൃദയധമനികളായ കൊറോണറികളിൽ ബ്ലോക്കുണ്ടാകും. ഇത്തരം രോഗികളിൽ നടത്തിയ കൊറോണറി ആൻജിയോഗ്രഫിയിൽ ധമനികളിൽ യാതൊരുവിധ ബ്ലോക്കും കണ്ടില്ല.
എക്കോകാർഡിയോഗ്രഫി പരിശോധനയിൽ ഹൃദയ അറകൾ വീർത്തു വികസിച്ചിരുന്നു. ഹൃദയകോശങ്ങളുടെ അപചയംമൂലം രക്തത്തിൽ കുമിഞ്ഞുകൂടുന്ന ട്രോപോണിൽ എന്ന സൂചകത്തിന്റെ തോത് ഉയർന്നുകണ്ടു. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിയവരിൽ മയോകാർഡൈറ്റിസിന്റെ സങ്കീർണതകൾ സമുചിതമായി ചികിത്സിക്കപ്പെട്ട് രോഗതീവ്രത കുറയുകയുണ്ടായി. എന്നാൽ, മിക്കവരും മരിക്കുകതന്നെ ചെയ്തു. മയോകാർഡൈറ്റിസ് കൂടാതെ കാർഡിയോജെനിക് ഷോക്ക്, താളം തെറ്റിയ ഹൃദയസ്പന്ദനം, കാർഡിയോ മയോപ്പതി തുടങ്ങിയ ഹൃദ്രോഗങ്ങളും കോവിഡ്-19 ന്റെ സങ്കീർണതകളായി ഉണ്ടായി.
മേലുദ്ധരിച്ച രോഗാതുരതകളെല്ലാം നേരത്തേ യാതൊരു ഹൃദ്രോഗലക്ഷണവുമില്ലാത്തവരിൽ പുതുതായി ഉണ്ടായതാണ്. എന്നാൽ, ഹാർട്ട് അറ്റാക്ക് ഉണ്ടായവർ, ആൻജിയോപ്ലാസ്റ്റി ചെയ്തവർ, ബൈപാസ് ശസ്ത്രക്രിയ നടത്തിയവർ ഇക്കൂട്ടരെല്ലാം വൈറസ് വ്യാപനസമയത്ത് അതീവ ജാഗ്രതയുള്ളവരായിരിക്കണം. കാരണം ഇക്കൂട്ടർക്ക് കൊറോണാബാധയുണ്ടായാൽ ഹൃദ്രോഗ സംബന്ധമായ സങ്കീർണതകൾ വഷളാകാൻ സാധ്യതയുണ്ട്. ഹൃദ്രോഗം, അമിത രക്തസമ്മർദം, പ്രമേഹം, ശ്വാസകോശരോഗങ്ങൾ, അർബുദം തുടങ്ങിയവ ഉള്ളവരാണ് ഈ സമയത്ത് കൂടുതൽ മുൻകരുതലുകൾ എടുക്കേണ്ടത്.
ഇന്ന് സമൂഹത്തിൽ ഹൃദ്രോഗികളായവർക്ക്, മുൻകരുതലുകളും പ്രതിരോധവും ചികിത്സയും സംബന്ധിച്ച് ഏറെ സംശയങ്ങളും ദുരൂഹതകളുമുണ്ട്. അവരുടെ സംശയങ്ങളെ ദുരീകരിക്കാൻ പ്രസക്തമായ നിർദേശങ്ങൾ താഴെ കൊടുക്കുന്നു.
ഹൃദ്രോഗത്തിനു കാർഡിയോളജിസ്റ്റ് നിർദേശിച്ച മരുന്നുകൾ തുടർച്ചയായി കിഴിക്കണോ എന്നതാണു പലരുടെയും സംശയം. നിശ്ചയമായും കഴിക്കണം. യാതൊരു മാറ്റവും കൂടാതെ. ചിലപ്പൾ അതേ പേരുള്ള മരുന്നുകൾ കിട്ടിയില്ലെങ്കിലും ഉള്ളടക്കം കൃത്യമായാൽ മതി. പ്രത്യേകിച്ച് ആൻജിയോപ്ലാസ്റ്റി കഴിഞ്ഞവരും ബൈപാസ് സർജറി ചെയ്തവരും സ്റ്റെന്റുകളും ഗ്രാഫ്റ്റുകളും അടയാതിരിക്കാനുള്ള രക്തം നേർപ്പിക്കുന്ന ആന്റിപ്ലേറ്റ്ലറ്റ്സ് മരുന്നുകൾ യാതൊരു മുടക്കവുംകൂടാതെ സേവിക്കുക. കൂടാതെ സ്റ്റാറ്റിൻ മരുന്നുകളും മറ്റു ഹൃദയോത്തേജക ഔഷധങ്ങളും അതേ ഡോസിൽ കഴിക്കുക. എന്തു വ്യത്യാസം വേണമെങ്കിലും ചികിത്സകന്റെ നിർദേശപ്രകാരം മാത്രം. മരുന്ന് ലഭിക്കാനായി മാത്രം ആശുപത്രിയിൽ അലഞ്ഞുതിരിയണ്ട. മെഡിക്കൽ ഷോപ്പുകളിൽനിന്നു കരസ്ഥമാക്കുക. വേണമെങ്കിൽ ചികിത്സകനെ ടെലിഫോണിൽ ബന്ധപ്പെടാം.
ഹാർട്ട് അറ്റാക്ക് ഉൾപ്പെടെ എന്ത് എമർജൻസിക്കും ചികിത്സിക്കാനുള്ള എല്ലാ സംവിധാനങ്ങളും ആശുപത്രികളിൽ ഇപ്പോഴുമുണ്ട്. ആശുപത്രികളിലെ കാഷ്വാലിറ്റി വിഭാഗത്തിൽ പോകണമെന്നു മാത്രം. എന്നാൽ, അത്യാവശ്യമില്ലാത്ത യാതൊരു ചികിത്സയ്ക്കായും ഇപ്പോൾ ധൃതികൂട്ടരുത്.
ഹൃദ്രോഗത്തോടൊപ്പം പ്രമേഹമുള്ള രോഗികൾ പ്രത്യേക മുൻകരുതലുകൾ എടുക്കണം. കാരണം പ്രമേഹമുള്ളവർക്ക് മറ്റു രോഗങ്ങളുണ്ടാകാനുള്ള സാധ്യതയേറും. കൃത്യമായ ഭക്ഷണക്രമീകരണത്തിലൂടെയും ഔഷധങ്ങളിലൂടെയും രക്തത്തിലെ പഞ്ചസാരയുടെ തോത് പരിധികൾക്കുള്ളിലാക്കണം. ഇൻസുലിൻ കൃത്യമായി കുത്തിവയ്ക്കണം. നിത്യവും വ്യായാമം ചെയ്യണം.
ഹൈഡ്രോക്സി ക്ലോറോക്യൂൻ എന്ന മരുന്ന് കൊറോണ ബാധയെ ചെറുക്കാൻ സേവിക്കണമെന്നു പല വാർത്തകളുമുണ്ട്. പണ്ട് മലേറിയയ്ക്ക് ഉപയോഗിച്ചിരുന്ന ഈ മരുന്ന് ഇപ്പോൾ വാതരോഗസംബന്ധമായ പരാധീനതകൾക്ക് പ്രചാരത്തിലുണ്ട്. കൊറോണ ബാധിച്ചവർക്ക് അമേരിക്കയിൽ ക്ലോറോക്യുൻ കൊടുക്കുന്നുണ്ട്. വൈറസ് ബാധിച്ച രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർക്കും അമേരിക്കയിൽ നിബന്ധനകളോടെ പ്രതിരോധത്തിനായി കൊടുക്കുന്നുണ്ട്. ഈ മരുന്നിന് ഒരു പാർശ്വഫലമുള്ളത് അപൂർവമായി മാരകമായ ഹൃദയസ്പന്ദനവേഗം ഉണ്ടാക്കാമെന്നതാണ്. അതുകൊണ്ട് വൈദ്യനിർദേശപ്രകാരം മാത്രം ഇത് സേവിക്കാം. ഇന്ത്യയിൽ ഈ ചികിത്സ പ്രചാരത്തിൽ വന്നിട്ടില്ല.
മദ്യസേവ പൂർണമായും ഒഴിവാക്കണം. കൃത്യമല്ലാത്ത വേഗത്തിലുള്ള നെഞ്ചിടിപ്പ് ഉണ്ടാകും. മദ്യപാനികളായവർക്ക് ആൽക്കഹോൾ ലഭിക്കാത്ത അവസ്ഥയിൽ ഗുരുതരമായ പിന്മാറ്റ പ്രശ്നങ്ങളുണ്ടാകാം. ഇതിന്റെ ചികിത്സയായി യാതൊരു കാരണവശാലും വീണ്ടും മദ്യം കൊടുക്കരുത്. ഡി അഡിക്ഷൻ സെന്ററുകളിൽ അഡ്മിറ്റാവുക.
ഹൃദ്രോഗമുള്ളവർ തീർച്ചയായും വീടുകളിൽ കൃത്യമായ വ്യായാമമുറകളിൽ ഏർപ്പെടുക. പുറത്തു നടക്കാൻ പറ്റില്ലെങ്കിലും ടെറസിലോ മുറ്റത്തോ വരാന്തയിലോ ട്രെഡ്മില്ലിലോ കുറഞ്ഞത് 30-45 മിനിറ്റ് നടക്കുക. ആക്രാന്തം വേണ്ട, മിതമായ വ്യായാമം മതി.
ഭക്ഷണത്തിൽ പിശുക്കു കാട്ടേണ്ട. ചൂടുള്ള സമീകൃതാഹാരം കഴിക്കുക. ധാരാളമായി ചൂടുവെള്ളം കുടിക്കുക. എന്നാൽ, ശരീരഭാരം കൂടാൻ അനുവദിക്കരുത്.ആവശ്യത്തിന് ഉറക്കം വേണം. ഹൃദ്രോഗമുള്ളവർ 7-8 മണിക്കൂർ ഉറങ്ങണം. വായുസഞ്ചാരമുള്ള മുറികളിൽ ഉറങ്ങുന്നത് നല്ലത്.
ഡോക്ടറെ കൃത്യമായി കണ്ടില്ലെങ്കിലോ ആശുപത്രിയിൽ ചെക്കപ്പിനു പോയില്ലെങ്കിലോ ഹൃദ്രോഗം മൂർച്ഛിക്കും എന്ന ഭയം വേണ്ട. മനസ് ശാന്തമായിരിക്കാൻ സൂക്ഷിക്കുക. നല്ലത് കേൾക്കുക, നല്ലത് ചിന്തിക്കുക, നല്ലത് പറയുക. പോസിറ്റീവ് മനഃസ്ഥിതി വളർത്തിയെടുക്കുക. വീട്ടിൽ ഒറ്റപ്പെട്ടുപോയതുകൊണ്ട് ആവശ്യമില്ലാതെ വിഷാദരോഗത്തിലേക്ക് പതിക്കരുത്. നല്ല സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ടെലിഫോണിൽ സന്പർക്കം പുലർത്തുക. നല്ല പുസ്തകങ്ങൾ വായിക്കുക, നല്ല സിനിമകൾ മാത്രം കാണുക.
അങ്ങനെ എപ്പോഴും സന്തോഷമുള്ള മനസിന്റെ ഉടമസ്ഥരായിരിക്കുക. നിങ്ങൾ തീർച്ചയായും വിശ്വസിക്കുക, ഈ ദുരന്തവും കടന്നുപോകും, ലോകം വീണ്ടും പൂർവസ്ഥിതിയിലേക്കു വരും.
ഡോ. ജോർജ് തയ്യിൽ
(ലേഖകൻ എറണാകുളം ലൂർദ് ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ്)