ആലപ്പുഴ: കോവിഡ് -19 കാരണം കടുത്ത പ്രതിസന്ധിയിലായ വ്യാപാരികൾക്കു സംസ്ഥാന സർക്കാർ പാക്കേജ് പ്രഖ്യാപിക്കണമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി. സർക്കാർ ഖജനാവുകളിലേക്കു കോടിക്കണക്കിനു രൂപ നികുതിയിനത്തിലും മറ്റുമായി നൽകുന്ന വ്യാപാര മേഖലയെ സർക്കാർ പാടേ അവഗണിച്ചെന്നും വ്യാപാരി സമൂഹത്തോടു ചിറ്റമ്മ നയമാണ് സർക്കാരുകൾ പുലർത്തി വരുന്നതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു.
കഴിഞ്ഞ പ്രളയകാലങ്ങളിൽ വ്യാപാരികൾക്കു ധനസഹായം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ ഒരു വ്യാപാരിക്കും സർക്കാർ സഹായം ലഭിച്ചിട്ടില്ല. മറ്റു മേഖലകൾക്കു പ്രഖ്യാപിച്ചതുപോലെ വ്യാപാര മേഖലയ്ക്കും അടിയന്തരമായി സർക്കാർ പാക്കേജ് പ്രഖ്യാപിക്കണം. ബാങ്ക് വായ്പകൾക്കു മാത്രമാണ് 90 ദിവസത്തേക്കു മൊറട്ടോറിയം ഏർപ്പെടുത്തിയിരിക്കുന്നത്.
അതു ലഭിക്കുന്നതു മാർച്ച് ഒന്നു വരെ തവണ മുടക്കമില്ലാതെ അടച്ചവർക്കു മാത്രമേ മൊറട്ടോറിയം ലഭിക്കു. മാർച്ച് ഒന്ന് എന്ന പരിധി എടുത്ത് കളഞ്ഞ്. അതിന് മുന്പ് ഉള്ളവർക്കുകൂടി മൊറട്ടോറിയം ലഭ്യമാക്കണം. മൊറട്ടോറിയം കാലാവധി ആറുമാസമാക്കണം. ഈ കാലയളവിലെ പലിശയും ഒഴിവാക്കി നൽകണം.
ബാങ്കിൽ കുടിശിക ഉണ്ടായിരുന്ന വ്യാപാരികളുടെ മേലുള്ള നടപടി നിർത്തി വച്ച് അടയ്ക്കാൻ ഒരു വർഷമെങ്കിലും സാവകാശം നൽകണമെന്നും രാജു അപ്സര ആവശ്യപ്പെട്ടു. കോവിഡ് 19 നെ പ്രകൃതി ദുരന്തത്തിന്റെ (എക്സ്ഗ്രേഷ്യ ആനുകൂല്യം) പട്ടികയിൽപ്പെടുത്തി വ്യാപാരികൾക്ക് അടിയന്തരമായി 5,000 രൂപ ധനസഹായം വ്യാപാരി ക്ഷേമ ബോർഡിൽനിന്നു നൽകണമെന്ന് ആവശ്യപ്പെട്ടു കേരള വ്യാപാരി ക്ഷേമ ബോർഡ് ചെയർമാനും സംസ്ഥാന ധനമന്ത്രിയുമായ ഡോ.ടി.എം. തോമസ് ഐസക്കിനു നിവേദനം നൽകി.
പ്രതിസന്ധിയിലായ വ്യാപാരികൾക്കു പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഏകോപന സമിതി
12:20 AM Apr 04, 2020 | Deepika.com