തിരുവനന്തപുരം: സാലറി ചലഞ്ചിൽ സർക്കാരുമായി സഹകരിച്ചില്ലെങ്കിൽ ശന്പളത്തിൽ നിയന്ത്രണമേർപ്പെടുത്തേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ധനമന്ത്രി ഡോ. തോമസ് ഐസക്. സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണെന്നും മന്ത്രി പറഞ്ഞു.
സാലറി ചലഞ്ചിൽ ആരെയും നിർബന്ധിക്കില്ലെന്നു പറഞ്ഞു ഫേസ് ബുക്ക് പോസ്റ്റിട്ട മന്ത്രി, സ്ഥിതിഗതികൾ ഇന്നത്തെ നിലയിൽ തുടർന്നാൽ ശന്പളത്തിനു നിയന്ത്രണമേർപ്പെടുത്തിയ മറ്റു സംസ്ഥാനങ്ങളുടെ നടപടിയെക്കുറിച്ച് ആലോചിക്കാൻ കേരള സർക്കാരും നിർബന്ധിതമാകുമെന്നു പറഞ്ഞു.
സാലറി ചലഞ്ചിൽ ഒരു മാസത്തെ ശന്പളമെങ്കിലും കിട്ടണം. കഴിവിനനുസരിച്ചു സംഭാവന എന്ന നിലപാടു സ്വീകരിക്കാനാകില്ല. അങ്ങനെ ചെയ്താൽ ഗുണം കിട്ടില്ലെന്നു മുൻകാല അനുഭവങ്ങൾ തെളിവാണ്. ചില വിഭാഗങ്ങളെ ഒഴിവാക്കണമെന്ന ആവശ്യമുണ്ട്. അതുണ്ടാകുമെന്നു മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. സാലറി ചലഞ്ചിലേക്കുള്ള തുക പ്രളയകാലത്തേതുപോലെ തവണകളായി ഈടാക്കാനും തയാറാണ്. ഇക്കാര്യങ്ങളിൽ സർക്കാരിനു തുറന്ന സമീപനമാണുള്ളത്. ജീവനക്കാരുമായി ചർച്ചയ്ക്കു തയാറാണ്.
രാജ്യത്തെ സന്പന്ന സംസ്ഥാനമായ തെലുങ്കാന ചെയ്തതു പോലെ ശന്പളം വെട്ടിക്കുറയ്ക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ഏപ്രിലിൽ സർക്കാരിനു വരുമാനമില്ല. ലോട്ടറിയിൽനിന്നും മദ്യത്തിൽനിന്നുമുള്ള നികുതി പൂർണമായും അവസാനിച്ചിരിക്കുകയാണ്. മോട്ടോർ വാഹനങ്ങളുടെ വിൽപനയില്ല. അവയുടെ നികുതി അടയ്ക്കുന്നതിൽ ഇളവും നൽകിയിട്ടുണ്ട്. സ്റ്റാന്പ് ഡ്യൂട്ടി ഇനത്തിൽ ഏപ്രിലിൽ എന്തെങ്കിലും വരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷയില്ല. ഭക്ഷണസാധനങ്ങൾ മാത്രമേ വിൽക്കുന്നുള്ളൂ. അവയുടെമേൽ ജിഎസ്ടിയുമില്ല. ഇങ്ങനെയൊരു സാഹചര്യത്തെ ഒരു കാലത്തും നേരിടേണ്ടിവന്നിട്ടില്ല.
സംസ്ഥാനത്തെ മഹാഭൂരിപക്ഷം ആളുകളുടെയും വരുമാനം നിലച്ചിരിക്കുകയാണ്. അവർക്ക് അടിയന്തര സഹായങ്ങൾ നൽകിയേ തീരൂ. ഇവയൊക്കെ വിലയിരുത്തി സാലറി ചലഞ്ചിൽ മുഴുവൻ ജീവനക്കാരും സ്വമേധയാ പങ്കെടുക്കണം.
ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും മാർച്ചിലെ ശന്പളം പൂർണമായി നൽകാത്ത സാഹചര്യത്തിലും കേരളം പൂർണശന്പളം നൽകി. തെലുങ്കാന പകുതി ശന്പളം വെട്ടിക്കുറച്ചു. ആന്ധ്ര, രാജസ്ഥാൻ, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൾ പകുതി ശന്പളം വിതരണം ചെയ്യാതെ മാറ്റിവച്ചിരിക്കുകയാണ്. സംസ്ഥാനം നേരിടുന്ന അസാധാരണ സാഹചര്യം എല്ലാവരും മനസിലാക്കണം. സാധാരണരീതിയിലുള്ള രാഷ്ട്രീയ മത്സരത്തിലേക്ക് ഇക്കാര്യത്തെ കൊണ്ടുപോകരുതെന്നും ധനമന്ത്രി പറഞ്ഞു.
നടപ്പു വർഷത്തേക്ക് അനുമതി ലഭിക്കുന്ന വായ്പയിൽ നല്ല പങ്ക് തുടക്കത്തിൽത്തന്നെ എടുക്കുകയാണ്. വായ്പാപരിധി ഉയർത്തണമെന്നും ജിഎസ്ടി നഷ്ടപരിഹാര കുടിശിക ഉടൻ അനുവദിക്കണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ ജീവനക്കാരുടെ ശമ്പളത്തിനു നിയന്ത്രണമെന്നു ധനമന്ത്രി
01:08 AM Apr 03, 2020 | Deepika.com