കൊച്ചി: മദ്യാസക്തിയുള്ളവര്‍ക്കു ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മദ്യം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവും ഇതിലുള്ള തുടര്‍നടപടികളും ഹൈക്കോടതി മൂന്നാഴ്ചത്തേക്കു സ്റ്റേ ചെയ്തു. മാര്‍ച്ച് 30ലെ ഉത്തരവിനെതിരേ ടി.എന്‍. പ്രതാപന് എംപിയും കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷനും (കെജിഎംഒഎ) നല്കിയ ഹര്‍ജികളിലാണു ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹര്‍ജി ഏപ്രില്‍ 28നു വീണ്ടും പരിഗണിക്കും.
ലോക്ക്ഡൗണ്‍ പ്രഖാപിച്ചതിനാല്‍ ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്പനശാലകള് അടയ്ക്കേണ്ടിവന്നതിനാലാണു സര്‍ക്കാര്‍ ഇത്തരമൊരു ഉത്തരവിറക്കിയത്. ഇന്നലെ വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഹര്‍ജി പരിഗണിച്ച ഡിവിഷന് ബെഞ്ച് മദ്യാസക്തി കുറയ്ക്കാന്‍ മദ്യം നല്കുന്നതു ചികിത്സാ രീതിയല്ലെന്നിരിക്കേ ഡോക്ടര്‍മാര്‍ കുറിപ്പടി നല്കുന്നതു ദുരന്തമാകില്ലേയെന്നു വാക്കാല്‍ ചോദിച്ചു.
മദ്യാസക്തിയുള്ളവര്‍ക്കു മദ്യം നല്‍കണോയെന്നു ഡോക്ടര്‍ക്കു തീരുമാനിക്കാമെന്നായിരുന്നു സര്‍ക്കാർ വാദം. മദ്യാസക്തിയുള്ളവര്‍ക്കു മതിയായ ചികിത്സ നല്കുന്നതിനു പകരം ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കു മദ്യം നല്‍കാനുള്ള ഉത്തരവ് ഡോക്ടര്‍മാരെ അവഹേളിക്കുന്നതാണെന്നു ടി.എന്‍. പ്രതാപന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറുമാരുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മദ്യം നല്‍കാനുള്ള ഉത്തരവ് ഡോക്ടമാരെ തങ്ങളുടെ പ്രതിജ്ഞയ്ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ നിര്ബന്ധിക്കുന്നതാണെന്നു കെജിഎംഒഎയും വാദിച്ചു.
കുറിപ്പടി നല്കാന് കഴിയില്ലെന്നു ഡോക്ടര്‍മാര്‍ പറയുമ്പോള്‍ സര്‍ക്കാര്‍ ഉത്തരവിന്റെ പ്രസക്തിയെന്താണെന്നു ഹൈക്കോടതി ചോദിച്ചു. നികുതി വകുപ്പ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ഇങ്ങനെയൊരു ഉത്തരവു നല്കാന് നികുതി വകുപ്പ് സെക്രട്ടറിക്കു കഴിയില്ലെന്നു ചൂണ്ടിക്കാട്ടി മാര്‍ച്ച് 31നു നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും കെജിഎംഒഎ ഭാരവാഹികൾ പറഞ്ഞു. തുടര്‍ന്നാണ് ഉത്തരവ് സ്റ്റേ ചെയ്തത്.
ഹൈക്കോടതി ഉത്തരവ് സർക്കാരിനു കനത്ത തിരിച്ചടിയായി. ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും മദ്യവില്പനശാലകള് അടയ്ക്കാൻ കൂട്ടാക്കാതിരുന്ന നടപടി പ്രതിഷേധത്തെത്തുടർന്നു പിന്നീട് തിരുത്തിയിരുന്നു. തുടർന്നാണ് ഡോക്ടർമാരുടെ കുറിപ്പടി പ്രകാരം മദ്യം നൽകാനുള്ള തീരുമാനമുണ്ടായത്. ഹൈക്കോടതി ഇതും തടഞ്ഞു.
മദ്യക്കുറിപ്പടി ഹൈക്കോടതി വിലക്കി
01:08 AM Apr 03, 2020 | Deepika.com