തൊടുപുഴ: ജില്ലയിൽ അഞ്ചുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം പത്തായി. തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത തൊടുപുഴ കുന്പംകല്ല് സ്വദേശിയായ 58കാരൻ, നേരത്തെ രോഗം ബാധിച്ച് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിൽസയിൽ കഴിയുന്ന ചുരുളി സ്വദേശിയുടെ 70 വയസുള്ള അമ്മ, 35 വയസുള്ള ഭാര്യ, പത്തു വയസുള്ള മകൻ, ബൈസണ്വാലിയിലെ അധ്യാപികയുടെ ഏഴു വയസുള്ള മകൻ എന്നിവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
ഇതിൽ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത കുന്പംകല്ല് സ്വദേശി കഴിഞ്ഞ നാലു ദിവസമായി തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷനിലായിരുന്നു. ഇദ്ദേഹം കഴിഞ്ഞ 23നാണ് നിസാമുദീനിൽനിന്നു വീട്ടിൽ മടങ്ങിയെത്തിയത്. സമ്മേളനത്തിൽ പങ്കെടുത്ത പലർക്കും രോഗം സ്ഥിരീകരിച്ചതോടെയാണ് രോഗലക്ഷണങ്ങളില്ലാതിരുന്നിട്ടും ഇദ്ദേഹത്തെ ആരോഗ്യവകുപ്പ് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയത്. ഇതിനു പുറമേ ഇദ്ദേഹവുമായി സന്പർക്കം പുലർത്തിയവരെ കണ്ടെത്താൻ റൂട്ട് മാപ്പ് തയാറാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
നേരത്തേ രോഗം സ്ഥിരീകരിച്ച ഇടുക്കിയിലെ പൊതുപ്രവർത്തകനുമായി സന്പർക്കം പുലർത്തിയതിലൂടെയാണു ചുരുളി സ്വദേശിക്കും അധ്യാപികയ്ക്കും രോഗം പിടിപെട്ടത്. ഇവരിലൂടെയാണ് കുടുംബാംഗങ്ങൾക്കും കോവിഡ് ബാധിച്ചിരിക്കുന്നത്.
ഇവർ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസോലേഷൻ വാർഡിലാണ്. ജില്ലയിൽ ആദ്യം രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് സ്വദേശി സുഖം പ്രാപിച്ചതിനെത്തുടർന്നു കഴിഞ്ഞ ദിവസം അശുപത്രി വിട്ടിരുന്നു. നിലവിൽ ജില്ലയിൽ ഒൻപതു പേരാണ് കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിയുന്നത്. ഇതിൽ ഇടുക്കിയിലെ പൊതുപ്രവർത്തകന്റെ അവസാനത്തെ രണ്ടു പരിശോധനാ ഫലവും നെഗറ്റീവായിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിൽനിന്നു വിട്ടയയ്ക്കുന്നതു സംബന്ധിച്ചു മെഡിക്കൽ ബോർഡ് യോഗം ചേർന്നു തീരുമാനമെടുക്കും. കുമാരമംഗലം സ്വദേശിയായ യുവാവിന്റെ രണ്ടാമത്തെ പരിശോധനാ ഫലവും പോസിറ്റീവാണ്.
ഇടുക്കിയിൽ അഞ്ചുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു
12:10 AM Apr 03, 2020 | Deepika.com